Thursday, October 29, 2009

വലിയ കാര്യങ്ങളുടെ തമ്പുരാട്ടി

ഒരു മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പോരാളിയും ആണ് അരുന്ധതി റോയ് .എന്നാൽ കേരളിയർക്ക് ഈ മലയാളി സ്ത്രീരത്നത്തെ അംഗീകരിക്കാനും ആദരിക്കാനും ഇന്നും പൂർണമായി കഴിഞ്ഞിട്ടില്ല.വലതരും ഇടതരും മധ്യത്തിൽ നിൽക്കുന്നവരും ആയ രാഷ്ട്രീയക്കാർ ഒരുപോലെ അവരെ വെറുക്കുന്നു. ലോകപ്രശസ്തമായ ബുക്കർ പ്രൈസ് കിട്ടി രണ്ടു വർഷമായപ്പോളാണ് അവർക്ക് ജന്മനാട്ടിൽ ഒരു സ്വീകരണം തന്നെ ലഭിക്കുന്നത്; അതും ദലിത് സാഹിത്യ അക്കാഡമി എന്ന, മുഖ്യധാരയിൽ പെടാത്ത ഒരു സംഘടനയുടെ ആഭിമുഖ്യത്തിൽ. 1999 ജനുവരി 15ന് കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ സത്യാന്വേഷിയ്ക്കും ഭാഗ്യം ലഭിച്ചിരുന്നു. അന്നവർ അവിടെ ചെയ്ത പ്രസംഗം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്:“ എന്റെ പുസ്തകത്തിന്റെ ഹൃത്തിൽ ഉറഞ്ഞുകിടക്കുന്ന ക്രോധവും പ്രതിഷേധവും നിങ്ങളും പങ്കുവയ്ക്കുന്നു എന്നതിൽ ഞാൻ കൃതാർഥയാണ്.ഈ ക്രോധവും പ്രതിഷേധവും തന്നെയാണ് നഗരവത്കരിക്കപ്പെട്ട ഇഡ്യയുടെ കണ്ണിൽ‌പ്പെടാതെ പോകുന്നത്.....വരും നൂറ്റാണ്ടിൽ ഇൻഡ്യ നേരിടുന്ന ഏറ്റവും ശക്തമാ‍യ വെല്ലുവിളി,നീതിക്കും ന്യായത്തിനും വേണ്ടിയുള്ള ദലിതരുടെ പോരാട്ടമായിരിക്കും.” മുത്തങ്ങയിൽ ആദിവാസികളെ നിഷ്ഠൂരമായി പൊലീസ് വേട്ടയാടിയപ്പോൾ ആദ്യം ഓടിയെത്തിയത് അരുന്ധതിയായിരുന്നു. ചെങ്ങറയിലും പോരാളികൾക്ക് ആവേശവും ആശയും നൽകാനായി അവർ പറന്നെത്തി. നർമദ,ആണവ കരാർ,അഫ്സൽ ഗുരു,കാശ്മീർ തുടങ്ങിയ വിഷയങ്ങളിൽ അവർ എടുത്ത നിലപാടുകൾ ഇൻഡ്യയിലെ പല പുരുഷകേസരികൾക്കുപോലും മുട്ടുവിറക്കുന്ന ഒന്നായിരുന്നു.നർമദ വിഷയകമായി സുപ്രീം കോടതിയെ വരെ അവർ വെല്ലുവിളിക്കയും അതിന്റെ പേരിൽ ജയിൽ‌വാ സം അനുഭവിക്കയും ചെയ്തു(അവിടെയും ബ്രാഹ്മണിയായ മേധ പട്കർ രക്ഷപെട്ടു) ധീരയായ ആ മഹതിയുമായി-വലിയ കാര്യങ്ങളുടെ ആ തമ്പുരാട്ടിയുമായി- കരൺ ഠപ്പർ സി എൻ എൻ- ഐ ബി എൻ ചാനലിൽ നടത്തിയ അഭിമുഖം മാധ്യമം ദിനപത്രം പൂർണരൂപത്തിൽ നൽകിയിരിക്കുന്നു. [അഭിമുഖം കാണാത്തവർ ഇവിടെ ക്ലിക്കി അതു വായിക്കുക.]
അരുന്ധതി പറയുന്നു:
സാമ്പത്തിക താല്‍പര്യങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാറും എസ്റ്റാബ്ലിഷ്മെന്റും ഒരു യുദ്ധത്തിനുള്ള പുറപ്പാടിലാണ് എന്നുതന്നെയാണ് എന്റെ ആശങ്ക. സൈനികവത്കരണമാണ് അതിന്റെ ലക്ഷ്യം. അതിന് ഒരു ശത്രു വേണം. ബി.ജെ.പിക്ക് അത് മുസ്ലിംകള്‍ ആണെങ്കില്‍ കോണ്‍ഗ്രസിന് മാവോയിസ്റ്റുകള്‍ ആവാം. ഒരിക്കല്‍ ഒരു ശത്രുവിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ പേരില്‍ ഒട്ടേറെ അതിക്രമങ്ങളാകാം
വിടെ ക്ലിക്കിയാ‍ൽ അഭിമുഖം കാണാം;കേൾക്കാം.


Friday, October 23, 2009

തുടരുന്ന ബ്രാഹ്മണ-ബനിയ* സ്വാധീനം

2011 ലെ സെൻസസ് ജാതി അടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു സമർപ്പിച്ച ഹർജി 2009 ഏപ്രിൽ 9ന് സുപ്രീം കോടതി തള്ളി.സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുന്നതിനെ സി ഐ ഐ യും ഫിക്കിയും എതിർക്കുന്നു. എന്നാൽ മന്മോഹൻ സിങ്ങിന് അക്കാര്യത്തിൽ വ്യഗ്രതയുണ്ട്. ഇൻഡ്യൻ ജനസംഖ്യയിൽ ബ്രാഹ്മണരും ബനിയമാരും ജൈനരും മൊത്തം ചേർന്നാൽ 6%മോ അതിൽക്കുറവോ ആയിരിക്കും.

ഭരണ അച്ചുതണ്ട്: ബ്രാഹ്മണായ ജവാഹർലാൽ നെഹൃ, ബനിയയായ എം കെ ഗാന്ധിയുടെ അനുഗ്രഹത്തോടെ പ്രധാനമന്ത്രിയായി.

വ്യവസായം: ഇൻഡ്യയിലെ ഏറ്റവും വലിയ 30 വാണിജ്യ കമ്പനികൾ ചേർന്നതാണു സെൻസെക്സ്.

വ്യവസായരംഗത്തെ ബ്രാഹ്മണ-ബനിയ സ്വാധീനം
എ സി സി സുമിത് ബാനർജി എന്ന ബ്രാഹ്മണനാണു നടത്തുന്നത്;ഭെൽ രവികുമാർ സ്വാമി എന്ന ബ്രാഹ്മണനും. ഭാരതി എയർടെൽ ഉടമ സുനിൽ മിത്തലും ഗ്രാസിം, ഹിൻഡാൽകോ ഇവയുടെ ഉടമസ്ഥനായ കുമാർ മംഗളം ബിർളയും ബനിയമാരാണ്.
എച്ച് ഡി എഫ് സിയുടെ തലവൻ ദീപക ശർമ എന്ന ബനിയയും ഹിന്ദുസ്ഥാൻ യുനിലിവറിന്റേത് നിതിൻ പർഞ്ജ്പൈ എന്ന ബ്രാഹ്മണനും ഐ സി ഐ സി ഐ ബാങ്കിന്റേത് കെ വി കമ്മത്ത് എന്ന ബ്രാഹ്മണനും ആണ്.
ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ മേധാവി യോഗേഷ് ഗൌർ എന്ന ബ്രാഹ്മണനും എൽ & റ്റിയുടേത് എ എം നായിക്ക് എന്ന ബ്രാഹ്മണനും എൻ റ്റി പി സിയുടേത് ആർ എസ് ശർമ എന്ന ബ്രാഹ്മണനും ഒ എൻ ജി സിയുടേത് ആർ എസ് ശർമ എന്ന ബ്രാഹ്മണനുമാണ്.
റിലയൻസ് ഗ്രുപ്പ് സ്ഥാപനങ്ങൾ മുകേഷ് അംബാനി, അനിൽ അംബാനി ഈ ബനിയമാരുടേതാണ്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യയുടെ തലപ്പത്ത് ഒ പി ഭട്ട് എന്ന ബ്രാഹ്മണനാണ്. സ്റ്റെർലൈറ്റ് ഇൻഡ്സ്ട്രിയിൽ അനിൽ അഗർവാൾ എന്ന ബനിയയും സൺ ഫാർമയിൽ ദിലീപ് സംഘ്‌വി എന്ന ബനിയയും റ്റാറ്റ സ്റ്റീലിൽ ബി മുത്തുരാമൻ എന്ന ബ്രാഹ്മണനുമാണ് മേധാവികളായുള്ളത്.

സോഫ്റ്റ് വെയർ കമ്പനികൾ
ഇൻഡ്യയിലെ സോഫ്റ്റ് വെയർ കമ്പനികളിൽ ഇൻഫൊസിസ് ക്രിസ് ഗോപാലകൃഷ്ണൻ എന്ന ബ്രാഹ്മണന്റേതാണ്.(മുൻപുണ്ടായിരുന്ന നാരായണ മുർത്തിയും നന്ദൻ നിലേക്കനിയും ബ്രാഹ്മണർ തന്നെ). റ്റി സി എസ് സുബ്രഹ്മണ്യൻ രാമദൊരൈ എന്ന ബ്രാഹ്മണൻ നടത്തുന്നതാണ്. വിപ്രൊയുടെ ഉടമസ്ഥൻ അസിം പ്രേംജി ഒരു ഖോജയാണ്. ഖോജമാർ ലുഹാ‍ന എന്ന വ്യാപാര സമുദായത്തിൽ(എൽ കെ ആഡ്‌വാണിയുടെയും മുഹമ്മദാലി ജിന്നയുടെയും സമുദായം)നിന്ന് പരിവർത്തനം ചെയ്ത സെവെനർ വിഭാഗത്തിൽ‌പ്പെട്ട ശിയയാണ്.

എയർലൈൻസ്
ഇൻഡ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി കിങ്ഫിഷർ വിജയ് മല്ല്യ എന്ന ബ്രാഹ്മണന്റെ വകയാണ്; ജെറ്റ്, നരേഷ് ഗോയൽ എന്ന ബനിയയുടേതും.


മൊബീൽ ഫോൺ
മൊബീൽ ഫോൺ കമ്പനികളിൽ റിലയൻസ് കമ്യുണിക്കേഷൻസ് അംബാനിമാരുടേതും എയർറ്റെൽ മിത്തലിന്റേതും വോഡഫോൺ രൂജയുടേതും ഐഡിയ ബിർളയുടേതും സ്പൈസ് മോഡിയുടേതും ആണ്; എല്ലാവരും ബനിയമാർ.
ഇൻഡ്യയിലെ ക്രിക്കറ്റും നടത്തുന്നത് ബനിയയാണ്; ലളിത് മോഡി. മുൻ‌ഗാമിയും ബനിയ ആയിരുന്നു; ജഗ്മോഹൻ ഡാൽമിയ.

മനുവാദി മാധ്യമങ്ങൾ
രണ്ടു വലിയ പത്രങ്ങളിൽ റ്റൈംസ് ഒഫ് ഇൻഡ്യ ജൈനരുടേതും ഹിന്ദ്സ്ഥാൻ റ്റൈംസ് ബനിയ(ബിർള)യുടേതും ആണ്. മുന്നാമത്തെ വലിയ പത്രം-ഹിന്ദു-ബ്രാഹ്മണരായ കസ്തൂരി അയ്യങ്ഗാർ കുടുംബത്തിന്റേതാണ്. ഇൻഡ്യൻ എക്സ്പ്രസ്, ഗോയങ്ക എന്ന ബനിയയും സീ റ്റീവീ സുഭാഷ് ചന്ദ്ര ഗോയൽ എന്ന ബനിയയും ആണു നടത്തുന്നത്.
ഹിന്ദി പത്രങ്ങളിൽ ദൈനിക് ജാഗരണും ദൈനിക് ഭാസ്കറും ബനിയമാരുടേതാണ്(യഥാക്രമം ഗുപ്തയും അഗർവാളും).ഗുജറാത്തി പത്രം ദിവ്യ ഭാസ്കറും അഗർവാളുമാരുടേതാണ്. ഗുജറാത്തിലെ ഏറ്റവും വലിയ പത്രം ഗുജറാത്ത് സമാചാർ ജൈനരുടെ(ഷാ) ഉടമസ്ഥതയിലും ഏറ്റവും വലിയ മറാഠി പത്രം ലോക് മത്തിന്റേയും രാജസ്ഥാൻ പത്രികയുടേയും ഉടമസ്ഥർ ജൈനരാണ്(ദർദയും കോഠാരിയും).നവ്ഭാ‍രത് റ്റൈംസ് ജൈനരും ഹിന്ദുസ്ഥാ‍ൻ ബിർള(ബനിയ)യും നടത്തുന്ന പത്രങ്ങളാണ്. അമർ ഉജാല മഹേശ്വരി എന്ന ബനിയയുടേതാണ്.

സ്റ്റീൽ കമ്പനികൾ
ഇൻഡ്യയിലെ സ്റ്റീൽ കമ്പനികളിലെ എസ്സാ‍ർ ബനിയമാരുടേതാണ്(റുയ്യ),ആർസെലർർ മിത്തൽ ലക്ഷ്മി മിത്തൽ എന്ന ബനിയയുടേതും ഇസ്പറ്റ് മിത്തൽമാരുടേതും ജിൻഡാൽ സ്റ്റീൽ,ഭൂഷൻ സ്റ്റീൽ (സിംഘാൽ),വിസാ സ്റ്റീൽ(അഗർവാ‍ൾ) ഇവ ബനിയമാരുടേതാണ്.സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ നടത്തിക്കൊണ്ടു പോകുന്നത് എസ് കെ രൂങ്ത എന്ന ബനിയയും ലോയ്ഡ് സ്റ്റീൽ ഉടമസ്ഥൻ ഗുപ്ത എന്ന ബനിയയും ആണ്.

സിമന്റ് കമ്പനികൾ
അംബുജ സിമന്റ് നിയോഷ്യ-സേഖ്‌സാരിയ എന്ന ബനിയയുടേതും ഡാൽമിയ സിമന്റ്സ് ,അൾട്രറ്റെക് & വിക്രം സിമന്റ്സ് (ബിർള) ജെ കെ സിമന്റ്സ് (സിംഘാനിയ) ഇവയും ബനിയമാരുടേതാണ്.
ഹിന്ദുസ്ഥാൻ മോട്ടോർസ് ബിർളയുടേതും ബജാജ് ഓട്ടൊ വേറൊരു ബനിയയുടേതും ആണ്

പഴയ സമ്പ്ദ്‌വ്യവസ്ഥ,പുത്തൻ സമ്പദ്‌വ്യവസ്ഥ:
ഇൻഡ്യയിലെ മുഴുവൻ സമ്പദ്‌വ്യവസ്ഥയുടെയും മേലാളന്മാരും നടത്തിപ്പുകാരും ഈ രണ്ടു ജാതിക്കാരാണ്.
അറിവിന്റെ കുത്തക ഉപയോഗിച്ച് ബ്രാഹ്മണരും ഉന്നത വിശ്വാസ്യതയുള്ള വ്യാപാര സംസ്കാരം കൊണ്ട് ബനിയകളും പ്രമുഖന്മാരായി. അവരുടെ പ്രാഗൽഭ്യം ലോകനിലവാരമാർന്നതാണ്. മുതലാളിത്ത രൂപവത്കരണത്തിന്റെ നിലവിലെ യാഥാർഥ്യത്തിൽ മറ്റു ജാതിക്കാർക്ക് എളുപ്പം കയറിപ്പോകാൻ വിഷമമാണ്.
ഇൻഡ്യയിലെ ഏറ്റവും വലിയ ജാതി ശുദ്രന്മാരുടേതാണ്. ശുദ്രർ അയിത്തജാതിക്കാരാണെന്നാണു നാം കരുതുന്നത്.എന്നാൽ വാസ്തവത്തിൽ അവർ കർഷകരാണ്. പട്ടേലുകളെപ്പോലുള്ള കർഷക ജാതിക്കാർ ഇൻഡ്യയുടെ ജനസംഖ്യയുടെ 50 ശതമാനത്തിനുമേൽ വരും.

ശുദ്രരാണു രാഷ്ട്രീയം നിയന്ത്രിക്കുന്നത്
ആന്ധ്രപ്രദേശ് ഒരു ക്രിസ്ത്യൻ കർഷകനും(വൈ എസ് ആർ റെഡ്ഡി) ബിഹാർ ഒരു കർഷക കുർമിയും(നിതിഷ് കുമാർ) ഗുജറാത്ത് ഒരു തേലി/ഗഞ്ചി ജാതിക്കാരനും(നരേന്ദ്ര മോഡി)യുമാണു നിയന്ത്രിക്കുന്നത്.
ഹര്യാനയിൽ ഒരു കർഷക ജാട്ടും(ഭൂപീന്ദർ ഹൂഡ) കർണാടകയിൽ കർഷകനായ ലിങ്ഗായത്തും(ബി എസ് യദിയുരപ്പ)കേരളത്തിൽ കർഷക-ഈഴവ ഒ ബിസിയും (വി എസ് അച്ചുതാനന്ദൻ)മധ്യപ്രദേശിൽ കർഷക-ഒ ബി സിയും (ശിവ്‌രാജ് ചൌഹാൻ) ഭരിക്കുന്നു.
മഹാരാഷ്ട്ര കർഷകനായ മറാഠയും(അശോക് ചവാൻ) രാജസ്ഥാൻ കർഷകനായ മാലി(അശോക് ഗെയ്‌ലോട്ട്)യും പഞ്ജാബ് കർഷകനായ ജാട്ടും(പ്രകാശ് ബാദൽ)തമിഴ്നാട് ഒരു ബാർബറും(എം കരുണാനിധി) യു പി ഒരു ദലിതും(മായാവതി) ആണു ഭരിക്കുന്നത്.
ഒരു വലിയ സംസ്ഥാനം മാത്രമേ ബ്രാഹ്മണൻ ഭരിക്കുന്നുള്ളൂ. അത് ബുദ്ധദേവ് ഭട്ടാചാര്യ എന്ന കമ്യുണിസ്റ്റ് ഭരിക്കുന്ന പശ്ചിമ ബംഗാളാണ്.
ഇൻഡ്യയുടെ പ്രധാനമന്ത്രി ഒരു സിക്കുകാരനും(മന്മോഹൻ സിങ്) പ്രസിഡന്റ് ഒരു മറാഠയും(പ്രതിഭ പാട്ടീൽ) ആണ്.

ബ്രാ‍ഹ്മണരായ രാഷ്ട്രീയക്കാർ
സ്വാതന്ത്ര്യം നേടുമ്പോൾ ഇൻഡ്യ ഒരു ബ്രാഹ്മണനാണു ഭരിച്ചത്,ജവാഹർ ലാൽ നെഹൃ; അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശകൻ ഒരു ബനിയയും(എം കെ ഗാന്ധി).യു പി മുഖ്യമന്ത്രി ഒരു ബ്രാഹ്മണനായിരുന്നു:ഗോവിന്ദ് ബല്ലഭ് പന്ത്. ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രി ജീവരാജ് മേത്ത എന്ന ബനിയ ആയിരുന്നു. മധ്യപ്രദേശ്,രാജസ്ഥാൻ,കേരളം,പഞ്ജാബ്,അസം ഇവയും ബ്രാഹ്മണരായിരുന്നു(യഥാക്രമം രവിശങ്കർ ശുക്ല, എച്ച് എൽ ശാസ്ത്രി, ഇ എം എസ് നമ്പൂതിരിപ്പാട്, ജി സി ഭാർഗവ, ജി എൻ ബോർദോലോയ്) ഭരിച്ചിരുന്നത്.
സ്വാതന്ത്ര്യം നേടുന്ന സമയത്ത് കർഷകർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തി ഇല്ലായിരുന്നു. സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ബ്രാഹ്മണരും ബനിയമാരും നിയന്ത്രിക്കയാണെങ്കിലും രാഷ്ട്രീയം ശുദ്രന്മാരാണ് നിയന്ത്രിക്കുന്നത്.
സ്വകാര്യ മേഖലയിൽ പൂർണ ആധിപത്യം പുലർത്തുന്ന ബ്രാഹ്മണരും ബനിയകളും അവിടെ സംവരണം ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നു. ശുദ്രർ തങ്ങളുടെ പങ്ക് ആവശ്യപ്പെടുന്നു.എന്നാൽ ബ്രാഹ്മണരും ബനിയമാരും പറയുന്നത് തികച്ചും യോഗ്യത കൊണ്ടാണ് അവർ പ്രാമുഖ്യം നേടിയതെന്നാണ്.
ബ്രാഹ്മണരും ബനിയകളും ആണു മീഡിയയും നിയന്ത്രിക്കുന്നത്. പക്ഷേ നിയമനിർമാണം ശുദ്രരുടെ കൈയിലാണ്. അധികം വൈകാതെ സംവരണം വരും.

(ആകർ പട്ടേൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഒറിജിനൽ ഇവിടെ കാണാം)

Aakar Patel is a director with Hill Road Media. Write to Aakar at: replytoall@livemint.com
[* ബനിയ എന്നാൽ വൈശ്യരാണ്. അതുപോലെ ഉത്തരേൻഡ്യയിൽ ഒ ബി സിക്കാരെയും ശുദ്രർ എന്നു വിളിക്കുന്ന പതിവുണ്ട്.-സത്യാന്വേഷി.]

Sunday, October 18, 2009

ഈ ജാതി സംവരണത്തിൽ ആർക്കും എതിർപ്പില്ലാത്തതെന്തേ?

ജാതി സംവരണം എന്നു കേൾക്കുമ്പോൾത്തന്നെ ഓക്കാനം വരുന്നവരാണു ശരാശരി മലയാളി. ദലിതരും ഓബീസീക്കാരും സംവരണം മൂലം എന്തോ അനർഹമായത് നേടുന്നു എന്നാണ് ആ മരങ്ങോടന്മാരുടെ ധാരണ; വിശേഷിച്ചും മുഖ്യധാരാ സവർണ മാധ്യമങ്ങൾ മാത്രം വായിക്കുന്ന ഇട്ടിക്കണ്ടപ്പന്മാരുടേത് . ജാതിയുടെ അടിസ്ഥാനത്തിലല്ല ‘ആനുകൂല്യങ്ങൾ’ നൽകേണ്ടതെന്നും മറിച്ച് സമ്പത്ത് നോക്കിയാണതു ചെയ്യേണ്ടതെന്നുമാണ് അവർ മിക്കവരും വാദിക്കുക. ഈ ‘ആദർശവാദികൾ’ പക്ഷേ ഈ ജാതിസംവരണത്തെ ഇന്നേവരെ എതിർത്ത ചരിത്രമില്ല;ശബരിമലയിലും ഗുരുവായൂരും മറ്റും നമ്പൂതിരിമാരെ മാത്രം ജാതിയടിസ്ഥാനത്തിൽ നിയമിക്കുന്ന സമ്പ്രദായത്തെ. എതിർക്കുന്നില്ലെന്നുമാത്രമല്ല, ഇവിടങ്ങളിൽ കെട്ടിക്കേറി കാണിക്ക അർപ്പിക്കയും ‘തിരുമേനി’മാരുടെ കാൽതൊട്ടു വണങ്ങാൻ തിക്കും തിരക്കും കൂട്ടുന്നവർകൂടിയാണ് ജാതി സംവരണ വിരോധികൾ ഏതാണ്ടെല്ലാവരും തന്നെ. ഇന്നലെത്തെ കേരളകൌമുദിയിൽ വന്ന ഈ വാർത്ത നോക്കുക:

ജി. വിഷ്ണുനമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമല മേല്‍ശാന്തിയായി മാവേലിക്കര ചെറുകോല്‍ ഈഴക്കടവ് ചെറുതലമഠം ജി. വിഷ്ണു നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ആലുവ കടുങ്ങല്ലൂര്‍ നാരായണീയം കോട്ടൂര്‍ ചെറുവള്ളി ഇല്ലം കെ. സി. മാധവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
ഇന്നലെ ഉഷപൂജയ്ക്കു ശേഷമാണ് വരുന്ന ഒരു വര്‍ഷത്തെ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. വൃശ്ചികം ഒന്നിന് ഇവര്‍ ചുമതലയേല്‍ക്കും.
മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്ന് കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ കണ്ടെത്തിയത്.
ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. രാജേന്ദ്രന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ട 10 പേരുകള്‍ വായിച്ചു. തുടര്‍ന്ന് തന്ത്രി നല്‍കിയ വെള്ളിക്കുടത്തില്‍ ഇവരുടെ പേരുകള്‍ ഒന്നൊന്നായി നിക്ഷേപിച്ചു. അടുത്ത വെള്ളിക്കുടത്തില്‍ 9 വെള്ളക്കുറികളും ഒരെണ്ണത്തില്‍ മേല്‍ശാന്തി എന്ന് എഴുതിയ കുറിയും ചുരുട്ടിയിട്ടു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേശ്വരര് ഏറ്റുവാങ്ങിയ കുടങ്ങള്‍ ശ്രീകോവിലില്‍ പ്രത്യേക പൂജ നടത്തി. പിന്നീടായിരുന്നു നറുക്കെടുപ്പ്.
നറുക്കെടുപ്പിന് അഡിഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ദേവസ്വം കമ്മിഷണറുമായ കെ. ജയകുമാര്‍, ദേവസ്വം ഓംബുഡ്സ്മാന്‍ എന്‍. ഭാസ്കരന്‍, സ്പെഷ്യല്‍ കമ്മിഷണര്‍ എം. രാജേന്ദ്രന്‍ നായര്‍, എക്സി. ഓഫീസര്‍ വി. എസ്. ജയകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരീന്ദ്രനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.(കേരള കൌമുദി 18/10/2009)

ദോഷം പറയരുതല്ലോ! നമ്പൂരാരെ തിരഞ്ഞെടുക്കാൻ പണ്ടുമുതലേ അവരുടെ കാര്യസ്ഥരും അവർക്കു വ്യഭിചരിക്കാനായി സ്വന്തം പെണ്ണുങ്ങളെ സന്തോഷപൂർവം വിട്ടുകൊടുത്തവരുമായ ശൂദ്രന്മാരുടെ പിന്മുറക്കാർ തന്നെയാണു ചുറ്റും കൂടിനിൽനത്.

ഈ വാർത്ത ഇന്നലത്തെ എല്ലാ പത്രങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്;അഞ്ചുകോടി രൂപ ലോട്ടറി അടിച്ചയാളിന്റെയും മറ്റും വാർത്ത റിപ്പോർട്ടു ചെയ്യുന്നതുപോലെ. ശരിയല്ലേ?വെറുതെയാണോ
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മാ‍ധവൻ നമ്പൂതിരി ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നു പറഞ്ഞത്!ഒരു കൊല്ലം കൊണ്ട് ഏതു പിച്ചക്കാരനെയും കോടീശ്വരനാക്കുന്ന ഈ സ്ഥാനത്തെത്തുന്നതു സ്വപ്ന സാക്ഷാത്കാരമല്ലാതെ പിന്നെ മറ്റെന്താണ്?

Thursday, October 15, 2009

പിന്നെയും നായ(ർ)ക്ക് മുറുമുറുപ്പ്

നടക്കാൻ പോവുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മൂന്നു മണ്ഡലത്തിലും ‘ന്യൂനപക്ഷ’സമുദായത്തിൽ‌പ്പെട്ടവരെ നിശ്ചയിച്ച യൂ ഡി എഫ് തീരുമാനത്തിനെതിരെ എസ് എൻ ഡി പി യോഗവും എൻ എസ് എസ്സും രംഗത്തുവന്നിരിക്കുന്നു. ഇന്നത്തെ കേരള കൌമുദിയിൽ വന്ന റിപ്പോർട്ട് ഇതാ:
ന്യൂനപക്ഷവിഭാഗക്കാരെ മാത്രം സ്ഥാനാര്‍ത്ഥിയാക്കുന്നത് വിഭാഗീയത വളര്‍ത്തും: എന്‍. എസ്. എസ്
കോട്ടയം: ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് വിഭാഗീയത വളര്‍ത്തി രാജ്യത്തെ അപകടത്തിലെത്തിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായരും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിലും എന്‍. എസ്. എസ് സമദൂര സിദ്ധാന്തം തുടരും. ആരു ജയിച്ചാലും തോറ്റാലും സംസ്ഥാന ഭരണത്തെ ബാധിക്കാത്തതിനാല്‍ നിയോജക മണ്ഡലത്തിന്റെ പൊതുതാത്പര്യവും രാജ്യതാത്പര്യവും പൊതുവെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നതാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തില്‍ എന്‍. എസ്. എസ്. സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എന്‍. എസ്. എസിനെ അനുനയിപ്പിച്ചു എന്ന ആക്ഷേപം അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സാമുദായികാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ നായര്‍ സമുദായത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നല്ലാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ സമുദായങ്ങള്‍ ഇടപെടുന്നത് ശരിയാണെന്ന അഭിപ്രായം എന്‍. എസ്. എസിനില്ല. ഈ തിരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി എന്‍.എസ്.എസ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ കൂട്ടിവായിച്ചു തിരഞ്ഞെടുപ്പു രംഗം ദര്‍ശിക്കുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കെന്നപോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അര്‍ഹതയുള്ളൂ എന്ന ചിത്രമാണ് ഒരു ഭാഗത്തു കാണുന്നത്- പ്രസ്താവനയില്‍ പറഞ്ഞു. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ അതിരൂക്ഷമായാണ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചത്. അതേസമയം ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍. എസ്. എസിന് ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമാണ് ജനറല്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന ഇറക്കിയത്.
ഉമ്മന്‍ചാണ്ടി:

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എന്‍. എസ്. എസ് നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി എന്ന വാര്‍ത്ത ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളില്‍ സാമുദായിക ബാലന്‍സ് പൂര്‍ണമായും നിലനിറുത്തുവാനാവില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരാവശ്യവും എന്‍. എസ്. എസ് ഉന്നയിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.“

വെള്ളാപ്പള്ളിയുടെ പ്രസ്താവന, എറണാകുളത്ത് ലത്തീൻ കത്തോലിക്കർ അവകാശവാദം ഉന്നയിച്ചപ്പോഴേ വന്നിരുന്നു.ഈ രണ്ടുകൂട്ടർക്കും നായര്-സുറിയാനി സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ഈ ധാർമികരോഷം വരാത്തതെന്തേ? കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഈഴവർക്കും നാ‍യർക്കും രണ്ടുമുന്നണികളും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതോ അതിൽക്കുടുതലോ സീറ്റു നൽകുകയുണ്ടായി. ജയിചവരിൽ ഡൽഹി നായരുൾപെടെ 5 നായന്മാരുണ്ട്. (ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിലും 2 കൂടുതൽ)ഈഴവരായും 5 പേരുണ്ട്.ജനസംഖ്യാ‍നുപാതിക പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്. എന്നാൽ മുസ്ലിങ്ങൾക്ക് കേവലം 3 സീറ്റുകളെ ലഭിച്ചുള്ളൂ. അതു മൂന്നും രണ്ടു മുന്നണികളും മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ മണ്ഡലങ്ങളിൽ നിന്നാണ്. അമുസ്ലിം സ്ഥാനാർഥികൾ എതിരാളികളായി വന്ന മണ്ഡലങ്ങളിൽ നിന്ന് ഒറ്റ മുസ്ലിമും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നോർക്കണം.(കാസർഗോഡ്,കോഴിക്കോട്). സുറിയാനി ക്രൈസ്തവർക്ക് 4 പേരെ കിട്ടി; അർഹമായതിനേക്കാൾ ഒന്നു കൂടുതൽ. മുസ്ലിങ്ങൾക്ക് 6 സീറ്റ് നൽകണമായിരുന്നു. എന്നാൽ ഇരു മുന്നണികളും 4 സീറ്റുമാത്രമേ നൽകിയുള്ളൂ. ഇപ്പോൾ നിയമസഭയിലേക്ക് രണ്ടു മണ്ഡലത്തിൽ രണ്ടു മുസ്ലിങ്ങളെ നിശ്ചയിച്ചപ്പോൾ വർഗീയത ഇളക്കിവിടാനുള്ള എൻ എസ് എസ്സിന്റെ ശ്രമം കാണുമ്പോൾ പഴയ ചൊല്ലാണ്-‘അരിയും തിന്ന്’.....”- ഓർമവരുന്നത്. വെള്ളാപ്പള്ളിക്കും ഈഴവസമുദായത്തിനും ശത്രുവാര് മിത്രമാര് എന്നു തിരിച്ചരിയാനുള്ള മൂള ഇല്ല. കുഞ്ചിയിലല്ലേ ബുദ്ധി?
ഒരു കാര്യം ചെയ്യൂ: കേരള നിയമസഭയിലെ ജാതി തിരിച്ച കണക്ക് ആദ്യം പുറത്തുവയ്ക്കട്ടെ നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും. അതിനുശേഷം പ്രാതിനിധ്യം കിട്ടാ‍ത്ത സമുദായങ്ങളിൽനിന്ന് ഇരു മുന്നണികളും സ്ഥാനാർഥികളെ തിരഞ്ഞെടുക്കട്ടെ.അതല്ലേ ന്യായം? തയ്യാറുണ്ടോ പണിക്കരു ചേട്ടനും അനിയനും?

Wednesday, October 14, 2009

“അവർ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത തൊലിയെ”


ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന പുതിയ ‘ഭീകര’ സംഘടനയെ പറ്റി മാധ്യമങ്ങളും പൊലീസും ചമയ്ക്കുന്ന കഥകളിൽ എത്രത്തോളം സത്യമുണ്ട്? മാധ്യമം ലേഖകൻ കോളനിയിൽ നേരിട്ടുപോയി അന്വേഷണം നടത്തിയതിനുശേഷം തയ്യാറാക്കിയ റിപ്പോർട്ട് ഈ ലക്കം(2009 ഒക്റ്റോബർ 19) ആഴ്ച്ചപ്പതിപ്പിൽ :

“കറുത്ത ബനിയന്‍കാരുടെ കോളനിയില്‍നിന്നുള്ള വാര്‍ത്തകള്‍

ബിനീഷ് തോമസ്
ഒരാളെ തീവ്രവാദിയെന്ന് വിളിക്കുകയാണ് അയാളെ കൊല്ലുന്നതിനെക്കാള്‍ വളരെവളരെ നല്ല മാര്‍ഗം. അങ്ങനെ ഒരുവന് പേരിട്ടു കഴിഞ്ഞാല്‍ 'രാജ്യസ്നേഹികള്‍' മുഴുവന്‍ അയാള്‍ക്കെതിരാവും. അയാളെ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങള്‍ക്കുംമേല്‍ സംശയദൃഷ്ടി ഡെമോക്ലിസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കും. ഒരു സംഘടനയെയാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ കുറച്ചുകൂടി എളുപ്പം. രാജ്യസ്നേഹികള്‍ക്ക് തങ്ങളുടെ രാജ്യസ്നേഹം വെളിപ്പെടുത്താന്‍, രാജ്യസ്നേഹികള്‍ക്ക് തങ്ങളങ്ങനെയല്ലെന്ന് വരുത്താനുമിതാ ഒരവസരംകൂടി കൈവന്നിരിക്കുന്നു. സംസ്ഥാനത്ത് പുതിയ തീവ്രവാദ സംഘടന. കണ്ടാല്‍തന്നെ തീവ്രം. കറുത്ത ബനിയനും നീല പാന്റ്സും. അവരെ മുളയിലേ നുള്ളേണ്ടത് രാജ്യത്തിന്റെ സുസ്ഥിരതക്ക് ആവശ്യമായിരിക്കുന്നു. ഓംപ്രകാശുമാരും പുത്തന്‍പാലം രാജേഷുമാരും ചെയ്ത പ്രവൃത്തിക്ക് ഒരു ന്യായീകരണമുണ്ട്. ക്വട്ടേഷന്‍ നല്‍കിയ ആരെയും അവര്‍ വഞ്ചിച്ചതായി കേട്ടിട്ടില്ല. കിട്ടിയ പണത്തിന് തുല്യമായ ജോലി കൃത്യതയോടെ ചെയ്യുന്നത് അല്ലെങ്കില്‍തന്നെ തെറ്റല്ലല്ലോ. പക്ഷേ, ഡി.എച്ച്.ആര്‍.എം തീവ്രവാദികള്‍ അങ്ങനെയല്ല. കറുത്ത ഷര്‍ട്ടണിഞ്ഞ് മോട്ടോര്‍ ബൈക്കില്‍ (അതും കറുത്തത്) സാധാരണക്കാരനെ വെട്ടിവീഴ്ത്തുന്നത് ഒരു കാരണവുമില്ലാതെയാണ്. അതിനെന്താ കാരണം. ഉത്തരം റെഡിയാണ്. ഭീതി പരത്തി സംഘടന ലോഞ്ച് ചെയ്യാന്‍. അതിനായി 15 പേരുടെ ഒരു ഹിറ്റ് ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്. പുതിയ തീവ്രവാദികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സന്നാഹവും രാപ്പകലില്ലാതെ ഓട്ടത്തിലാണ്. അതുകൊണ്ട് മറ്റ് അക്രമമോ മോഷണമോ (അത് മന്ത്രിയുടെ വീട്ടിലാണെങ്കില്‍പോലും) ഉണ്ടായാല്‍ മാന്യ പൌരന്മാര്‍ സദയം ക്ഷമിക്കണം. തീവ്രവാദി വേട്ടക്കിടെ ഇതിനായി നീക്കിവെക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ്.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]
“അവര്‍ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്
വി.വി. ശെല്‍വരാജ്
നിങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി നോക്കിയിട്ടുണ്ടോ? അവിടെ ക്ഷേമപദ്ധതികളുടെ അപേക്ഷ പൂരിപ്പിച്ച് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന കുറെ അമ്മമാരെ കാണാം, മുക്കാല്‍ ശതമാനത്തിലേറെ പേരും പട്ടികജാതി^വര്‍ഗ ജനവിഭാഗത്തില്‍ പെട്ടവരായിരിക്കും. ഫോറങ്ങളിലെ ചോദ്യങ്ങള്‍ അത്ര സങ്കീര്‍ണതയുള്ളവയൊന്നുമാവില്ല. പേരും വയസ്സും വിലാസവുമടക്കം അവനവനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രം. പക്ഷേ അതുപോലും പരസഹായം കൂടാതെ നിര്‍വഹിക്കാന്‍ കഴിയാത്ത സമൂഹമാണ് ഞങ്ങളുടേത്. ഒടുവില്‍ പൂരിപ്പിച്ച അപേക്ഷക്ക് ചുവട്ടില്‍ മഷിയില്‍ വിരല്‍ മുക്കി പതിക്കുന്നതാണ് ഞങ്ങളുടെ ഒപ്പ്. ഈ അവസ്ഥ മാറ്റിയെടുക്കാനാണ് സാക്ഷരതാ പ്രസ്ഥാനമുണ്ടായത്. മറ്റനേകം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഞങ്ങളുടെ ദുരവസ്ഥ മാറിയില്ല. പദ്ധതികളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് അതില്‍ ലവലേശം വിഷമവും തോന്നിയില്ല. ഇനി ഞങ്ങളുടെ കോളനികളിലേക്കൊന്ന് വരുക. അവിടെ മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളുമെല്ലാം പണിക്ക് പോകുന്നവരായിരിക്കും. പ്രായവും രോഗവും തളര്‍ത്തിയ വൃദ്ധരായ മാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളും മാത്രമാവും പകല്‍ വീടുകളിലുണ്ടാവുക. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ വീട്ടില്‍ ഉറക്കിക്കിടത്തിയിട്ട് കൂലിപ്പണിക്കും കല്ലുപണിക്കും പോകുന്നവരാണ് ഞങ്ങളുടെ പെങ്ങന്മാര്‍. പക്ഷേ അധ്വാനവും ക്ഷീണവും മാത്രമേ അതില്‍ മിച്ചമുണ്ടാവൂ. എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തില്‍ തിരുകി ഞങ്ങളുടെ പുരുഷന്മാര്‍ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലകള്‍ക്ക് മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിന്റെ ലഹരി പോരാത്തവര്‍ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാന്റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. കുടുംബം മുഴുവന്‍ അധ്വാനിച്ചിട്ടും രോഗം പിടിച്ച് മേലനക്കാന്‍ വയ്യാതെ കിടക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങാന്‍, വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി വെക്കാന്‍, സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് യൂനിഫോം വാങ്ങാന്‍ ഇതിനൊന്നും പണം തികയാതെ ദാരിദ്യ്രവും ചീത്തവിളികളും മര്‍ദനങ്ങളും പാരമ്പര്യസ്വത്തായി കൈമാറിപ്പോരുന്നത് കാണാം.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]

ബുദ്ധമത ദർശനങ്ങളെ പിൻ‌പറ്റുന്ന ഒരു സംഘടനയാണ് ഡി എച്ച് ആർ എം എന്നാണ് ഈ റിപ്പോർട്ടും അഭിമുഖവും വെളിപ്പെടുത്തുന്നത്. വർക്കല കൊലപാതകത്തെപ്പറ്റി ശെൽ‌വരാജ് എന്ന അവരുടെ നേതാവ് പറയുന്നു:“പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ സംഘടനയുടെ നേതൃത്വം അറിഞ്ഞല്ല ഈ കൊലപാതകം നടന്നിരിക്കുന്നത്. ഞങ്ങളുടെ പ്രവർത്തകർക്കാർക്കെങ്കിലും ഈ സംഭവത്തിൽ പങ്കില്ല എന്നു തന്നെയാണ് ഈ നിമിഷം വരെയുള്ള വിശ്വാസം. ഞങ്ങൾ ഇതേക്കുറിച്ച് ഗൌരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി എച്ച് ആർ എം പ്രവർത്തകർക്കാർക്കെങ്കിലും ഈ കൊലപാതകവുമായോ മറ്റേതെങ്കിലും അക്രമപ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്നു ബോധ്യം വന്നാൽ അവരെ നിയമത്തിനുമുന്നിൽ ഹാജരാക്കാൻ ഞങ്ങൾ തയ്യാറുമാണ്. നാട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ വിവിധ സംഘടനകളുടെ പ്രവർത്തകർ പ്രതികളാകാറുണ്ട്. മുത്തൂറ്റ് പോൾ വധക്കേസിൽ‌പ്പോലും ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ പ്രതികളാണ് എന്ന ആരോപണമുയർന്നിട്ടുണ്ട്. അതിന്റെ പേരിൽ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട യുവാവ് പ്രവർത്തിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കില്ല. അത് ന്യായവുമല്ല.”

ശരിയല്ലേ? സി പി എം, ആർ എസ് എസ് , എൻഡി എഫ് തുടങ്ങി പല സംഘടനകളുടെയും പ്രവർത്തകർ ഇങ്ങനെ കൊലക്കേസിൽ പ്രതികളായിട്ടുണ്ട്. അതിന്റെ പേരിൽ ആ സംഘടനയുടെ സംസ്ഥാന നേതാക്കളെ അറസ്റ്റു ചെയ്യുകയോ ജാമ്യം പോലും നൽകാതിരിക്കയോ ചെയ്യാറില്ലല്ലോ? മാത്രമല്ല, ഡി എച്ച് ആർ എമ്മുമായി ഒരു ബന്ധവുമില്ലാത്ത ദലിതരുടെ വീടുകളിൽ വരെ പോലീസ് കയറിയിറങ്ങി ‘ടെറർ’ ഉണ്ടാക്കുകയാണ്.
ദലിതരോട് എന്തും ആവാം; ചോദിക്കാനും പറയാനും ആരുമില്ലല്ലോ!

Monday, October 12, 2009

ഈഴവബ്രാഹ്മണന്റെ ദാസ്യവൃത്തി

‘ഈഴവ ബ്രാഹ്മണനാ’യ പറവൂർ ശ്രീധരൻ തന്ത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകളുടെ വിവരണം തന്ത്രികളുടെ സമുദായത്തിന്റെ പത്രം റിപ്പോർട്ടു ചെയ്തതാണു താഴെ:

“പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ശതാഭിഷേക ആഘോഷം സമാപിച്ചു
പറവുര്‍ : ജ്യോതിഷ - താന്ത്രിക മേഖലയിലെ ഭീഷ്മാചാര്യന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ശതാഭിഷേക ആഘോഷച്ചടങ്ങുകള്‍ സമാപിച്ചു. ശ്രീധരന്‍ തന്ത്രികളുടെ പിറന്നാള്‍ ദിവസമായ ഇന്നലെ കൊല്ലുര്‍ മൂകാംബികാ ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കര്‍മ്മാനുഷ്ഠാനങ്ങള്‍ നടന്നത്. വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ശ്രീധരന്‍ തന്ത്രികളെ രാജാവായി വാഴിക്കുന്ന ചടങ്ങായിരുന്നു ആദ്യത്തേത്. തന്ത്രികള്‍ പരദേവതയായ പെരുമ്പടന്ന അണ്ടിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ഗ്രാമ പ്രദക്ഷിണമായിരുന്നു. അലങ്കരിച്ച പ്രത്യേക വാഹനത്തില്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നമ്പൂരിയച്ചന്‍ ആല്‍ത്തറ, പെരുവാരം മഹാദേവ ക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രംഗനാഥ് ഓഡിറ്റോറിയത്തില്‍ എത്തി. ഗ്രാമപ്രദക്ഷിണത്തില്‍ രാജാവിന് ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാന്‍ നടത്തുന്ന കൂശ്മാണ്ഡ ആരതിയും സദുദ്ദേശ്യത്തോടെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയുള്ള സുമംഗലി ആരതിയും ഭക്തിനിര്‍ഭരമായി. തന്ത്രിയുടെ മൂന്നുമക്കളുടെ ഭാര്യമാരും സഹോദര പുത്രന്‍മാരുടെ ഭാര്യമാരുമായ അഞ്ച് സുമംഗലിമാരാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്.ആചാരപ്രകാരം നടന്ന കലശപൂജകള്‍ക്കു ശേഷം ആയിരം ദ്വാരങ്ങളുളള തളികയില്‍ തന്തികളെ കനകാഭിഷേകം നടത്തി. തുടര്‍ന്ന് കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൃഛ്ര, ദശദാന, ഗോമൂല്യ ദാനങ്ങള്‍ക്കു ശേഷം ശിഷ്യന്‍മാരുടെ ഗുരുദക്ഷിണയോടെ ശതാഭിഷേക കര്‍മ്മാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയായി.“ (കേരള കൌമുദി 12/10/2009)
ഈഴവബ്രാഹ്മണർ തന്നെയായ പി വി ചന്ദ്രനും കൂട്ടരും നടത്തുന്ന മാതൃഭൂമിയിൽ വന്ന വാർത്ത ഇവിടെ വായിക്കാം.
ഇന്നലെത്തെ മാതൃഭൂമി സപ്ലിമെന്റ് ശ്രീധരൻ തന്ത്രിയെപ്പറ്റി വിശദമായ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തന്ത്രി പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:‘ “ ചന്ദ്രനിൽ വെള്ളമുണ്ടെന്നത് പുതിയ അറിവൊന്നുമല്ല. ജൈമിനി പണ്ട് പറഞ്ഞിട്ടുണ്ട്”.ഇത്രയും പറയുമ്പോൾ പിന്നാലെ വരികയായി ജൈമിനി സൂത്രത്തിലെ വരികൾ....’സലിലമയേ...ശശിനി....’
(വല്ല കര്യോണ്ടായിരുന്നോ ഇക്കണ്ട കോടികളൊക്കെ മുടക്കി ഇൻഡ്യയ്ക്കും നാസയ്ക്കും മറ്റും ചന്ദ്രപര്യവേക്ഷണമൊക്കെ നടത്താൻ? ഈ പറവൂർ വരെ വരേണ്ട കര്യോല്ലേ ഉണ്ടായിരുന്നുള്ളൂ)
കഴിഞ്ഞ മൂന്നു ദിവസമായി എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ(തന്ത്രിയുടെ ജന്മനാട്ടിൽ) നടന്ന ശതാബ്ദി ആഘോഷങ്ങളിൽ വയലാർ രവി മുതൽ എസ് ശർമ വരെയുള്ള മന്ത്രിമാർ,വെള്ളാപ്പള്ളി നടേശൻ മുതൽ ഗോകുലം ഗോപാലൻ വരെയുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഔദ്യോഗിക-വിമത നേതാക്കന്മാർ,പി വി ചന്ദ്രനെയും പി വി ഗംഗാധരനെയും പോലൂള്ള പത്ര മുതലാളിമാർ ഒക്കെ പങ്കെടുത്തിരുന്നു. എന്നാൽ ഈ ചടങ്ങുകളിലെല്ലാം മുഖ്യ താരങ്ങൾ ഇവരൊന്നുമായിരുന്നില്ല. കൊല്ലൂർ തന്ത്രി മഞ്ജുനാഥ അഡിഗ മുതൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി വരെയുള്ള ബ്രാഹ്മണ ‘ശ്രേഷ്ടന്മാർ’ ആയിരുന്നു.
അവർണജന വിഭാഗത്തെ ജ്യോതിഷം, സവർണ ഹൈന്ദവാചാരങ്ങൾ എന്നിവയുടെ അടിമകളാക്കിയതിൽ മുഖ്യ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്,
സ്വന്തം മകനെ താഴ്ന്ന ജാതിക്കാരനെന്ന് ആക്ഷേപിച്ച് ദേവസ്വം ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവദിക്കാതിരുന്ന ജാതിക്കാരുടെ പ്രതിനിധികളെ ക്ഷണിച്ചുവരുത്തി,അവരുടെ കാർമികത്വത്തിൽ ശതാബ്ദി ചടങ്ങുകൾ നടത്തുന്നതിൽ അഭിമാനം തോന്നുന്നതു സ്വാഭാവികം മാത്രം.[Slaves are enjoying their slavery-കാശും കുറച്ചൊന്നുമല്ല സമ്പാദിക്കുന്നത്. ‘വിദ്യാസമ്പന്നരായ വിവരദോഷികൾ കൂടുമ്പോൾ എട്ടാംക്ലാസും ഗുസ്തിയും പഠിച്ച വിദ്വാന്മാർ ഇങ്ങനെ കാശുണ്ടാക്കും] എന്നാൽ ക്ഷേത്ര പ്രതിഷ്ഠകൾക്കു പോലും നാളും മുഹൂർത്തവും തന്ത്രവിദ്യയും നോക്കാതിരുന്ന, ബ്രാഹ്മണരുടെ സേവ പിടിക്കാതിരുന്ന ഗുരുവിന്റെ പേരിൽ ഈ ഊളത്തരം(പ്രയോഗത്തിന് വിജു വി നായരോടു കടപ്പാട്) ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ ഇന്ന് ഈഴവ സമുദായത്തിൽ ചുണക്കുട്ടികൾ ഇല്ലാതെ പോയി.[ചുണക്കുട്ടികളോ? ആ ഇട്ടിക്കണ്ടപ്പന്മാരാണ് ഇന്നത്തെ ഏറ്റവും വലിയ അന്ധവിശ്വാസികൾ. You get the God you deserve എന്നാണല്ലോ!]

Thursday, October 8, 2009

ജാതിയും കമ്യൂണിസ്റ്റുകളും


ഒരു പക്ഷേ തമിഴന്മാരേക്കാള്‍ കൂടുതലായി മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന തമിഴ് സാഹിത്യകാരനാണ് ചാരു നിവേദിത. അദ്ദേഹത്തിന്റെ രണ്ടു നോവലുകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്; സീറോ ഡിഗ്രി പുസ്തകരൂപത്തിലും(തൃശ്ശൂർ കറന്റ് ബുക്സ്) രാസലീല ഖണ്ഡശ്ശ(കലാകൌമുദിയിൽ)യായും. മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയിരുന്ന കോളം-'തപ്പു താളങ്ങള്‍'-പുസ്തകരൂപത്തില്‍ ഇറക്കിയത് മാതൃഭൂമി ബുക്സ് (2006)ആണ്. സൈന്‍ ബുക്സും അദ്ദേഹത്തിന്റെ ലേഖന സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മാധ്യമത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കോളമില്ല. പകരം കലാകൗമുദിയില്‍ ചാരു എഴുതുന്നുണ്ട്. മുന്‍‌പ് മാതൃഭൂമിയില്‍ സംഗീതസംബന്ധിയായി ഒരു കോളം ചെയ്തിരുന്നതും ഇപ്പോഴില്ല. യൂറോപ്പിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള ചാരു, ആ അനുഭവങ്ങള്‍ തന്റെ പല എഴുത്തുകളിലൂടെയും പങ്കുവച്ചിട്ടുണ്ട്. സിനിമ, സംഗീതം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളില്‍ അവഗാഹമുള്ള അപൂര്‍‌വം എഴുത്തുകാരില്‍ ഒരാളാണു ചാരു. അദ്ദേഹത്തിന്റെ സീറോ ഡിഗ്രി ഇങ്ഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിരപ്പിള്ളി,പ്ലാച്ചിമട,ചെങ്ങറ തുടങ്ങിയ സമരമുഖങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി ചാരു എത്തിയിരുന്നു, അരുന്ധതിയെപ്പോലെ. പൊതുവില്‍ സാഹിത്യകാരന്മാര്‍ക്കുള്ള ഈഗോ തൊട്ടുതെറിച്ചിട്ടില്ലാത്ത, കേരളത്തില്‍ നിരവധി സാധാരണക്കാരായ വായനക്കാരുമായിപ്പോലും സൗഹൃദം നിലനിര്‍ത്തുന്ന, സിമ്പിള്‍ ആയ , നമ്മളിലൊരാളായി അനുഭവപ്പെടുന്ന വ്യക്തിയാ‍ണദ്ദേഹം. അദ്ദേഹവുമായുള്ള അഭിമുഖം ഈ ലക്കം പച്ചക്കുതിര (2009 ഒക്റ്റോബർ) മാസികയിലുണ്ട്. അഭിമുഖത്തില്‍, കമ്യണിസ്റ്റുകളെപ്പറ്റി ചാരു ഇങ്ങനെ പറയുന്നു:
" സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോഴും ഇടതുപക്ഷത്തോട്,വിശേഷിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടിയോട് എനിക്ക് വിയോജിപ്പുണ്ട്. ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സംഭവിക്കുന്ന അപചയം അതിനുമുണ്ടായിട്ടുമുണ്ട്. കോണ്‍ഗ്രസിനെപ്പോലെയും ഡി എം കെ പോലെയുമുള്ള മറ്റൊരു പാര്‍ട്ടി മാത്രമാണത്.ദലിതരുടെയും ആദിവാസികളുടെയും യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അതു പരാജയപ്പെട്ടു. ചെങ്ങറ സമരം പോലുള്ള പ്രക്ഷോഭങ്ങളെ അടുത്തറിഞ്ഞപ്പോള്‍ എന്റെ വിയോജിപ്പിന്റെ ശക്തി കൂടുകയാണുണ്ടായത്. ഹാരിസണിനെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകളെയîാണൂ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്,സാധാരണ ജനങ്ങളേക്കാള്‍ ഇഷ്ടം. പശ്ചിമ ബംഗാളിലും ഇതുതന്നെയാണവസ്ഥ. മറ്റൊരുകാര്യം, ജാതിസംഘര്‍ഷങ്ങളെ പരിഗണിക്കാതെയുള്ള മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്."(അഭിമുഖം സ്കാൻ ചെയ്തു ചേർക്കാനായില്ല)

Wednesday, October 7, 2009

പി റ്റി ഉഷയോട് വംശീയ വിവേചനം


രാജ്യം കണ്ട മികച്ച അത്‌ലീറ്റ് പി റ്റി ഉഷയോട് ഇന്നലെ മധ്യപ്രദേശിലെ സ്പോർട്സ് അധികൃതർ കാണിച്ചത് തികഞ്ഞ വംശീയ വിവേചനം തന്നെയാണ്. ഉഷയോടു മാത്രമല്ല, അത്‌ലറ്റിക്സ്, ഫുട്ബോൾ ,ഹോക്കി എന്നു തുടങ്ങി ക്രിക്കറ്റല്ലാത്ത സകലമാന കളികളോടും ഇൻഡ്യയിലെ സ്പോർട്സ് അഥോറിറ്റികളുടെ; എന്തിന് ഇൻഡ്യക്കാരുടെ മുഴുവൻ സമീപനം ഇതു തന്നെയാണ്.സന്തോഷ് ട്രോഫി കളിക്കാർ സ്ഥിരം ട്രെയിനിൽ കയറി കഷ്ടപ്പെട്ടു പോകുന്നത് ഇവിടെ ഒരു വാർത്ത പോലുമല്ല. അതുപോലെ സകലരംഗങ്ങളിലും ക്രിക്കറ്റ് താരങ്ങളല്ലാത്തവർ വിവേചനം നേരിടുന്നു. ഉഷയ്ക്കു സംഭവിച്ചത് ഒരിക്കലും ശ്രീശാന്തിനു സംഭവിക്കില്ലെന്നോർക്കണം. പ്രഭാതകൃത്യങ്ങൾ നിർവഹിക്കാനാവാതെ മണിക്കൂറുകളോളമാണ് ആ പാവത്തിന് കാത്തിരിക്കേണ്ടി വന്നത്. അതിനവരോടു മാപ്പുപോലും പറയാതെ സംഭവത്തെ നീതിമത്കരിക്കയാണ് സ്പോർട്സ് അഥോറിറ്റിയിലെ ഇട്ടിക്കണ്ടപ്പന്മാർ ചെയ്യുന്നത്. ഇതൊക്കെ ചെയ്യും. കാരണം ഈ അത്‌ലെറ്റിക്സിലും മറ്റു കായിക ഇനങ്ങളിലും ലോകത്താകെ തിളങ്ങി നിക്കുന്നവർ കറുത്ത വർഗക്കാരാണ്. ഇൻഡ്യയിൽ ദലിതരും മറ്റു പിന്നാക്കക്കാരും. അവരോടു വംശിയ വിവേചനം കാണിക്കുന്നതിൽ ലോകത്ത് അന്യാദൃശ മാതൃക തന്നെ സൃഷ്ടിച്ചിട്ടുള്ള ഇൻഡ്യയിലെ ജാതിക്കോമരങ്ങൾ ഉഷയോടും മറ്റും ഇങ്ങനെ ചെയ്തില്ലെങ്കിലേ അദ്ഭുതപ്പെടേണ്ടു. അവർക്കെല്ലാം അവരുടെ പ്രിയപ്പെട്ട സ്വർഗജാതരുടെ കളി-ക്രിക്കറ്റ്- ഉണ്ട്. മേലനങ്ങാത്ത സവർണ തമ്പുരാക്കന്മാർ അറമാദിക്കുന്ന ആ കളിയെ മാത്രം പ്രോത്സാഹിപ്പിച്ചു തുടങ്ങിയതോടെയാണ് ഇൻഡ്യയിൽ ഹോക്കി ഉൾപ്പെടെ മറ്റെല്ലാ കളികളും നശിച്ചുതുടങ്ങിയത്. ഇൻഡ, പാക്കിസ്ഥാൻ,ശ്രിലങ്ക, വെസ്റ്റ് ഇൻഡീസ്,ഓസ്ട്രേലിയ തുടങ്ങിയ മൂന്നോ നാലോ രാജ്യങ്ങൾ മാ‍ത്രം ചേർന്നാൽ ‘ലോക’മാകുമെന്നു കരുതുന്ന, രാവിലെ മുതൽ രാത്രിവരെ ജോലിക്കൊന്നും പോകാതെ കളികാണുന്ന വിവരദോഷികൾക്ക് ഇൻഡ്യയെന്നാ‍ൽ ക്രിക്കറ്റും ക്രിക്കറ്റ് കളിക്കാരും മാത്രമാണ്. അവർ ഉഷയെ തിരിച്ചറിയാനും സാധ്യതയില്ല. സ്വന്തം നാട്ടിലെ ഭൂരിപക്ഷത്തോട് തികഞ്ഞ വംശീയ വിവേചനം സഹസ്രാബ്ദങ്ങളായി കാണിക്കുന്ന നാറികൾ ആസ്ട്രേലിയയിലെ വംശിയ വിവേചനത്തിൽ പ്രതിഷേധിക്കുന്നു. ചവിട്ടണ്ടേ ഈ പന്നികളെ?
ഉഷയെ അപമാനിച്ച വാർത്തയുടെ ലിങ്ക് ഇവിടെ. (ദേശിയ ചാനലിൽ വളരെ വലിയ വാർത്തയായ ഈ സംഭവത്തോട് മലയാള ചാനലുകളും പത്രക്കാരും തണുപ്പൻ മട്ടിലാണു പ്രതികരിച്ചത്. ആബാലവൃദ്ധ ജനങ്ങളും ക്രിക്കറ്റ് ഭ്രാന്തന്മാരായ ഒരു നാട്ടിൽ നിന്നുള്ള ഉചിതമായ പ്രതികരണം തന്നെ.)

Tuesday, October 6, 2009

പുതിയ അപരന്മാർ?

'In Germany, the Nazis first came for the Communists,
and I did not speak up because I was not a Commuist.
Then they came for the Jews,
and I did not speak up because I was not Jew.
Then they came for the trade unionists,
and I did not speak up because I was not a trade unionist.
Then they came for the Catholics
and I did not speak up because I was a Protestant....
Then they came for me, and by that time,
there was no one left to speak up for me'
അരാഷ്ടീയക്കാരായ കലാകാ‍രന്മാർക്കും എഴുത്തുകാർക്കും എതിരായി കമ്യൂണിസ്റ്റുകാർ കൂടക്കൂടെ ഉദ്ധരിക്കുന്ന ഈ കവിത, റവ.മാർട്ടിൻ നിമോലറിൻ എഴുതിയതാണ്. മുപ്പതുകളുടെ ആരംഭത്തിൽ ഹിറ്റ്ലറെ പിന്തുണച്ചിരുന്ന നിമോലറിൻ, പിന്നീട് ഹിറ്റ്ലറുടെ വർണവെറിക്കെതിരാവുകയും ഹിറ്റ്ലർക്കെതിരെ പോരാടുകയും ചെയ്തു. 1937ൽ അറസ്റ്റു ചെയ്യപ്പെട്ട അദ്ദേഹം ഷാസൻ ഹാസൻ കോൺസെൻട്രേഷൻ ക്യാമ്പിൽ അടയ്ക്കപ്പെടുകയും ചെയ്തു. ഈ കവിത ഇപ്പോൾ നമ്മുടെ നാട്ടിലെ കമ്യുണിസ്റ്റുകൾ ഉദ്ധരിക്കാറില്ല. അവരുടെ ‘പോരാട്ടം’ മനുഷ്യച്ചങ്ങലയിലും ഹർത്താലിലും മറ്റും ഒതുങ്ങി. മാത്രമല്ല, ഭരണകൂടത്തിന്റെ ഭാഗമാണവർ. ഭരണകൂടനയങ്ങൾക്കെതിരെ പല രീതിയിൽ സമരം ചെയ്യുന്ന ദലിതർ,ആദിവാസികൾ തുടങ്ങിയ ദുർബലരെ ‘തേടിച്ചെല്ലുന്ന’വരുടെ റോളിലേക്കവർ മാറി. ഈ കാര്യം ഇവിടെ ഓർക്കുന്നത് ഡി എച്ച് ആർ എം അന്ന ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റിനെ സംബന്ധിച്ച് സമീപകാലത്തു വരുന്ന വാർത്തകൾ വായിച്ചപ്പോഴാണ്. മുസ്ലിങ്ങളെ നേരത്തെ തന്നെ അപരരാക്കി മാറ്റിക്കഴിഞ്ഞു. നാം മിണ്ടാതിരുന്നു. നമ്മൾ മുസ്ലിങ്ങളല്ലല്ലോ. ഇപ്പോൾ അതേ നയം ദലിതരോടും സ്വീകരിക്കുകയാണോ? പുതിയ ലക്കം മാധ്യമം ആഴ്ച്ചപ്പതിപ്പിൽ കെ സുനിൽകുമാർ ആ സംശയം ഉന്നയിക്കുന്നു:
പുതിയ അപരന്മാര്‍ സൃഷ്ടിക്കപ്പെടുന്നു?
കെ. സുനില്‍കുമാര്‍
“കേരളത്തില്‍ നിരപരാധികളായ മനുഷ്യര്‍ കൊല്ലപ്പെടുന്നത് അസാധാരണമല്ല. രാഷ്ട്രീയ പകപോക്കലുകള്‍, ഗുണ്ടാ സംഘങ്ങളുടെയും മാഫിയകളുടെയും അക്രമങ്ങള്‍ എന്നിവയിലെല്ലാം അനേകം പേര്‍ കേരളത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്, കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്നു. സി.പി.എമ്മിന്റെയും ആര്‍.എസ്.എസിന്റെയും കോണ്‍ഗ്രസിന്റെയും കൊലക്കത്തിക്കും ബോംബിനും ഇരയായി മരിച്ചവരും മരിച്ചുജീവിക്കുന്നവരുമായ നൂറുകണക്കിന് നിരപരാധികളും അവരുടെ കുടുംബങ്ങളും ഇവിടെയുണ്ട്. വര്‍ക്കലയിലും അത്തരത്തില്‍ പ്രഭാതസവാരിക്കിറങ്ങിയ നിരപരാധിയായ ഒരു മനുഷ്യന്‍ അതിദാരുണമാംവിധം കൊല്ലപ്പെട്ടു. ഇതുവരെ പൊലീസ് നല്‍കുന്ന വിവരങ്ങളില്‍നിന്നും അറസ്റ്റുകളില്‍നിന്നും മനസ്സിലാക്കാന്‍ കഴിയുന്നത് ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡി.എച്ച്.ആര്‍.എം) എന്ന സംഘടനയുമായി ബന്ധമുള്ളവരാണ് ഈ കൊലപാതകത്തിനു പിന്നിലെന്നാണ്. ഇത്തരത്തില്‍ നിഷ്ഠുരമായ ഒരു കൊലപാതകം നടത്തിയത് അവര്‍ തന്നെയാണോ അല്ലെങ്കില്‍ ഈ സംഘടനക്ക് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടോ, സംഘടനാ തീരുമാനപ്രകാരമാണോ കൊല നടത്തിയത്, സംഘടനയുമായി ബന്ധപ്പെട്ടവര്‍ ഉള്‍പ്പെട്ട പ്രാദേശികമായ എന്തെങ്കിലും സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണോ ഈ സംഭവം, അതോ മറ്റാരെങ്കിലും നടത്തിയ കൃത്യം ഇവരുടെ തലയില്‍ വെച്ചുകെട്ടുകയാണോ, കൊലയുടെ കാരണം എന്ത് എന്നീ കാര്യങ്ങളെല്ലാം പുറത്തുവരാനിരിക്കുന്നതേയുള്ളൂ. എന്നാല്‍ പൊലീസ് ഭാഷ്യം വിശ്വാസത്തിലെടുത്താല്‍പോലും ഒരു ചെറിയ സംഘടന നടത്തിയെന്ന് കരുതപ്പെടുന്ന ക്രിമിനല്‍ പ്രവര്‍ത്തനത്തെ ഒരു ജനവിഭാഗത്തിനെതിരെ തിരിച്ചുവിടുന്ന തരത്തിലുള്ള പ്രചാരണ യുദ്ധത്തിനു (Propaganda war) വേണ്ട തിരക്കഥ സൃഷ്ടിക്കപ്പെടുന്നു എന്ന് കരുതേണ്ടിവരും. കേരളത്തില്‍ പല ഭാഗത്തും ഈ സംഘടനയുമായി ബന്ധമില്ലാത്ത ദലിത് പ്രവര്‍ത്തകരെ പൊലീസ് സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഡി.എച്ച്.ആര്‍.എമ്മിന്റെ മാവോയിസ്റ്റ്, ഇസ്ലാമിക തീവ്രവാദ ബന്ധം കണ്ടെത്താനും അന്വേഷണം നടക്കുന്നതായി പൊലീസ് പറയുന്നു. ഒരു സംഘടനയെ സമൂഹമധ്യത്തില്‍ എസ്റ്റാബ്ലിഷ് ചെയ്യുന്നതിനുവേണ്ടിയാണ് നിരപരാധിയായ ഒരു മനുഷ്യനെ കൊലപ്പെടുത്തിയെന്ന പൊലീസ് ഭാഷ്യം എത്രമാത്രം വിശ്വാസയോഗ്യമാണ് എന്ന സംശയം സ്വാഭാവികം മാത്രമാണ്. അത്രയും ബുദ്ധിശൂന്യമാണ് ഒരു സംഘടനയെങ്കില്‍ അതിന്റെ ഭാവി എന്താകുമെന്ന കാര്യത്തില്‍ സംശയിക്കേണ്ടി വരില്ല. അതേസമയം, ഒരു വിഭാഗം ക്രിമിനലുകള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യയശാസ്ത്രത്തിന്റെയും സാമുദായികതയുടെയും ആവരണമുണ്ടെന്ന പേരില്‍, മുസ്ലിംകള്‍ക്ക് പിന്നാലെ ഒരു ജനവിഭാഗത്തെ കൂടി അപരരാക്കി (other)മാറ്റുന്നതിനുള്ള സുദീര്‍ഘമായ പദ്ധതി പ്രയോഗവത്കരിക്കപ്പെടുകയാണോ എന്ന സന്ദേഹവും ഉയരുന്നുണ്ട്.“
കൂടുതല്‍ വായിക്കാന്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍(2009 ഒക്റ്റോബർ 12)

ആ ലേഖനത്തെക്കൂടാതെ കെ എസ് അബ്ദുൽകരീം എഴുതിയ മറ്റൊരു ലേഖനവും ഉണ്ട്:‘ഈ തിരക്കഥക്ക് ഒട്ടും പഞ്ച് പോരല്ലോ,സർ’ എന്ന പേരിൽ. അതിൽ നിന്ന്”

കാർഗിലിൽ രക്തസാക്ഷികളായ പട്ടാളക്കാർക്കു വേണ്ടി ശവപ്പെട്ടി വാങ്ങിയതിൽ എൻ ഡി എ സർക്കാർ വെട്ടിപ്പു നടത്തിയ കാര്യം ചർച്ച ചെയ്യാനിരിക്കെ പാർലമെന്റ് ആക്രമിക്കപ്പെട്ടപോലെ,കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിൽ അനിഷ്ട സംഭവങ്ങളുണ്ടാകുമ്പോളെല്ലാം ചില യാദൃഛികതകൾ ഉണ്ടാവുന്നുണ്ട്. ബീമാപ്പള്ളി വെടിവയ്പ്പ്, എറണാകുളം കലക്ട്രേറ്റിലെ സ്ഫോടനം, അഭയ സിഡി ചോർച്ച ഇവയെല്ലാം സംഭവിച്ചത് ഭരണകക്ഷി രാഷ്ട്രീയ പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലായിരുന്നു. വർക്കലയിൽ വഴിയാത്രക്കാരൻ കൊല ചെയ്യപ്പെട്ടതും ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന സംഘടന ന്യൂസ് അവറുകളുടെ മുഖ്യ ഭാഗവും പിടിച്ചടക്കുന്നതും ഇത്തരമൊരു അവസ്ഥയിൽ തന്നെയാണ്.
ഒരു വർഷത്തിനു മേലായി സർക്കാരിനു തലവേദനയുണ്ടാക്കുന്ന ചെങ്ങറ സമരം ഒത്തുതീർപ്പാക്കാൻ പാക്കേജ് ആയി എന്ന് മന്ത്രി പ്രഖ്യാപിക്കുന്നു. ചെങ്ങറ സമര ഭൂമിയിൽ സമരക്കാർ ഏറ്റുമുട്ടുന്നു. സമരത്തിനു പിന്നിൽ സാമ്പത്തിക താത്പര്യങ്ങളുണ്ടായിരുന്നുവെന്ന് ചിലർ പത്രസമ്മേളനം നടത്തുന്നു. ഈ സംഘടനകളുടെയും സമരങ്ങളുടെയും പിന്നിൽ ഫണ്ടിങ്ങാണെന്ന് നമ്മൾ തീരുമാനത്തിലെത്തുന്നു. അതിനിടയിലെ വാർത്തകളിൽ ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന രണോത്സുക സംഘടന രംഗപ്രവേശം ചെയ്യുന്നു. ഇവർക്ക് ആയുധ പരിശീലനം നൽകുന്നത് മുസ്ലിം തീവ്രവാദികളാണെന്നും മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും പറയുന്നതോടെ ഒരു മരുന്നുകൊണ്ട് പൊലീസ് ഒരുപാട് രാഷ്ട്രീയ തലവേദനകൾ ചികിത്സിക്കാൻ ശ്രമിക്കുന്നു. ക്ഷേത്ര മോഷണം നടത്തുന്നവരും നിരപരാധികളെ കൊല്ലുന്നവരും ആണ് ദലിതുകളുടെ സംരക്ഷണത്തിനിറങ്ങിയിരിക്കുന്നത് എന്നു പ്രചരിപ്പിക്കുന്നതോടെ മുളപൊട്ടുന്ന ദലിത് നാമ്പുകളെ കരിച്ചുണക്കാമെന്നും ഈ ദൌത്യത്തിൽ പൊതുസമൂഹത്തിന്റെ പിന്തുണ ആവോളമുണ്ടാവുമെന്നും പൊലീസിനും ഭരണാധികാരികൾക്കും നന്നായറിയാം.ജനങ്ങളെ ഭയപ്പെടുത്തിയും പ്രകോപിപ്പിച്ചും ദലിതുകൾക്കെതിരെ തിരിച്ചുവിട്ട് പിന്നീട് അവരുടെ രക്ഷകരായി പുനരവതരിച്ച് നേതൃത്വം കൈയടക്കാനുള്ള മുഖ്യധാരാ രാ‍ഷ്ട്രീയപ്രസ്ഥാനങ്ങളുടെ ഒളിയജണ്ട ഇതിനു പിന്നിലുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
(ലേഖനങ്ങൾ സ്കാൻ ചെയ്തു ചേർക്കാൻ നിവൃത്തിയില്ലാത്തതിനാൽ ആഴ്ച്ചപ്പതിപ്പിൽ അവ മുഴുവൻ വായിക്കാൻ അപേക്ഷിക്കുന്നു. )
പോൾ മുത്തൂറ്റ് വധക്കേസിലെ പ്രശ്നങ്ങളും ഇപ്പോൾ ഡി എച്ച് ആർ എമ്മിൽത്തട്ടി മാറിനിൽക്കയാണെന്നും ഈ സന്ദർഭത്തിൽ ഓർക്കാം.

Sunday, October 4, 2009

താട്യേള്ളപ്പനെ പേട്യേണ്ട്

ഇന്ത്യ-ചൈന അതിർത്തിയിലെ ചൈനീസ് കടന്നുകയറ്റത്തോട് ഇന്ത്യൻ ഭരണകൂടവും മാധ്യമങ്ങളും സ്വീകരിക്കുന്ന സമീപനം കാണുമ്പോൾ സത്യാന്വേഷിയ്ക്ക് ആ പഴമൊഴിയാണ് ഓർമ വരുന്നത്”: ‘താട്യേള്ളപ്പനെ പേട്യേണ്ട്’. ചൈനയ്ക്കുപകരം പാ‍ക്കിസ്ഥാനായിരുന്നെങ്കിലോ? ഭരണകൂടവും അതിനേക്കാൾ ശക്തമായി മാധ്യമങ്ങളും ചേർന്ന് ഒരു യുദ്ധജ്വരം തന്നെ ഇവിടെ ഉണ്ടാക്കുമായിരുന്നു. ഇന്നലത്തെ മാധ്യമത്തിൽ(3/10/2009) അഡ്വ.വിനോദ് പയ്യട എഴുതിയ ‘ഇതു സൌഹൃദമല്ല, ഭീരുത്വമാണ് ‘ എന്ന ലേഖനം വായിച്ചപ്പോൾ സത്യാന്വേഷിക്കു തോന്നിയ ചിന്തയാണിത്. വിനോദിന്റെ ലേഖനം ഇവിടെ വായിക്കാം. [ഫോണ്ട് പ്രശ്നം ഉണ്ടെങ്കിൽ ഇവിടെ ക്ലിക്കി വായിക്കാം] അനുബന്ധമായി ഈ വിഷയത്തിൽ വന്ന രണ്ടു വാർത്തകൾ കൂടി ഇവിടെയും ഇവിടെയും കാ‍ണുക.[അതും വായിക്കാൻ വിഷമം നേരിടുന്നുവെങ്കിൽ ഇവിടെ ക്ലിക്കി വായിക്കാം]ഒപ്പം,
‘ലോക സമാധാന ദൂതനാ’യിരുന്ന ജവാഹർ ലാൽ നെഹ്രു ചൈനയോട് ഏറ്റുമുട്ടി ദയനീയമായി പരാജയപ്പെട്ട കഥ ചരിത്രകാരനും നോവലിസ്റ്റും ആയ പി കെ ബാലകൃഷ്ണൻ 11 കൊല്ലം മുൻ‌പ് എഴുതിയ ലേഖനത്തിൽ നിന്ന് ഇങ്ങനെ വായിക്കാം:

“സ്വന്തം രാജ്യാതിർത്തികളിൽ തൊട്ടുകിടക്കുന്ന ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളെയും ഇന്ത്യയോട് തുറന്ന ശത്രുതയും പതിഞ്ഞ ശത്രുതയുമുള്ള ശത്രുരാജ്യങ്ങളാക്കാൻ കഴിഞ്ഞ ഒരു ലോക സമാധാന ദൂതൻ കൂടിയായിരുന്നു നെഹ്രു. കാലക്രമം ശരിയല്ലെങ്കിലും നെഹ്രുവിന്റെ കാഴ്ച്ചപ്പാടുകളിലേക്കും സ്വഭാവത്തിലേക്കുതന്നെയും വെളിച്ചം വീശുന്ന സംഭവം എന്ന നിലയിൽ ഇന്ത്യയും ചൈനയുമായുണ്ടായ യുദ്ധത്തിലേക്കും തുടർന്നു നടന്ന ശത്രുതയിലേക്കും നമുക്കൊന്നു തിരിഞ്ഞുനോക്കാം. ഇന്ത്യയും ചൈനയും തമ്മിൽ ഇന്നും തർക്കവിഷയമായി ശേഷിക്കുന്ന അതിർത്തി പ്രദേശങ്ങളും, ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ വികസ്വര ഘട്ടത്തിൽ മാത്രം ഒരു രാഷ്ട്രമെന്ന ഘടന കൈവന്ന ഇന്ത്യാ ഉപഭൂഖണ്ഡവും തമ്മിൽ നെഹ്രുവും ഇന്ത്യക്കാരായ നമ്മളും ഇന്നു വിഭാവനം ചെയ്യുന്ന രീതിയിൽ അതിരുകൾ ഉണ്ടായിരുന്നില്ലെന്ന്,സമസ്ത ചരിത്ര പാണ്ഡിത്യങ്ങളുമുണ്ടായിരുന്നിട്ടും നെഹ്രുവിനു കാണാൻ കഴിഞ്ഞില്ല. ബ്രിട്ടീഷ് കയ്യൂക്കിന്റെ പ്രഭവകാലത്ത്, ആ കയ്യൂക്കിനെ ആശ്രയിച്ച് ഭൂപടത്തിൽ അവർ രേഖപ്പെടുത്തിയ അതിരുകൾ പുരാതന ചരിത്ര കാലം മുതൽ ഇന്ത്യയും ചൈനയും തമ്മിലുള്ള അംഗീകൃത അതിരുകളാണെന്നു ദൃഢമായി വിശ്വസിക്കാൻ കഴിഞ്ഞ നെഹ്രുവിന്റെ ആ കഴിവ്, ചിന്തിക്കാൻ കഴിവുള്ള ഒരാളെ ഇന്നും ആശ്ചര്യപ്പെടുത്തും. രാഷ്ട്രങ്ങൾ തമ്മിലുള്ള വിവാദപരമായ അതിരുകൾ നിർണയിക്കുന്നതിനു സാർവലൌകികമായ അംഗീകാരമുള്ള കുറെ നിയാ‍മക തത്ത്വങ്ങളുണ്ട്. ബ്രിട്ടീഷുകാരെ പിന്തുടർന്ന് സുനിശ്ചിതമായ ഇന്ത്യൻ അതിർത്തികളെന്ന് ഇന്ത്യ കരുതുന്ന കുറെ പ്രദേശങ്ങളെപ്പറ്റി -ഏറെയും മഞ്ഞുമൂടിക്കിടക്കുന്ന മനുഷ്യവാസമില്ലാത്ത പ്രദേശങ്ങളാണവ- ചൈന തർക്കമുന്നയിക്കുകയും അതിൽ ചിലേടങ്ങളിൽ ചൈനീസ് സൈന്യങ്ങൾ കടന്നു പ്രവേശിക്കുകയും ചെയ്തതു ശരിയായ നടപടിയാണെന്ന് ആരും പറയുകയില്ല. എന്നാ‍ൽക്കൂടിയും ഇന്ത്യയുമായി, പ്രത്യേകിച്ച് നെഹ്രുവുമായി ‘ഭായി ഭായി’ ബന്ധമുണ്ടായിരുന്ന ഒരു രാജ്യത്തിന്റെ ഭരണകർത്താക്കളുമായി അതേപ്പറ്റി ചർച്ചകൾ നടത്താൻ ശ്രമിക്കുന്നതാണ് ആദ്യം സ്വീകരിക്കേണ്ട നടപടിയെന്നു കാണാൻ ഒരാൾ ലോക സമാധാന ദൂതനൊന്നുമാവേണ്ടതില്ല. ചൈനീസ് ഭരണ നേതാക്കളായ മാവോയുമായും ചൌ എൻ ലായുമായും പ്രത്യേക സുഹൃദ് ബന്ധമുള്ള വ്യക്തിയാവണമെന്നുപോലുമില്ല. എന്തായാലും ‘നെഹ്രുവിന്റെ ഇന്ത്യ’യുടെ അതുല്യ പ്രഭാവത്തിൽ ഉറച്ചുവിശ്വസിച്ചിരുന്ന നെഹ്രു, ഇന്ത്യൻ പ്രദേശത്തു കടന്നു നില സ്വീകരിച്ചിരുന്ന ചൈനീസ് സൈന്യത്തെ ‘തൂത്തു പുറത്തെറിയാൻ’('Throw them out' ) ഇന്ത്യൻ സേനക്കു കൽ‌പ്പന കൊടുത്തുകൊണ്ട് സിലോൺ സന്ദർശനത്തിനു പുറപ്പെടുകയാണുണ്ടായത്. തുടർന്നുണ്ടായ സംഭവങ്ങൾ വിവരിക്കേണ്ട കാര്യമില്ല. ഇന്ത്യൻ സേനയിൽനിന്നു പിടിച്ചെടുത്ത ആയുധങ്ങൾ ഇന്ത്യയിൽത്തന്നെ കൂനകൂട്ടിയിട്ടുകൊണ്ട് ചൈന നടത്തിയ ഏകപക്ഷീയമായ വെടിനിർത്തലും പിന്മാറ്റവും ഏവർക്കും അറിവുള്ള കാര്യമാണ്.”[‘നെഹ്രു ശതാ‍ബ്ദിയെ ചുറ്റി ചില ശിഥില ചിന്തകൾ’ - മാധ്യമം ദിനപത്രം 1998 നവംബർ 15 ചൊവ്വ പേ 4)

Saturday, October 3, 2009

സരസ്വതിയെ പുറത്താക്കി ലക്ഷ്മിയ്ക്കു പിന്നാലെ

SARASWATI KICKED OUT IN OUR CRAZE FOR LAKSHMI

How can we end corruption & exploitation when Hindu values worship the filthy rich?


പുതിയ ലക്കം ദലിത് വോയ്സ് മാഗസിന്റെ എഡിറ്റോറിയൽ, ഇൻഡ്യയിൽ അഴിമതിയും ചൂഷണവും അവസാനിക്കാത്തതിന്റെ കാരണം അന്വേഷിക്കുന്നു. സരസ്വതിയെ പുറത്താക്കി ലക്ഷ്മി ദേവിയ്ക്കു പിന്നാലെ ഓടുന്ന ഹിന്ദു മൂല്യവ്യവസ്ഥിതിയെ വിമർശന വിധേയമാക്കുകയാണ് എഡിറ്റർ വി റ്റി രാജ്ശേഖർ. ഇവിടെ ക്ലിക്കിയാൽ അതു വായിക്കാം

Friday, October 2, 2009

മാധ്യമത്തിനു കഴിയാതെ പോയത് മാതൃഭൂമി ചെയ്യുമ്പോൾ

വാർത്താ മാധ്യമങ്ങളിൽ ഒരു ‘വഴിത്തിരിവാ’യി മാധ്യമം ദിനപത്രവും ആഴ്ച്ചപ്പതിപ്പും വന്നില്ലായിരുന്നെങ്കിൽ ഇന്നത്തെ പല ദലിത്-ബഹുജൻ എഴുത്തുകാരും ബുദ്ധിജീവികളും ഒരുപക്ഷേ ഗർഭത്തിൽ വച്ചുതന്നെ അലസിപ്പോയിരുന്നേനേ. മാധ്യമത്തിൽ എഴുതി അറിയപ്പെട്ടപ്പോളാണ് അവർക്ക് മനോരമയും മാതൃഭൂമിയും മറ്റും അവസരം നൽകിയത്. എന്നാൽ മാധ്യമം ചെയ്യാതിരുന്ന ഒരു കാര്യം-വലിയ ഒരു കാര്യം- ചെയ്തുകൊണ്ട് മാതൃഭുമി ആഴ്ച്ചപ്പതിപ്പ് മലയാളത്തിലെ സകലമാന പ്രസിദ്ധീകരണങ്ങളെയും കടത്തിവെട്ടിയിരിക്കുന്നു. ‘മുഖ്യധാരാ മലയാളത്തിലെ ആദ്യ ദലിത് പംക്തി’ അവർ പുതിയ ലക്കം ആഴ്ച്ചപ്പതിപ്പിൽ (20009 ഒക്റ്റോബർ 4-10) ആ‍രംഭിച്ചിരിക്കുന്നു:‘നെഗ്രിട്യൂഡ്’.



ബുദ്ധിജീവിയും എഴുത്തുകാരനും ദലിത് ഐക്യസമിതി നേതാവും ആദിവാസിയുമായ കെ എം സലിംകുമാറാണ് പംക്തികാരൻ. ആദ്യ ലേഖനം ബി എസ് പിയെക്കുറിച്ചാണ്:‘പൂണൂൽ ബി എസ് പി’ എന്ന തലക്കെട്ടിൽ ബി എസ് പിയുടെ സമകാലികാവസ്ഥ വിമർശനവിധേയമാക്കുകയാണ് സലിംകുമാർ. ബി എസ് പിയെ സ്നേഹിക്കുന്നവർ ഈ വിമർശനങ്ങളെ പോസിറ്റീവായി എടുക്കുമെന്നാണ് സത്യാന്വേഷിക്കു തോന്നുന്നത്.

ഇൻഡ്യയിൽ ‘പയനിയർ’ എന്ന പ്രോ-ബീജേപ്പീ പത്രത്തിൽ മാത്രമാണ് ഒരു ദലിത് പംക്തിയുള്ളത്: ദലിത് ഡയറി. ചന്ദ്രഭാൻ പ്രസാദ് ആണ് അതെഴുതുന്നത്. താൻ എഴുതുന്ന ലേഖനം വ്യാകരണപ്പിശകുപോലും തിരുത്താതെ അവർ പ്രസിദ്ധീകരിക്കാറുണ്ട് എന്നാണ് പംക്തികാരൻ തന്നെ മുൻപൊരിക്കൽ വിശേഷിപ്പിച്ചിട്ടുള്ളത്. കാഞ്ച ഐലയ്യയുടെ ഒരു പംക്തി ഹിന്ദുവിൽ ഉണ്ടായിരുന്നത് ഇപ്പോൾ ഇല്ല.(കാഞ്ച ദലിതനല്ല;ആന്ധ്രയിലെ കുറുബ എന്ന ഒ ബി സി സമുദായാംഗമാണ്)
ദലിത് ഡയറി പുസ്തകരൂപത്തിൽ ഇറങ്ങിയിട്ടുണ്ട്. ഒരിക്കൽ മാതൃഭൂമി ആഴ്ച്ചപ്പതിപ്പുതന്നെ അതേക്കുറിച്ച് ഒരു റിവ്യൂ നൽകിയിരുന്നു.

എന്തുകൊണ്ടാണ് മാധ്യമം ആഴ്ച്ചപ്പതിപ്പിന് ഇതു കഴിയാതെ പോയത്? കമൽ‌റാം സജീവ് മാധ്യമത്തിൽ നിന്ന് മാതൃഭൂമിയിലേക്കു വന്നതിനു ശേഷമാണ് മാതൃഭൂമിയുടെ സവർണ യാഥാ‍സ്ഥിതിക മുഖം മാറിത്തുടങ്ങുന്നത്. [തികച്ചും ബിസിനസ് ആണതിന്റെ കാരണം. ഇന്ന് ഗൌരവമുള്ള പ്രസിദ്ധീകരണങ്ങൾ വായിക്കുന്നവരായി ഉള്ളത് പഴയതും പുതിയതും ആയ നക്സലൈറ്റുകൾ , ദലിത് ആക്റ്റിവിസ്റ്റുകൾ , പരിസ്ഥിതിക്കാർ , ഇസ്ലാമിസ്റ്റുകൾ മുതലായവർ മാത്രമാണ്; അതും നാൽ‌പ്പതിനുമേൽ പ്രായമുള്ളവർ.-ഇക്കാര്യം തന്നെ മറ്റൊരു പോസ്റ്റിന്റെ വിഷയമാക്കുന്നുണ്ട്. അതുകൊണ്ട് കമന്റുന്നവർ ഇതിൽ തൂങ്ങരുത്). മാധ്യമം പത്രവും ആഴ്ച്ചപ്പതിപ്പും ദലിതർക്കും മറ്റു പിന്നാക്കക്കാർക്കും ഇപ്പോഴും അവസരം നൽകാറുണ്ടെങ്കിലും ഇന്നേവരെ ഒരാൾക്കും ഒരു പംക്തി നൽകിയിട്ടില്ല. അതെല്ലാം കുൽദീപ് നയ്യാർ, ഡി ബാബുപോൾ തുടങ്ങിയ സവർണ മൂരാച്ചികൾക്കും രാമചന്ദ്ര ഗുഹയെപ്പോലുള്ള പുറമേനിന്നുള്ള മറ്റു സവർണ കോളമിസ്റ്റുകൾക്കും മാത്രമേ നൽകൂ. അതുപോലെ തന്നെ അവരുടെ വാർഷികപ്പതിപ്പുകളിലും അവർ സംഘടിപ്പിക്കുന്ന പരിപാടികളിലും ദലിതരെയും മറ്റും തീണ്ടാപ്പാടകലെ മാത്രമേ ഇപ്പോഴും നിർത്താറുള്ളൂ. അവിടെ കെ പി രാമനുണ്ണി , സി ആർ നീലകണ്ഠൻ, ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ തുടങ്ങിയവർക്കാണു സ്ഥാനം. കുറെനാൾ എൻ വി പി ഉണിത്തിരി , എം പി വീരേന്ദ്രകുമാർ , കെ എൻ പണിക്കർ മുതലായവരെ പൊക്കിക്കൊണ്ടു നടന്നു. ഇപ്പോൾ അവരെ കൈവിട്ടു(അതോ അവർ കൈവിട്ടോ?). ദലിതരോടും മറ്റ് അടിസ്ഥാന വിഭാഗങ്ങളോടും മാധ്യമം കാണിച്ച/കാണിക്കുന്ന ഔദാര്യവും ഒരു ബിസിനസ് ട്രിക്ക് ആയിരിക്കാം. എന്നിരുന്നാലും കേറിക്കിടക്കാൻ സ്വന്തമായി ഒരു കുടിൽ പോലുമില്ലാത്തവർക്ക് അന്യന്റെ ഒരു വരാന്ത തന്നെ വിശാലമായ ലോകമാണ്. അതുകൊണ്ട് മാധ്യമം ചെയ്ത/ചെയ്യുന്ന സേവനം അവർക്കു മറക്കാൻ കഴിയില്ല. എന്നാൽ നെഗ്രിട്യൂഡിലൂടെ മാതൃഭൂമി മാധ്യമം ഉൾപ്പെടെയുള്ള സകലരെയും ബഹുദൂരം അതിശയിച്ചിരിക്കുന്നു. [ആ ലേഖനം സ്കാൻ ചെയ്ത് ഇവിടെ ചേർത്തിട്ടുണ്ട്.] മാതൃഭൂമിയുടെ പ്രശ്നം, നക്സലൈറ്റ് പശ്ചാത്തലമുള്ള ദലിത് എഴുത്തുകാർക്കേ അവസരം നൽകൂ എന്നതാണ്. അവരിൽ പലരുടെയും എഴുത്ത് സാധാരണ ദലിതർക്ക് വായിച്ചാൽ മനസ്സിലാകില്ല എന്ന ‘ഗുണ’മുണ്ട്. എന്നിരുന്നാലും മാതൃഭൂമി ആഴ്ച്ചപ്പതിപ്പിന് ചിയേർസ്.