‘ഏറ്റുമുട്ടൽ’ കൊലപാതകം- ഒരു അനുബന്ധം:(ഗുജറാത്ത് സർക്കാരും കേന്ദ്രവും ഒരേതൂവൽ പക്ഷികളാണ് മുസ്ലിം വിഷയത്തിൽ എന്നു തെളിയിക്കുന്നു ഇശ്‌റത്ത് സംഭവം)
“ഇശ്റത്ത് സംഭവത്തില്‍ ബി.ജെ.പിയും കേന്ദ്രവും തമ്മില്‍ നടക്കുന്ന തര്‍ക്കം രണ്ടുകൂട്ടരും ഈ കുളിമുറിയില്‍ നഗ്നരാണെന്നേ തെളിയിക്കുന്നുള്ളൂ. പോലിസിന്റെ 'ഏറ്റുമുട്ടല്‍ കൊലകളുടെ' കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെയും ഏജന്‍സികളുടെയും കൈ ബി.ജെ.പി സര്‍ക്കാറുകളുടേത് പോലെത്തന്നെ ചോരക്കറ പുരണ്ടതാണെന്നതാണ് വസ്തുത. ഒരു പ്രസ്താവന കൊണ്ട് അതങ്ങ് എളുപ്പം കഴുകിക്കളയാന്‍ സാധിക്കുന്നതല്ല. ചിദംബരത്തിന്റെ വാദത്തില്‍തന്നെ പല ദൌര്‍ബല്യങ്ങളുമുണ്ട്. ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ തെളിവുകളല്ല വിവരങ്ങള്‍ മാത്രമാണെന്ന് പറയുമ്പോള്‍ തെളിവുകളുടെ അഭാവത്തിലുള്ള വിവരങ്ങള്‍ എങ്ങനെയാണ് വിവരങ്ങളാവുക എന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്. തെളിവുകളുടെ ബലമില്ലാത്ത വിവരങ്ങള്‍ ഊഹങ്ങള്‍ മാത്രമാണ്. ഭീകരവിരുദ്ധ വേട്ടയില്‍ നമ്മുടെ പോലിസും ഇന്റലിജന്‍സ് വിഭാഗവും കാലങ്ങളായി അവലംബിക്കുന്നത് ഇത്തരം ഊഹങ്ങളെയാണെന്നതാണ് തിക്ത യാഥാര്‍ഥ്യം. അതിന്റെതായ ഒരു ചട്ടക്കൂടുതന്നെ രൂപപ്പെട്ടുവന്നിട്ടുണ്ട്. ഒരന്വേഷണത്തിനും ആ ചട്ടക്കൂടിനെ ഭേദിച്ച് പുറത്തുകടക്കാന്‍ സാധ്യമല്ലെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഏതൊരു അന്വേഷണത്തിലും എല്ലാ സാധ്യതകളും പരിഗണിക്കപ്പെടണം എന്ന പൊതുതത്ത്വം ബലികഴിക്കപ്പെടുകയും യഥാര്‍ഥ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുത് സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നുവെന്നതാണ് ഇതിന്റെ ഒരു ദാരുണ പരിണതി. ഇങ്ങനെ റെഡിമെയ്ഡ് പ്രതികളുണ്ടാകുമ്പോള്‍ കേസുകെട്ട് എളുപ്പത്തില്‍ അവസാനിപ്പിക്കാനും ചിലപ്പോഴെങ്കിലും ഉദ്യോഗക്കയറ്റവും സമ്മാനങ്ങളും ലഭിക്കാനും അവസരമൊരുക്കുന്ന ഗുണവുമുണ്ട്.“
(മാധ്യമം മുഖപ്രസംഗത്തിൽ-14/9/2009- നിന്ന്)
No comments:
Post a Comment