Thursday, December 31, 2009

‘ഭീകരത’ക്കെതിരായ യുദ്ധം അർഥമാക്കുന്നത്...

“ജനാധിപത്യത്തെ ഇകഴ്ത്തുന്നതും സൈന്യത്തെ വാഴ്ത്തുന്നതും തങ്ങള്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചു വ്യാകുലരായ ബ്രാഹ്മണ മേല്‍ക്കോയ്മാ സംസ്കാരത്തിന്റെ തന്ത്രത്തിന്റെ ഭാഗമാണ്. അറിവും അധികാരവും മാത്രമല്ല ഇന്ന് അവരുടെ മേഖലകള്‍. ഇന്ത്യന്‍ അധികാരഘടനയെ മൊത്തം നിയന്ത്രിക്കുന്നത് അവരാണ്.
1990കളില്‍ അതിന്റെ അസ്തിവാരത്തെ തന്നെ പിടിച്ചുകുലുക്കിയ മനുഷ്യന്‍ ഇതേ കാലയളവില്‍ത്തന്നെ യാദൃച്ഛികമായി നമ്മെ വിട്ടുപോവുകയും ചെയ്തു. ഭീകരാക്രമണം സംബന്ധിച്ച വാദകോലാഹലങ്ങള്‍ വഴി പൂണൂല്‍വര്‍ഗത്തിനൊന്നാകെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അവഗണിക്കാന്‍ കഴിഞ്ഞു. ഭരണത്തിലുള്ള ബ്രാഹ്മണാധിപത്യത്തെ വെല്ലുവിളിക്കാനും മായാവതി, ലാലുപ്രസാദ് യാദവ്, രാംവിലാസ് പാസ്വാന്‍ തുടങ്ങി ഒരുപറ്റം പുതിയ ഭരണനേതൃത്വങ്ങളെ സൃഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. അതിനാല്‍ ബ്രാഹ്മണമേധാവിത്വശക്തികള്‍ ആഗിരണത്തിന്റെ രാഷ്ട്രീയം പ്രയോഗിക്കാന്‍ തുടങ്ങി. പില്‍ക്കാലത്തു സാമൂഹികനീതിയെന്ന സങ്കല്‍പ്പത്തെ ഒരു പരിധിവരെ അംഗീകരിക്കാന്‍ നിര്‍ബന്ധിതരായെങ്കിലും തങ്ങളുടെ അജണ്ടയെത്തന്നെ മാറ്റിമറിക്കാന്‍ ശ്രമിക്കുന്ന ആരോടും അവര്‍ക്കു പൊറുക്കാനാവുമായിരുന്നില്ല. കഴിഞ്ഞ 20 വര്‍ഷമായി പ്രാമുഖ്യം നേടിയ സാമൂഹികനീതി എന്ന പ്രമേയത്തില്‍ നിന്നു 'ഭീകരവാദം' എന്ന പ്രമേയത്തിലേക്കു രാഷ്ട്രീയത്തെ മാറ്റിപ്രതിഷ്ഠിക്കാനുള്ള ശ്രമങ്ങളാണു ഭീകരതയ്ക്കെതിരായ യുദ്ധമെന്ന രീതിയില്‍ ഇപ്പോള്‍ നടന്നുവരുന്നത്. ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനര്‍ഥം ബ്രാഹ്മണാധിപത്യത്തെ ശക്തിപ്പെടുത്തുകയെന്നതാണ്”

വിദ്യാഭൂഷൻ റാവത്ത് എഴുതിയ ലേഖന-
മാധ്യമങ്ങളും പുനരുത്ഥാനവാദവും
-ത്തിൽ നിന്ന്. ലേഖനത്തിന്റെ പൂർണരൂപം കാണാൻ ഇവിടെ ക്ലിക്കുക.

Wednesday, December 30, 2009

"കര്‍ക്കരെയെ കൊന്നത് കസബല്ല."

ഹേമന്ത് കര്‍ക്കരെ എന്ന എ ടി എസ് മേധാവിയെ കൊന്നത് രാജ്യത്തെ ഇന്റലിജന്‍സ് ബ്യൂറൊയുടെ ഗൂഢാലോചന പ്രകാരം ആയിരുന്നു എന്ന് പരസ്യമായി,തെളിവുകള്‍ സഹിതം ആരോപിക്കുന്ന പുസ്തകം പുറത്തിറങ്ങിയപ്പോള്‍ സത്യാന്വേഷി, ആ പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് ഒരു പോസ്റ്റിട്ടിരുന്നു:'കര്‍ക്കരെയെ ആരാണു കൊന്നത്?'. പുസ്തകം പുറത്തുവന്നിട്ട് മാസം ഒന്നുകഴിഞ്ഞിട്ടും ഇന്റലിജന്‍സ് ബ്യൂറോയോ മാധ്യമങ്ങളോ ഇതുവരെ ആ പുസ്തകം കണ്ടതായിപ്പോലും നടിച്ചിട്ടില്ല. ഇത്രയ്ക്ക് ഗുരുതരമായ ഒരു ആരോപണം ഉന്നയിക്കപ്പെട്ടിട്ടും ഐ ബിയും മാധ്യമങ്ങളും ഇങ്ങനെ നിശ്ശബ്ദരായിരിക്കാന്‍ എന്താവും കാരണം? പുസ്തകത്തെക്കുറിച്ച് കെ ഹരിദാസ് മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ (2009 ഡിസംബര്‍ 28 ലക്കം) എഴുതിയ കവര്‍ സ്ടോറി വായിക്കുമ്പോള്‍ അതിന്റെ ഗുട്ടന്‍സ് കുറച്ചെങ്കിലും പിടികിട്ടും.ആ ലേഖനം ഇവിടെ ക്ലിക്കി വായിക്കാം.പിന്നെയും സംശയമുള്ളവര്‍ ഗ്രന്ഥകര്‍ത്താവ് എസ് എം മുശ്‌റിഫുമായി കെ ഹരിദാസ് തന്നെ നടത്തിയ ഈ അഭിമുഖവും വായിക്കുക.

Thursday, December 24, 2009

ഇസ്ലാമിക ഭീകരവാദവും സാമ്രാജ്യത്വവും

"സാമ്രാജ്യത്വത്തിനെതിരായി നീങ്ങിയ കാലം മുതലാണ് ഇസ്ലാമിക ഭീകരവാദം വലിയൊരു വിപത്തായി ആഗോള തലത്തില്‍ ചിത്രീകരിക്കപ്പെടുന്നത് . അതിനു മുന്‍പ് അത് സാമ്രാജ്യത്വത്തിന്റെ ഉത്പ്പന്നവും അതിന്റെ സഖ്യശക്തിയുമായിരുന്നു. ഇസ്ലാം ഭീകരവാദത്തിന്റെ മധ്യകാല നീതിബോധവും അതിന്റെ സ്ത്രീവിരുദ്ധതയും ജനാധിപത്യ രാഹിത്യവുമൊന്നും അന്ന് അമേരിക്കയ്ക്കോ സാമ്രാജ്യത്വാനുകൂല മാധ്യമങ്ങള്‍ക്കോ വിഷയമായിരുന്നില്ല. ഈ വസ്തുതകള്‍ അവഗണിച്ചുകൊണ്ടു നടക്കുന്ന ഭീകരവാദ വിരുദ്ധ വിലാപങ്ങള്‍ എത്ര ഉച്ചത്തിലുള്ളതായാലും അപൂര്‍ണവും കേന്ദ്രസ്ഥാനത്തു സ്പര്‍ശിക്കാത്തതും ആയിരിക്കും." കെ ഹരിദാസ് 'സമകാലിക മലയാളം വാരിക' യില്‍ എഴുതിയ ഭീകരവാദത്തിന്റെ നിറഭേദങ്ങള്‍ എന്ന ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്. ചിന്തനീയമായ ഈ ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക

Wednesday, December 23, 2009

ശാസ്ത്രസാഹിത്യ പരിഷത്തും ബ്രാഹ്മണ്യവും

ശാസ്ത്രം സാമൂഹ്യ വിപ്ലവത്തിന് എന്ന മുദ്രാവാക്യവും എഴുന്നള്ളിച്ച് കുറെ വര്‍ഷങ്ങളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു സി പി എം അനുഭാവി സംഘടനയാണു ശാസ്ത്രസാഹിത്യ പരിഷത്ത്. ഇവരുടെയൊക്കെ പ്രവര്‍ത്തനഫലമായാണോ എന്തോ കേരളീയരില്‍ ഇന്ന് തരിമ്പും ഇല്ലാത്ത ഒരു സാധനം ശാസ്ത്രബോധം ആയി മാറിയിട്ടുണ്ട്. ശാസ്ത്രബോധം ഇല്ലാതായി എന്നങ്ങനെ തീര്‍ത്തും പറഞ്ഞുകൂട. പക്ഷിശാസ്ത്രം , വാസ്തുശാസ്ത്രം , ഗൗളിശാസ്ത്രം , ജ്യോതിഷം , കൊക്കോക ശാസ്ത്രം എന്നീ 'ശാസ്ത്രങ്ങള്‍'ക്ക് നല്ല ഡിമാന്‍ഡാണ് ഈ 'പ്രബുദ്ധ' കേരളത്തില്‍. എന്തുകൊണ്ടാണ് ശാസ്ത്രസാഹിത്യ പരിഷത്തിന് ശരിയായ ശാസ്ത്രബോധം കേരളീയരില്‍ പരത്താന്‍/പടര്‍ത്താന്‍ കഴിയാതെ പോയത്? കമ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലെ,വിശ്വഹിന്ദു പരിഷത്തിനെയും പോലെ ഈ പരിഷത്തിനെയും നയിച്ചവരും ഇപ്പോള്‍ നയിക്കുന്നവരും വാസ്തവത്തില്‍ സവര്‍ണ സമുദായങ്ങളില്‍ നിന്നുള്ളവരായിരുന്നു അഥവാ ആണ്. അവര്‍ ഒരിക്കലും ബ്രാഹ്മണ്യം എന്ന ശാസ്ത്രവിരുദ്ധ-മാനവിക വിരുദ്ധ വംശീയതയെ പ്രശ്നവത്കരിക്കാന്‍ തയ്യാറായിരുന്നില്ല. അതുകൊണ്ടാണ് അവര്‍ ഇന്‍ഡ്യയെ 'വേദങ്ങളുടെ നാടാ'യി കേരളീയര്‍ക്കു പരിചയപ്പെടുത്തിയത്.ഇന്‍ഡ്യയിലെ ആഭ്യന്തര കൊളോണിയലിസത്തെപ്പറ്റി ഒരക്ഷരം ഉരിയാടാത്ത പരിഷത്ത് മറ്റ് ഇടതുപക്ഷ സംഘടനകളെപ്പോലെ വൈദേശിക കൊളോണിയലിസത്തിനെതിരെയാണ് എന്നും വായിട്ടലക്കാറുള്ളത്. പതിറ്റാണ്ടുകള്‍ പലതു കഴിഞ്ഞിട്ടും കേരളീയരില്‍ ശാസ്ത്രബോധം വളര്‍ത്താന്‍ പരിഷത്തിനു കഴിയാതെ പോയതിന്റെ മുഖ്യ
കാരണം അതാണ്. ഇക്കാര്യം ഇന്നത്തെ തേജസ് പത്രത്തില്‍ [തന്നേന്ന്; കേന്ദ്ര സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയായ 'ഞമ്മന്റെ ആള്‍ക്കാറ്ടെ' പത്രത്തില്‍ ] പ്രൊഫ. ടി ബി വിജയകുമാര്‍ എഴുതിയിരിക്കുന്നു:"ഇന്ത്യയില്‍ ശാസ്ത്രസാങ്കേതിക മേഖല പൂര്‍ണമായും ബ്രാഹ്മണരുടെയും മറ്റു സവര്‍ണരുടെയും കൈകളിലാണ് അമര്‍ന്നിരിക്കുന്നത്. അവര്‍ ഉല്‍പ്പാദിപ്പിക്കുന്ന ടെക്നോളജി സ്ക്രൂഡ്രൈവര്‍ ടെക്നോളജി മാത്രമാണ്. ശാസ്ത്രസാങ്കേതിക വിദ്യയുടെ വികസനത്തിന്റെ ചുമതല, ശാസ്ത്രസാങ്കേതിക വിദ്യയുടെയും ശാസ്ത്രബോധത്തിന്റെയും ഘാതകരുടെ പിന്‍തലമുറക്കാരിലാണു നിര്‍ഭാഗ്യവശാല്‍ ഇന്നു വന്നുചേര്‍ന്നിരിക്കുന്നത്. ബുദ്ധമതത്തെ ഇന്ത്യയില്‍നിന്ന് ആട്ടിപ്പുറത്താക്കിയതുകൊണ്ടാണ് ഇതു സംഭവിച്ചത്. ഇന്ത്യന്‍ ടെക്നോളജിയുടെ നിലവാരത്തകര്‍ച്ചയ്ക്കു കാരണം ഇതുമാത്രമാണ്.
ഇന്ത്യയില്‍ ഇന്നു കാണുന്ന എല്ലാ ദുരവസ്ഥയ്ക്കും പരമദയനീയതയ്ക്കും മൂലകാരണം നമ്മുടെ ടെക്നോളജിയുടെ പിന്നാക്കാവസ്ഥയാണ്. വിവിധ വികസിതസമൂഹങ്ങളുടെ ടെക്നോളജിയുമായി മല്‍സരിക്കുന്നതിനു ബ്രാഹ്മണ ടെക്നോളജിക്ക് കഴിയുന്നില്ല. ഇന്ത്യയിലെ എല്ലാ പ്രശ്നങ്ങള്‍ക്കുമുള്ള ഏകപരിഹാരം, ബ്രാഹ്മണ സവര്‍ണ ടെക്നോളജിക്ക് ബദലായി ബഹുജന്‍ ടെക്നോളജി വികസിപ്പിച്ചെടുക്കുക എന്നതാണ്"

ലേഖനം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Tuesday, December 22, 2009

മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നതെന്തുകൊണ്ട് ?

അബ്ദുന്നാസിര്‍ മഅ്ദനി എന്തുകൊണ്ട് വേട്ടയാടപ്പെടുന്നു എന്ന് പി ഡി പിയുടെ മുന്‍ വര്‍ക്കിങ് ചെയര്‍മാന്‍ സി കെ അബ്ദുള്‍ അസീസ് വിശകലനം ചെയ്യുന്നത്, ഇന്നലത്തെ 'ആട്ടിന്‍തോലിട്ട ചെന്നായ'യില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മഅ്ദനിയെ വേട്ടയാടുന്നതിന്റെ രാഷ്ട്രീയമായ കാരണങ്ങളാണ് അസീസ് അന്വേഷിക്കുന്നത്. അസീസ് അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:
"മഅ്ദനിയുടെ ജയില്‍മോചനത്തിനുശേഷം മഅ്ദനിയെ തിരിച്ച് ജയിലിലേക്കയക്കുമെന്ന ദൃഢപ്രതിജ്ഞയെടുത്ത് ബി.ജെ.പി ദേശീയ കാമ്പയിന്‍വരെ പ്രഖ്യാപിച്ചിരുന്നതാണ്. കേരളത്തില്‍ ഈ മുദ്രാവാക്യത്തിന് ജനപിന്തുണ ലഭിക്കാത്തതുകൊണ്ടും രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ സ്ഫോടനം നടത്തിയതിന്റെ പേരില്‍ പിടിക്കപ്പെട്ട സൈനിക-പൊലീസ് ഉദ്യോഗസ്ഥരുടെ ബി.ജെ.പി-സംഘ് ബന്ധം പുറത്തറിഞ്ഞതുകൊണ്ടുമാണ് മഅ്ദനിവിരുദ്ധ പ്രചാരണപരിപാടികളുടെ മുനയൊടിഞ്ഞത്. ലോക്‌സഭാതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് കൂട്ടുകെട്ടിലൂടെ യു.ഡി.എഫിനെ മുന്നില്‍നിറുത്തി മുമ്പ് മുടങ്ങിയ പ്രഖ്യാപിതപരിപാടി മുന്നോട്ടുകൊണ്ടുപോവുന്നതില്‍ ബി.ജെ.പിയും പി.ഡി.പി-സി.പി.എം വേദിപങ്കിടല്‍ മുഖ്യവിഷയമാക്കി ബി.ജെ.പിയുടെ ഭീകരബന്ധം മറച്ചുപിടിക്കുന്നതില്‍ യു.ഡി.എഫും വിജയം കണ്ടതിന്റെ ഫലമാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിലുണ്ടാക്കിയ വന്‍നേട്ടം. ലോക് സഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഇടതുഭരണമുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കുമിടയിലുണ്ടായ ഈ പരസ്പരധാരണ ഇന്ന് ദേശീയാടിസ്ഥാനത്തിലുള്ള ഒരു രാഷ്ട്രീയധാരണയായി മാറിക്കഴിഞ്ഞിരിക്കുന്നു.

ലിബര്‍ഹാന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ബാബരി ധ്വംസനത്തിനു നേതൃത്വം വഹിച്ചവര്‍ക്കെതിരെ നടപടിയെടുക്കാതെ മുസ്ലിംപള്ളി ഇടിച്ചുനിരത്തുന്നത് ശിക്ഷാര്‍ഹമായ ഒരു കുറ്റമല്ലെന്ന കീഴ് വഴക്കം സൃഷ്ടിക്കാന്‍ കോണ്‍ഗ്രസ് തെല്ലും മടികാണിക്കാത്തത് അതുകൊണ്ടാണ്. ആഗോളഭീകരതക്കും മതതീവ്‌‌റവാദത്തിനുമെതിരെ അമേരിക്കന്‍ സാമ്രാജ്യത്വം നേതൃത്വം നല്‍കുന്ന രാജ്യാന്തര സഖ്യത്തില്‍ കക്ഷിചേര്‍ന്ന് യു.പി.എ സര്‍ക്കാര്‍ സംഘ്പരിവാര്‍ ഭീകരതയോടും തീവ്‌റവാദത്തോടും സ്വീകരിക്കുന്ന സമീപനവും ഫലസ്തീനിലെ ഇസ്രായേല്‍ ഭീകരതയോട് അമേരിക്കന്‍ഭരണകൂടം സ്വീകരിച്ചുപോരുന്ന സമീപനവും തമ്മിലെ സമാനതകളാണ് ഇതുവഴി അനാവരണം ചെയ്യപ്പെടുന്നത്. എന്തുകൊണ്ട് മഅ്ദനി വീണ്ടും വേട്ടയാടപ്പെടുന്നുവെന്നതില്‍ ഒരു പുതിയ ചോദ്യമുണ്ട്. അതിന്റെ ഉത്തരം അമേരിക്കന്‍മോഡല്‍ ഭീകരവിരുദ്ധ യുദ്ധത്തിന്റെ മുഖ്യസ്വഭാവമായ മുസ്ലിംവിരുദ്ധതയില്‍ ഉള്ളടങ്ങിയിട്ടുണ്ട്. മുസ്ലിംകളെ സാമൂഹിക-രാഷ്ട്രീയ ബന്ധങ്ങളില്‍നിന്ന് അറുത്തുമാറ്റി ഉപരോധിച്ച് മതതീവ്രവാദത്തിലേക്കു തള്ളിവിടുകയും അക്രമാസക്തി ബാധിച്ച ആത്മനിഷ്ഠ സാഹചര്യം പടച്ചുവിടുകയും ചെയ്യുകയെന്ന സാമ്രാജ്യത്വ അജണ്ടയുടെ കേരള മോഡലിനാണ് ഇപ്പോള്‍ നാം സാക്ഷ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. കേരള മുസ്ലിംകളിലെ അതി ദരിദ്രരുടെയും പിന്നാക്കക്കാരുടെയും സാമൂഹിക മൂലധനമാണ് മഅ്ദനിയും പി.ഡി.പിയും. മഅ്ദനിയെ കൊല്ലാക്കൊല ചെയ്‌ത് ഈ ദരിദ്ര ജനവിഭാഗങ്ങളുടെ ജനാധിപത്യവിചാരങ്ങളുടെ വേരറുക്കാനും അവരെ വര്‍ഗീയതയിലേക്കും തീവ്‌റവാദത്തിലേക്കും വഴിതിരിച്ചുവിടാനുമുള്ള ഗൂഢപദ്ധതിക്കെതിരെ മതേതര ജനാധിപത്യ വിശ്വാസികള്‍ ജാഗരൂകരാവേണ്ടതുണ്ട്."

മുസ്ലിം രാഷ്ട്രീയ-സാമുഹിക പ്രസ്ഥാനങ്ങളെ, യു ഡി എഫായാലും എല്‍ ഡി എഫായാലും തങ്ങളുടെ അധികാരം നിലനിര്‍ത്താനായി ഉപയോഗിക്കയും ശേഷം വലിച്ചെറിയുകയുമാണു ചെയ്യുന്നത് എന്ന യാഥാര്‍ഥ്യം തിരിച്ചറിയാത്ത മണ്ടന്മാരാണോ പീഡീപ്പീ,ജമാ അത്തെ ഇസ്ലാമി, എന്‍ ഡി എഫ് (പോപ്പുലര്‍ ഫ്രണ്ട്)മുതലായ സംഘടനകളെ നയിക്കുന്നവര്‍? മറ്റേതു രാഷ്ട്രീയപ്പാര്‍ട്ടിയേയും പോലെ,സവര്‍ണ-സമ്പന്ന (മുസ്ലിങ്ങളുടെ) താത്പര്യങ്ങള്‍ സംരക്ഷിക്കുന്നവരായതിനാല്‍ മുസ്ലിം ലീഗ് തത്ക്കാലം രക്ഷപ്പെട്ടു നില്‍ക്കുന്നു.

ലേഖനം മുഴുവനായി വായിക്കാന്‍ പത്രത്തിന്റെ ലിങ്ക് ഇവിടെ.
ആ ലിങ്ക് നഷ്ടമായാലോ മറ്റു രീതിയില്‍ വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലോ ഇവിടെ ക്ലിക്കി ആ ലേഖനം വായിക്കുക

Sunday, December 20, 2009

'വേശ്യ'യുടെ ചാരിത്ര്യ പ്രസംഗം

ഇന്നുതന്നെ മറ്റൊരു പോസ്റ്റ് ഉദ്ദേശിച്ചിരുന്നില്ല. അപ്പോഴാണ് 'കേരള കൗമുദി' ദിനപത്രത്തിന്റെ ഇന്നലത്തെ മുഖപ്രസംഗം കാണുന്നത്. 'സംശയ ദൃഷ്ടിയോടെ കാണരുത്' എന്ന തലക്കെട്ടില്‍ ഇന്നലെ (2009 ഡിസംബര്‍ 19) എഴുതിയ മുഖപ്രസംഗം വായിച്ച് സത്യാന്വേഷി വാസ്തവത്തില്‍ അസ്തപ്രജ്ഞനായിപ്പോയി. 'വേശ്യയുടെ ചാരിത്ര്യ പ്രസംഗം' എന്ന ചൊല്ലാണ് പെട്ടെന്ന് ഉപമയായി പറയാന്‍ തോന്നുന്നത്.['വേശ്യ' എന്ന പ്രയോഗത്തോടും 'ചാരിത്ര്യം' എന്ന സങ്കല്പ്പനത്തോടും സത്യാന്വേഷി യോജിക്കുന്ന ആളല്ല. ഈ ചൊല്ല് പുരുഷ മേധാവിത്വപരമാണെന്ന ഫെമിനിസ്റ്റ് വിമര്‍ശനം അംഗീകരിക്കുന്ന ആളുമാണു സത്യാന്വേഷി..ദയവായി ഫെമിനിസ്റ്റുകള്‍/സ്ത്രീകള്‍ ക്ഷമിക്കുക]
"ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ ഒരു സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്ന ക്രൂര നിലപാടിനെതിരെ ബഹുമാനപ്പെട്ട ഹൈക്കോടതി കഴിഞ്ഞദിവസം നടത്തിയ നിരീക്ഷണം സമുദായസൌഹാര്‍ദ്ദം നിലനില്‍ക്കണമെന്നാഗ്രഹിക്കുന്നവരെ അത്യധികം ആഹ്ളാദിപ്പിക്കുമെന്നതില്‍ സംശയമില്ല. മുസ്ളിം ന്യൂനപക്ഷത്തില്‍പ്പെട്ട യുവാക്കള്‍ അന്യസമുദായങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളെ പ്രേമിച്ച് വിവാഹം കഴിച്ചശേഷം മതംമാറ്റുന്നുവെന്ന് അടുത്തകാലത്തുയര്‍ന്ന ആക്ഷേപങ്ങളുമായി ബന്ധപ്പെട്ട ഒരു കേസിലാണ് ഈ നിരീക്ഷണമുണ്ടായിരിക്കുന്നത്. കഴിഞ്ഞദിവസം ജസ്റ്റിസ് ശ്രീ. എം. ശശിധരന്‍ നമ്പ്യാര്‍ പുറപ്പെടുവിച്ച ഉത്തരവില്‍ രണ്ട് ലൌ ജിഹാദ് കേസുകളിലെ അന്വേഷണം ഇനി ഒരുത്തരവുവരെ തുടരരുതെന്നാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ക്രിമിനല്‍ നീതിന്യായ സംവിധാനത്തിന്റെ കടുത്ത ദുരുപയോഗം എന്നാണ് ഈ കേസിനാസ്പദമായ പൊലീസ് അന്വേഷണത്തെ കോടതി വിശേഷിപ്പിച്ചിരിക്കുന്നത്. ഒരു മതവിഭാഗത്തെ മാത്രം ലക്ഷ്യമാക്കിയുള്ള മതംമാറ്റ ആരോപണം എന്തിനുവേണ്ടിയാണെന്നും കോടതി ചോദിച്ചിരുന്നു. പ്രണയവിവാഹങ്ങള്‍ സാധുവായ ഒരു രാജ്യത്ത് അനാദികാലം തൊട്ടേ ഈ രീതിയിലുള്ള വിവാഹം നടക്കാറുണ്ട്. ഇപ്പോഴാണ് അതിന് പുതിയ ഭാഷ്യം നല്‍കാനുള്ള ആസൂത്രിതശ്രമം നടക്കുന്നത്. ഇത്തരം കേസുകളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഒറ്റനോട്ടത്തില്‍ത്തന്നെ പക്ഷപാതപരമെന്ന് തോന്നിപ്പിക്കുന്ന മട്ടില്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നതിലെ അനൌചിത്യവും അപകടവും ഏവരും തിരിച്ചറിയേണ്ടതാണ്."
ലൗ ജിഹാദ് എന്ന ഇല്ലാക്കഥ പ്രചരിപ്പിച്ച് ജനമനസ്സില്‍ വര്‍ഗീയത ഊതിപ്പെരുപ്പിച്ചിട്ട് ഇപ്പോള്‍ 'ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ' എന്ന മട്ടില്‍ ഇങ്ങനെ മുഖപ്രസംഗം എഴുതുന്ന പത്രാധിപരോട് കാണ്ടാമൃഗം പോലും തോറ്റുപോകും.ഇനി മാതൃഭൂമിയെങ്ങാന്‍ ഇത്തരമൊരു മുഖപ്രസംഗവുമായി വരുമോ എന്നാണു സത്യാന്വേഷി ഭയപ്പെടുന്നത്. ഹൃദയസ്തംഭനം വരാതിരിക്കാന്‍ വല്ല മരുന്നുകിട്ടുമോ എന്നു നോക്കട്ടെ

മുഖപ്രസംഗം മുഴുവനായി വായിക്കാന്‍ ഇവിടെ ക്ലിക്കുക.
ലിങ്ക് കിട്ടിയില്ലെങ്കില്‍ ഇവിടെ കാണാം അത്.

"എന്റെ നിശ്ശബ്ദത കുറ്റസമ്മതമല്ല"

കര്‍ണാടക ചീഫ് ജസ്റ്റിസ് പി ഡി ദിനകരന്‍ എന്ന ദലിത് ജഡ്ജിയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുള്ള നീക്കം ആരംഭിച്ച ഉടനെ അദ്ദേഹം 'അഴിമതിക്കാരനാ'യ അദ്ഭുതവിദ്യയെപ്പറ്റി സത്യാന്വേഷി ഈ ബ്ലോഗില്‍ സംശയം പ്രകടിപ്പിച്ചിരുന്നത് ഓര്‍ക്കുന്നുണ്ടാവുമല്ലോ! ഇന്‍ഡ്യയില്‍ അഴിമതി, പെണ്‍വാണിഭം തുടങ്ങിയ കേസുകള്‍ പൊതുവില്‍ ദലിതര്‍ , ഒബി സി കള്‍ മുതലായവരെ ഒരലുക്കാക്കാനാണു കൂടുതലും ഉപയോഗിക്കപ്പെടുന്നതെന്ന യാഥാര്‍ഥ്യം അറിയാവുന്ന ആര്‍ക്കും ജസ്റ്റിസ് ദിനകരനെതിരായ നീക്കത്തില്‍ സംശയം തോന്നിക്കാണും. സവര്‍ണ മാധ്യമങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ഏത് ആടിനെയും പട്ടിയും പേപ്പട്ടിയും ആക്കാന്‍ നിഷ്പ്രയാസം കഴിയുന്ന നാടാണിത്. അതപ്പടി വിശ്വസിക്കുന്ന കഴുതകളാണ് ഈ ദലിതരും ഒ ബി സികളും വരെ. അവര്‍ക്ക് സത്യാന്വേഷിയുടെ നിരീക്ഷണം 'സെക്റ്റേറിയന്‍ ' ആയും 'ജാതീയത'യായും ഒക്കെ തോന്നും. യഥാര്‍ഥ ജാതീയത അങ്ങനെ അവര്‍ കാണാതെയും ഇരിക്കും . ഇത്രനാളും ജസ്റ്റിസ് ദിനകരന്‍ നിശ്ശബ്ദനായിരുന്നു; തന്റെ പദവിയുടെ മാന്യത പുലര്‍ത്തിക്കൊണ്ട്. അത് അദ്ദേഹത്തിന്റെ മേല്‍ കുതിര കയറാനുള്ള ശ്രമമായി മാറിയപ്പോളാകണം ഇപ്പോള്‍ അദ്ദേഹം നിശ്ശബ്ദത ഭേദിച്ചത്. എന്തായാലും അഴിമതി ആരോപണം കൊണ്ടുവന്നവരുടെ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇനി അദ്ദേഹത്തെ ഇമ്പീച്ചുകൂടി ചെയ്‌‌താലേ 'അഴിമതി വിരുദ്ധരായ' വിശുദ്ധ പശുക്കള്‍ക്ക് തൃപ്തിയാകൂ.

റ്റൈംസ് നൗ എന്ന ചാനല്‍ ജസ്റ്റിസ് ദിനകരനുമായി നടത്തിയ അഭിമുഖം ഇക്കഴിഞ്ഞദിവസം കാണുകയുണ്ടായി. ഇവിടെ ക്ലിക്കിയാല്‍ അതിന്റെ ഒരു ഭാഗം കാണാം.
ഇവിടെ അതു വായിക്കാം.
കൂടാതെ യു പി മുഖ്യമന്ത്രിയും മറ്റൊരു 'അഴിമതി'ക്കാരിയും ആയ മായാവതി ജസ്റ്റിസ് ദിനകരനു പിന്തുണയുമായി വന്നിട്ടുമുണ്ട്. മനോരമയില്‍ വന്ന ആ വാര്‍ത്ത താഴെ:
ജസ്റ്റിസ് ദിനകരനു പിന്തുണയുമായി മായാവതി
സ്വന്തം ലേഖകന്‍
ലക്നൌ: അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് ഇംപീച്ച്മെന്റ് നടപടി നേരിടുന്ന കര്‍ണാടക ചീഫ് ജസ്റ്റിസ് പി.ഡി. ദിനകരനു പിന്തുണയുമായി മായാവതി. ദിനകരനെതിരെ എന്തു നടപടി എടുത്താലും അതിനു മുന്‍പ് അദ്ദേഹത്തിനു പറയാനുള്ളതു കേള്‍ക്കാന്‍ അവസരം ഉണ്ടാക്കണമെന്നാവശ്യപ്പെട്ടു യുപി മുഖ്യമന്ത്രി മായാവതി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനു കത്തെഴുതി.

ദിനകരനു സ്വാഭാവിക നീതി നിഷേധിക്കരുതെന്നും അദ്ദേഹത്തിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കാന്‍ അവസരം നല്‍കണമെന്നുമാണ് മായാവതി ആവശ്യപ്പെട്ടിരിക്കുന്നത്.
(മലയാള മനോരമ ദിനപത്രം 20/12/2009)

മുകളില്‍ അഭിമുഖത്തിന്റെ ലിങ്ക് കിട്ടാത്തവര്‍ ഇവിടെ ക്ലിക്കുക.

പിന്‍കുറി:
ഈ പോസ്റ്റിട്ടതിനുശേഷമാണ് ബോബി കുഞ്ഞു എഴുതിയ 'അഴിമതിയുടെ സാമൂഹിക പശ്ചാത്തലം' എന്ന ലേഖനത്തെപ്പറ്റി അറിഞ്ഞത്. ആ ലേഖനം ഇവിടെ പ്രസക്തമായതിനാല്‍ എടുത്തു ചേര്‍ക്കുന്നു

Friday, December 18, 2009

ബിജെപി സമ്പൂര്‍ണ ബ്രാഹ്മണ മേധാവിത്വത്തിലേക്ക്

സത്യാന്വേഷി പലവട്ടം ഈ ബ്ലോഗില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം ആണ്‍, ബീ ജേ പ്പീ ഒരു ബ്രാഹ്മണ ജാതി പാര്‍ട്ടിയാണെന്നും സിന്ധി ഖത്രിയായ ലാല്‍ കൃഷ്ണ ആഡ്‌‌വാണിയുടെ കാര്യം പോക്കാണെന്നും. ചാതുര്‍വര്‍ണ്യ ജാതി വ്യവസ്ഥിതിയില്‍ തൊട്ടടുത്തു കിടക്കുന്ന ക്ഷത്രിയ വിഭാഗത്തെ[ജസ്വന്ത് സിങ്ങിന്റെ കാര്യം ഓര്‍ക്കുക] പ്പോലും വച്ചു പൊറുപ്പിക്കാന്‍ ബ്രാഹ്മണ്യ ശക്തികള്‍ തയ്യാറല്ല. അപ്പോള്‍ പിന്നെ 'ആയിരം കാതം' അകലെ കിടക്കുന്ന ദലിതര്‍, ഒ ബി സി കള്‍ മുതലായ അയിത്തക്കാര്‍ എന്തുകണ്ടിട്ടാണ്‍ ആ പാര്‍ട്ടിയുടെ ചാവേറുകള്‍ ആകുന്നത്? എന്‍ ബി എന്നാല്‍ 'നോണ്‍ ബ്രാഹ്മിന്‍' എന്നുമാത്രമല്ല, 'നോ ബ്രയ്‌‌ന്‍' എന്നും അര്‍ഥമുണ്ടല്ലോ!

ഇന്നത്തെ മലയാള മനോരമ (ഓണ്‍ലൈന്‍ എഡിഷന്‍ )യില്‍ വന്ന ഈ റിപ്പോര്‍ട്ട് സത്യാന്വേഷിയെ ശരിവയ്‌‌ക്കുന്നതു കാണുക:


ബിജെപി സമ്പൂര്‍ണ ബ്രാഹ്മണ മേധാവിത്വത്തിലേക്ക്

വി.വി. ബിനു
2009 ഡിസംബര്‍ 18. 1:23
ന്യൂഡല്‍ഹി:ബിജെപിയില്‍ സമ്പൂര്‍ണ ബ്രാഹ്മണാധിപത്യത്തിനു വഴിയൊരുങ്ങുന്നു. പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്കെത്തുന്ന നിതിന്‍ ഗഡ്കരിയും ലോക്സഭാ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കുന്ന സുഷമാ സ്വരാജും രാജ്യസഭാ പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്ലിയും ബ്രാഹ്മണരാണ്. പാര്‍ട്ടി ദേശീയ നേതൃനിരയിലെ മൂന്നു പ്രധാന സ്ഥാനങ്ങളും ബ്രാഹ്മണര്‍ കയ്യടക്കുന്നത് ഇതാദ്യമായാണ്. ലോക്സഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയാനൊരുങ്ങുന്ന എല്‍.കെ. അഡ്വാനി ബനിയ സമുദായക്കാരനായതിനാല്‍ ബിജെപിയില്‍ ബ്രാഹ്മണ മേധാവിത്വം ഇത്രകാലവും പ്രകടമായിരുന്നില്ല.

ബിജെപി ദേശീയ അധ്യക്ഷ സ്ഥാനമൊഴിയുന്ന രാജ്നാഥ് സിങ്ങിനു പകരം നിതിന്‍ ഗഡ്കരിയെ നിയോഗിക്കാനുള്ള
ഔപചാരിക തീരുമാനമെടുക്കാന്‍ നാളെ ബിജെപി പാര്‍ലമെന്ററി ബോര്‍ഡിന്റെയും ദേശീയ ഭാരവാഹികളുടെയും യോഗം ചേരും. തിങ്കളാഴ്ച ചേരുന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍തന്നെ സുഷമാ സ്വരാജിനെ പിന്‍ഗാമിയായി അഡ്വാനി പ്രഖ്യാപിക്കുമെന്നാണു സൂചന. ലോക്സഭാ ഉപനേതൃസ്ഥാനത്തേക്ക് പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഗോപിനാഥ് മുണ്ടെയെയാണു പരിഗണിക്കുന്നത്. മഹാരാഷ്ട്ര ബിജെപി രാഷ്ട്രീയത്തില്‍ എതിരാളിയായ നിതിന്‍ ഗഡ്കരിക്കു കീഴില്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ തുടരാന്‍ മുണ്ടെയ്ക്ക് താല്‍പര്യമില്ല.

ബിജെപിയിലെ ജാതി സമവാക്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നത് ഉത്തരേന്ത്യന്‍ രാഷ്ട്രീയത്തില്‍ തിരിച്ചടിയാകുമോയെന്ന ഭയം പാര്‍ട്ടി നേതൃത്വത്തിനുണ്ട്. സമീപകാലത്തായി
രജപുത്ര നേതാക്കളോട് ബിജെപിയില്‍ അവഗണനയാണെന്ന ആരോപണമുണ്ട്. ജിന്ന പുസ്തക വിവാദത്തിന്റെ പേരില്‍ ജസ്വന്ത് സിങ്ങിനെ പുറത്താക്കിയതും രാജസ്ഥാന്‍ നിയമസഭാ പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നു വസുന്ധര രാജെയെ ഇറക്കിവിട്ടതും രജപുത്ര വിഭാഗങ്ങളില്‍ അതൃപ്തിയുളവാക്കിയിട്ടുണ്ട്. രാജ്നാഥ് സിങ് പാര്‍ട്ടി അധ്യക്ഷ സ്ഥാനമൊഴിയുന്നതോടെ പാര്‍ട്ടിയുടെ ദേശീയ നേതൃനിരയില്‍ രജപുത്രര്‍ ഇല്ലെന്ന നിലയാകും.

ബിജെപിയുടെ മണ്ഡല്‍ - കമണ്ഡല്‍ രാഷ്ട്രീയ സൂത്രവാക്യത്തില്‍ നിര്‍ണായക സ്ഥാനംവഹിച്ച പിന്നാക്ക സമുദായ നേതാക്കളായ ഉമാഭാരതിയും കല്യാണ്‍ സിങ്ങും പാര്‍ട്ടിക്കു പുറത്താണിപ്പോള്‍. സംസ്ഥാന നേതൃനിരയില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൌഹാനുമാണ് പാര്‍ട്ടിയിലെ പിന്നാക്ക നേതാക്കളില്‍ പ്രമുഖരായുള്ളത്.

ഇതു സംബന്ധമായി സത്യാന്വേഷി മുന്‍പ് എഴുതിയ പോസ്റ്റുകള്‍:
1.ബീ ജേ പ്പീ:ബ്രാഹ്മണ ജാതി പാര്‍ട്ടി
2.ആഡ്‌‌വാണിയുടെ തലെയെടുക്കാന്‍ ബ്രാഹ്മണര്‍

എന്തുകൊണ്ട് 'മാധ്യമം'?

ദലിതര്‍, ഒ ബി സി കള്‍ ,സ്ത്രീകള്‍ , ആദിവാസികള്‍ ,മുസ്ലിങ്ങള്‍ തുടങ്ങിയ 'പാര്‍ശ്വവത്കൃത' ജനതകളുടെ പ്രശ്നങ്ങള്‍ [സ്വത്വ രാഷ്ട്രീയം] കേരളത്തിന്റെ പൊതു സമൂഹം ശ്രദ്ധിക്കാനും ചര്‍ച്ച ചെയ്യാനും തുടങ്ങിയത് 'മാധ്യമം ' പത്രത്തിന്റെ കടന്നുവരവോടെയാണ്‍. പൊതുവില്‍ ദലിത്-ബഹുജന്‍ എഴുത്തുകാരും ബുദ്ധിജീവികളും ഈ വസ്തുത അംഗീകരിക്കുന്നവരും അക്കാര്യം തുറന്നു പറയുന്നവരും ആണ്‍. എന്നാല്‍ 'പുരോഗമന'ക്കാര്‍ എന്നു വിശേഷിപ്പിക്കപ്പെടുന്ന ശാസ്ത്രസാഹിത്യ പരിഷത്തുകാര്‍ , യുക്തിവാദികള്‍, കമ്യൂണിസ്റ്റുകാര്‍ വരെ ഇത് അംഗീകരിച്ചു തരില്ല. അവരില്‍ പലര്‍ക്കും മാധ്യമം മതമൗലികവാദികള്‍ നടത്തുന്ന 'ആട്ടിന്‍ തോലിട്ട ചെന്നായ' മാത്രമാണ്‍.അപ്പോള്‍ മുസ്ലിം വിരോധം എന്ന ഒറ്റ അജണ്ഡ മാത്രമുള്ള സംഘ് ബുദ്ധിജീവികളുടെ കാര്യം പറയാനുണ്ടോ?മാധ്യമത്തിനെതിരെ ബ്ലോഗില്‍ ഇക്കൂട്ടരെല്ലാം ഒന്നായിത്തീരുന്ന അപൂര്‍വ കാഴ്ച്ച നാം കണ്ടത് അതുകൊണ്ടാണ്‍. ദലിതര്‍,ആദിവാസികള്‍ , സ്ത്രീകള്‍,മുസ്ലിങ്ങള്‍ തുടങ്ങിയ പാര്‍ശ്വവത്കൃത ജനതകളുടെ പ്രശ്നങ്ങള്‍ [സ്വത്വ രാഷ്ട്രീയം] അജണ്ഡയില്‍പ്പോലും ഇല്ലാത്തവര്‍ക്ക് ആ പ്രശ്നങ്ങള്‍ തങ്ങളുടെ മാധ്യമങ്ങളില്‍ വരെ ഉന്നയിക്കേണ്ട 'ഗതികേട്' വരുത്തിയത് മാധ്യമം എന്ന 'ചെകുത്താന്‍' കാരണമാണല്ലോ. അതുകൊണ്ട് കിട്ടാവുന്ന എല്ലാ സന്ദര്‍ഭങ്ങളിലും അവര്‍ മാധ്യമത്തെ വിമര്‍ശിക്കും. അതിനൊരു ദൃഷ്ടാന്തമായിരുന്നു യുക്തിവാദി ജബ്ബാര്‍ മാഷ് തന്റെ ബ്ലോഗില്‍ മാധ്യമത്തിനെതിരായി എഴുതിയ പോസ്റ്റുകള്‍ . അതിലൊന്നില്‍
കമന്റിയപ്പോള്‍ സത്യാന്വേഷി,കേരളത്തിലെ ദലിത് ചിന്തകരില്‍ പ്രമുഖനായ കെ കെ കൊച്ച് 'ഗോത്രഭൂമി' മാസിക(കൊച്ചി -17)യുടെ 2009 സെപ്റ്റംബര്‍ ലക്കത്തില്‍ എഴുതിയ ലേഖനത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. പക്ഷേ അന്ന് ആ ലേഖനം ചേര്‍ക്കാന്‍ സാധിച്ചില്ല. അത് ഇപ്പോളാണു ചേര്‍ക്കാന്‍ സാധിച്ചത്. ഇവിടെ ക്ലിക്കിയാല്‍ അതു വായിക്കാം .
'സുഹൃത്തേ, താങ്കളും വായിക്കുന്നത് മാധ്യമം ആണോ?' എന്ന ജബ്ബാര്‍ മാഷിന്റെ ബ്ലോഗിലെ പോസ്റ്റ് ഇവിടെ.
മാധ്യമത്തിനെതിരെ എഴുതിയ മറ്റൊരു പോസ്റ്റ് ഇവിടെയും.

Saturday, December 12, 2009

മനുസ്മൃതിയോ ഇപ്പോഴും നമ്മുടെ ഭരണഘടന?

ജാതി നോക്കി ശിക്ഷ വിധിക്കുന്ന ഏര്‍പ്പാട് മനുസ്മൃതി നിലനിന്ന കാലത്തെ ഏര്‍പ്പാടാണെന്നാണു നാം മിക്കവരും കരുതിയിരുന്നത്. എന്നാല്‍ ഇന്നത്തെ പത്രത്തില്‍ -പതിവുപോലെ മാധ്യമത്തില്‍- .[ഹിന്ദുക്കള്‍ക്കെതിരെ എന്തെങ്കിലും വാര്‍ത്ത നല്കാനുണ്ടോ എന്നു ചികഞ്ഞു നടക്കയാണു് 'ആട്ടിന്‍ തോലിട്ട ഈ ചെന്നായ'. അല്ലെങ്കില്‍ മറ്റൊരു ദേശീയ-മതേതര പത്രത്തിനും കിട്ടാത്ത ഈ വാര്‍ത്ത ഈ ചെന്നായയ്‌‌ക്കു മാത്രം എവിടെ നിന്നുകിട്ടി?]സുപ്രീം കോടതിയുടെ പുതിയ ഒരു വിധിയെ സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ സത്യാന്വേഷി ശരിക്കും അമ്പരന്നുപോയി. ബ്രാഹ്മണര്‍ കൊലപാതകം ചെയ്‌‌താല്‍ പോലും ശിക്ഷ നിസ്സാരമോ ശിക്ഷ തന്നെ ഇല്ലാത്തതോ ആയ നിയമ സംഹിതയാണു മനുസ്മൃതി മുന്നോട്ടു വയ്‌‌ക്കുന്നത്. എന്നാല്‍ ആധുനിക കാലത്ത് അത്തരം ഒരു സമീപനം നീതിന്യായക്കോടതി;അതും പരമോന്നത കോടതി പുലര്‍ത്തുമെന്ന് നമുക്കു ചിന്തിക്കാന്‍ ആവുമോ?സഹോദരിയെ പ്രേമിച്ച് വിവാഹം ചെയ്‌‌ത 'താഴ്ന്ന' ജാതിക്കാരനായ ഈഴവ പയ്യനെ വകവരുത്തിയ ബ്രാഹ്മണ സമുദായക്കാരന്‍ പ്രതിയുടെ വധശിക്ഷ, ജീവപര്യന്തമായി ഇളവു ചെയ്‌‌ത വിധിന്യായത്തിലാണു് കൊലപാതകത്തിനു പ്രേരിപ്പിക്കുന്ന ജാതി പശ്ചാത്തലം സുപ്രീം കോടതി പരിഗണിച്ചത്.*
ബ്രാഹ്മണരുടെയും സവര്‍ണരുടെയും പെണ്‍കുട്ടികളെ ലപ്പടിച്ച് വിവാഹം കഴിക്കാന്‍ തുനിയുന്ന എല്ലാ അവര്‍ണര്‍ക്കും ഈ വിധി ഒരു പാഠമാകട്ടെ. കൂടുതലൊന്നും പറയുന്നില്ല. മാധ്യമം സ്ഥിരമായി വായിച്ച് സത്യാന്വേഷി വഷളായിപ്പോയി. വല്ലതും എഴുതിയാല്‍ അതു 'തീവ്‌റവാദ'മായിപ്പോകും.
വിധിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ഇവിടെയും എടുത്ത് ചേര്‍ത്തിട്ടുണ്ട്.

*ജാതി പശ്ചാത്തലം പരിഗണിക്കുന്നതു നല്ലതാണെന്ന് സത്യാന്വേഷിയും പറയും. എന്നാല്‍ അത് സവര്‍ണര്‍ അവര്‍ണരെ കൊല ചെയ്യുമ്പോള്‍ മാത്രം ആവരുത്. മറിച്ചുള്ള കൊല നടക്കുമ്പോളും അതു പരിഗണിക്കണം. അങ്ങനെ പക്ഷേ ഇതുവരെ ഉണ്ടായതായി അറിവില്ല.

Friday, December 11, 2009

ഭീകരത- മുസ്ലിങ്ങളുടേതു മാത്രം .ഹിന്ദുവിന്റേതാണെങ്കില്‍ കേസ് പോകുന്ന വഴി...

മാലെഗാവ് സ്ഫോടനക്കേസില്‍ ഹിന്ദു ഭീകരവാദികള്‍ പിടിക്കപ്പെട്ടതോടെ 'ഭീകരത' മുസ്ലീങ്ങള്‍ക്കു മാത്രം ചാര്‍ത്തിക്കൊടുക്കുന്ന സ്ഥിതിയില്‍ ഒരു മാറ്റം വരുമെന്ന് പലരും കരുതി. അധികം താമസിച്ചില്ല, 'മുസ്ലിം ഭീകരര്‍' തന്നെ ആ കേസ് അന്വേഷിച്ച ഹേമന്ത് കര്‍ക്കരെയെ കൊല്ലുന്നതാണു നാം കാണുന്നത്. അതില്‍ സംശയമുന്നയിച്ചവരെ മുഴുവന്‍ രാജ്യദ്രോഹികളാക്കുന്ന സമീപനമാണു മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സ്വീകരിച്ചത്. ഇപ്പോള്‍ കര്‍ക്കരെയുടെ വിധവയുള്‍പ്പെടെയുള്ളവര്‍ സംശയമുന്നയിച്ച് രംഗത്തു വന്നിരിക്കുന്നു. ഇതിന്നിടെ മലെഗാവ് കേസ് ഏതാണ്ട് വിസ്മൃതിയില്‍ ആയിക്കൊണ്ടിരിക്കുന്നു. പുതിയ പുതിയ ഇസ്ലാമിക ഭീകരവാദികള്‍ പകരം വന്നുകൊണ്ടിരിക്കുന്നു. തീര്‍ച്ചയായും തടിയന്റവിടെ നസീറല്ല, ആരായാലും കുറ്റവാളിയെങ്കില്‍ ശരിയായ വിചാരണ നടത്തി ശിക്ഷിക്കപ്പെടണം. എന്നാല്‍ നീതിയും നിയമവും എപ്പോഴും ഒരു വിഭാഗത്തിനു നേരെ മാത്രം തിരിയുന്നതിന്റെ ഗുട്ടന്‍സ് എന്താണു്? മറ്റേക്കൂട്ടരുടെ നേരെ ഉയരുന്ന കൈകള്‍ തന്നെ ഇല്ലാതാക്കപ്പെടുന്നത് എന്തുകൊണ്ടാണു്? നിയമവ്യവസ്ഥ, നീതിന്യായവ്യവസ്ഥ,മാധ്യമങ്ങള്‍ , ഭരണകൂടം എല്ലാം പക്ഷപാതപരമായി പെരുമാറുന്നു എന്ന ബോധം ഒരു ജനതയില്‍ ഉണ്ടാക്കാവുന്ന അരക്ഷിതാവസ്ഥ എന്തു തന്നെ സൃഷ്ടിച്ചുകൂട?
മാലെഗാവ് കേസ് പോകുന്ന വഴി ഇവിടെ ക്ലിക്കിയാല്‍ കാണാം.

Wednesday, December 9, 2009

ആത്മീയതയുടെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍-സായിബാബ മുതല്‍ ശ്രീശ്രീ വരെ

ആത്മീയതയുടെ രാഷ്ട്രീയം വ്യാപിക്കുമ്പോള്‍

രാം പുനിയാനി

കഴിഞ്ഞ മാസം മുംബൈ സന്ദര്‍ശിക്കാനെത്തിയ പുട്ടപര്‍ത്തിയിലെ സായിബാബയെ നിര്‍ദിഷ്ട മഹാരാഷ്ട്രാ മുഖ്യമന്ത്രി അശോക് ചവാന്‍ തന്റെ ഔദ്യോഗികവസതിയിലേക്കു ക്ഷണിച്ചിരുന്നു. തന്റെ വസതിയെ ആശിര്‍വദിക്കാനും പൂജ നടത്താനുമായിരുന്നു അത്. ബാബയെ ക്ഷണിച്ചതു വിമര്‍ശനവിധേയമായപ്പോള്‍, താന്‍ ദശാബ്ദങ്ങളായി സായിഭക്തനാണെന്നായിരുന്നു ചവാന്റെ മറുപടി. ഇത്തരമൊരു സംഭവം ആദ്യത്തേതല്ല. പല രാഷ്ട്രീയനേതാക്കളും ആത്മീയഗുരുക്കന്‍മാരെ സര്‍ക്കാര്‍ ചടങ്ങുകളിലേക്കു ക്ഷണിക്കുന്നത് ഇപ്പോള്‍ പതിവാണ്.
സായിഭക്തന്‍മാര്‍ക്ക് സായിബാബ ദൈവമാണ്. താന്‍ ഷിര്‍ദിയിലെ സായിബാബയുടെ അവതാരമാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത്. അദ്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആളാണു ബാബ. യുക്തിവാദികള്‍ അദ്ദേഹത്തിന്റെ അദ്ഭുതപ്രവൃത്തികളുടെ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ലൈംഗികപീഡനത്തെക്കുറിച്ച പരാതികളും ബാബയ്ക്കെതിരേയുണ്ടായി. പ്രശസ്ത മാന്ത്രികനായ പി സി സര്‍ക്കാര്‍ ബാബയുടെ അദ്ഭുതവൃത്തികള്‍ വെറും ജാലവിദ്യയാണെന്നു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.
ഒരു മതാചാര്യനുവേണ്ടി സര്‍ക്കാര്‍വസതിയില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത് ഭരണഘടനയ്ക്കെതിരാണ്. മതം വ്യക്തിജീവിതത്തില്‍ മതിയെന്നാണു ഭരണഘടന പറയുന്നത്. അതിനാല്‍ ഔദ്യോഗികവസതികളിലും ചടങ്ങുകളിലും മതം കഴുത്തില്‍ തൂക്കിനടക്കുന്നതു ശരിയല്ല. എന്നാലിപ്പോള്‍ ആ നിബന്ധന ലംഘിക്കുന്നതിലാണു ഭരണകര്‍ത്താക്കള്‍ക്കു താല്‍പ്പര്യം. നെഹ്റുവിന്റെ കാലത്ത് അത്തരം നടപടികള്‍ ശക്തമായ വിമര്‍ശനത്തിനു കാരണമായിരുന്നു. ഗാന്ധിയോ നെഹ്റുവോ സത്യസായിബാബയുടെ ആരാധകരായിരുന്നില്ല. എന്നാല്‍, ഇപ്പോള്‍ മതേതരതത്ത്വങ്ങള്‍ ധിക്കാരത്തോടെ ലംഘിക്കപ്പെടുന്നു. ഉമാഭാരതി കുറച്ചുകാലം മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തന്റെ ഔദ്യോഗികവസതി ഒരു ഗോശാലയാക്കി മാറ്റി. കാവി ധരിച്ച സന്ന്യാസിമാരായിരുന്നു അന്നു വസതിയിലെ സ്ഥിരതാമസക്കാര്‍.
ഇന്ത്യയില്‍ ആള്‍ദൈവങ്ങള്‍ ധാരാളമാണ്. ഗുരുക്കളും സന്ത്മാരും മഹാരാജുകളും ആചാര്യന്മാരും പുരോഹിതന്‍മാരും വളരെയേറെ. കഴിഞ്ഞ മൂന്നുദശാബ്ദം അവരുടെ യശസ്സിന്റെ ദിനങ്ങളായിരുന്നു. എല്ലാ മണ്ഡലങ്ങളിലും അവര്‍ മേല്‍ക്കോയ്മ പുലര്‍ത്തി. ആചാര്യന്മാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുമ്പോള്‍ അവരില്‍പ്പെട്ട ശ്രീ ശ്രീ രവിശങ്കര്‍, സത്യസായിബാബ, അസാറാം ബാപു തുടങ്ങിയവര്‍ അതിപ്രശസ്തരായി മാറി. ഓരോ സംസ്ഥാനത്തും നൂറുകണക്കിനു സ്വാമിമാരുണ്ട്. അവരില്‍ ചിലര്‍ ഹിന്ദുത്വ വലതുപക്ഷത്തിന്റെ കൂട്ടാളികളാണ്- സ്വാമി അസമാനന്ദ്, അന്തരിച്ച ലക്ഷ്മാനന്ദ് സരസ്വതി, നരേന്ദ്ര മഹാരാജ് തുടങ്ങിയവര്‍. പല തന്ത്രങ്ങളുമുപയോഗിച്ചു സ്വന്തമായ ഇടങ്ങള്‍ ഉണ്ടാക്കിയവരാണവര്‍. മഠങ്ങളുമായി ബന്ധപ്പെട്ട ശങ്കരാചാര്യന്‍മാര്‍ക്ക് ചരിത്രപാരമ്പര്യമുണ്ട്. എന്നാല്‍, അക്ഷര്‍ധാം സന്ന്യാസിശൃംഖലയ്ക്ക് അത്ര പഴക്കം കാണില്ല. അക്ഷര്‍ധാം ക്ഷേത്രങ്ങളിലെ സ്വാമിമാര്‍ക്കു വ്യാപകമായ സ്വാധീനമുണ്ട്. എഴുപതുകളില്‍ ആനന്ദമാര്‍ഗം എന്നൊരു വിഭാഗം രംഗത്തുണ്ടായിരുന്നെങ്കിലും അവരെയിപ്പോള്‍ കാണുന്നില്ല.
മതചിന്ത വ്യാപകമാവുന്നതിനനുസരിച്ച് അന്ധവിശ്വാസവും ശക്തിപ്പെടുന്നു. രാഷ്ട്രീയനേതാക്കള്‍ മതാചാര്യന്‍മാരെ പ്രീതിപ്പെടുത്താന്‍ എന്തും ചെയ്യുമെന്നതാണു നില. ചിലര്‍ എല്ലാ രോഗങ്ങള്‍ക്കും ചികില്‍സ നിര്‍ദേശിക്കുന്നു; മറ്റുചിലര്‍ ഭാവി പറയുന്നു.
ആഗോളവല്‍ക്കരണത്തിന്റെ ആഘാതങ്ങളും ആള്‍ദൈവങ്ങളുടെ ആധിക്യവും തമ്മില്‍ ബന്ധമുണ്േടാ? സാമൂഹികമണ്ഡലങ്ങളില്‍ ആത്മീയത വര്‍ധിക്കുന്നത് കഴിഞ്ഞ മൂന്നുപതിറ്റാണ്ടിലുണ്ടായ അന്യവല്‍ക്കരണം മൂലമാണെന്ന നിരീക്ഷണം പ്രസക്തമാണ്. അമേരിക്കന്‍ ഇന്ത്യക്കാരിയായ മീരാ നന്ദ തന്റെ ദി ഗോഡ് മാര്‍ക്കറ്റ് എന്ന കൃതിയില്‍ ചില നിരീക്ഷണങ്ങള്‍ നടത്തുന്നതായി കാണാം. രാഷ്ട്രവും ക്ഷേത്രവും കോര്‍പറേറ്റ് സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെട്ടുവരുന്നതിനെപ്പറ്റിയാണു നന്ദ പ്രധാനമായും സൂചിപ്പിക്കുന്നത്.
ഹിന്ദു ആത്മീയത പൊതുജീവിതത്തിന്റെ എല്ലാ മേഖലകളിലും വേരോടിക്കുകയാണ്. ഹിന്ദു ആചാരങ്ങളും പൂജകളും ഔദ്യോഗിക പരിപാടികളുടെ ഭാഗമാവുന്നു. ഫലത്തില്‍ ഹിന്ദുമതം ഔദ്യോഗിക മതമായി മാറുകയാണ്- മീരാ നന്ദ പറയുന്നു.
ഇന്ത്യയില്‍ 25 ലക്ഷം ആരാധനാലയങ്ങളുള്ളപ്പോള്‍ 15 ലക്ഷം സ്കൂളുകളും മുക്കാല്‍ലക്ഷം ആശുപത്രികളും മാത്രമേയുള്ളൂവെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഓരോ വര്‍ഷവും ഏതാണ്ട് 23 കോടി യാത്രകള്‍ നടക്കുമ്പോള്‍ അതില്‍ പാതിയും തീര്‍ത്ഥയാത്രകളാണ്.
അക്ഷര്‍ധാം ആശ്രമം സ്വാധീനംചെലുത്തി 100 ഏക്കര്‍ ഭൂമിയാണു ചുളുവിലയ്ക്ക് അടിച്ചെടുത്തത്. ശ്രീ ശ്രീ രവിശങ്കര്‍ കര്‍ണാടക സര്‍ക്കാരില്‍നിന്നു ദീര്‍ഘകാല ലീസിന് 99 ഏക്കര്‍ ഭൂമി കരസ്ഥമാക്കി. ഒരു സ്വകാര്യ സന്ന്യാസിമഠം സ്ഥാപിക്കുന്നതിനു പോര്‍ബന്തറില്‍ ഗുജറാത്ത് സര്‍ക്കാര്‍ 85 ഏക്കര്‍ സൌജന്യമായി നല്‍കി. മീരാ നന്ദയുടെ അഭിപ്രായത്തില്‍, ഇതിനു പശ്ചാത്തലമാവുന്ന നവഹിന്ദുത്വം സഹിഷ്ണുതയില്ലാത്തതും മേല്‍ക്കോയ്മ സ്ഥാപിക്കുന്നതുമാണ്.
വലിയ സഹിഷ്ണുത അവകാശപ്പെടുമ്പോള്‍ തന്നെ അവര്‍ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന അസഹിഷ്ണുത വളര്‍ത്തുന്നു. ബി.ജെ.പി അധികാരത്തിലില്ലായിരിക്കാം. എന്നാല്‍, രാഷ്ട്രീയവര്‍ഗവും ഭരണസംവിധാനത്തിന്റെ പല ഘടകങ്ങളും ഹിന്ദുമതകീയത ഔദ്യോഗിക നിലപാടായി സ്വീകരിച്ചിരിക്കുന്നു. മതപരമായ ആക്രമണത്തിനു വിധേയമാവുന്ന ദുര്‍ബലവിഭാഗങ്ങള്‍ക്കു നീതി ലഭിക്കണമെന്ന് അവര്‍ക്കു നിര്‍ബന്ധമില്ല.
(തേജസ് പത്രത്തില്‍ വന്ന ലേഖനം 09/12/2009--മനുഷ്യാവകാശ പ്രവര്‍ത്തകനും എഴുത്തുകാരനും മുന്‍ ഐ ഐ റ്റി പ്രഫെസറുമാണു രാം പുനിയാനി)
കേരളത്തിലെ മാതാ അമൃതാനന്ദ മയിയെ പുനിയാനി ശ്രദ്ധിച്ചിട്ടില്ലെന്നു തോന്നുന്നു. 'അമ്മ' ഇവിടെ കമ്യൂനിസ്റ്റുകാര്‍ക്കു വരെ പ്രിയങ്കരിയാണു്.കോണ്‍ഗ്രസുകാരുടെ കാര്യം പറയാനില്ലല്ലോ.ഇവരേക്കാളൊക്കെ സത്യസന്ധര്‍ ബി ജെ പിക്കാര്‍ തന്നെയാണ്. പറച്ചില്‍ ഒന്ന് പ്രവൃത്തി വേറെ എന്ന ഇരട്ടത്താപ്പ് അവര്‍ക്കില്ല.അതുകൊണ്ട് അവരെക്കുറിച്ച് ആര്‍ക്കും തെറ്റിദ്ധാരണയുമില്ല.

Saturday, December 5, 2009

കർക്കരെയെ ആരാണു കൊന്നത്?



26/11/2008 ലെ ബോംബെ ഭീകരാക്രമണത്തിൽ ഹേമന്ത് കർക്കരെ എന്ന ഏ റ്റി എസ് തലവൻ കൊല്ലപ്പെട്ട അന്നുമുതൽ സത്യാന്വേഷിയ്ക്ക് സംശയമുണ്ടായിരുന്നു, കർക്കരെയെ എന്തിനാണ് പാക് ഭീകരർ കൊന്നതെന്ന്? മലെഗാവ് സ്ഫോടനക്കേസിലെ പ്രതികളെ പിടിച്ചതോടെ ഹിന്ദു ഭീകര സംഘടനകളുടെ കണ്ണിലെ ചതുർഥിയായി മാറിയ കർക്കരെയെ അവരുടെ ശത്രുക്കളായ ഇസ്ലാമിക ഭീകരർ കൊല്ലേണ്ട കാര്യം എന്തെന്ന ആ സംശയം ആർക്കും സ്വാഭാ‍വികമായി ഉണ്ടാകുന്ന ഒന്നാണ്.ഇപ്പോൾ ആ സംശയം കൂടുതൽ ഉറക്കെ വേറെ ചിലരും ചോദിച്ചു തുടങ്ങിയിരിക്കുന്നു. മഹാരാഷ്ട്ര മുൻ ഐ ജി എസ് എം മുശ്റിഫ് എഴുതിയ ‘ആരാണു കർക്കരെയെ കൊന്നത്?’ എന്ന പുസ്തകവും കർക്കരെക്കൊപ്പം കൊല്ലപ്പെട്ട എ റ്റി എസ് അഡീ.കമീഷണർ അശോക് കാംഠെയുടെ ഭാര്യ വിനീതയുടെ ‘റ്റു ദ ലാസ്റ്റ് ബുള്ളറ്റ്’ എന്ന പുസ്തകവും ആണ് ഐ ബി, ക്രൈംബ്രാഞ്ച് ഇവയെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങളുമായി പുറത്തുവന്നിരിക്കുന്നത്. പുസ്തകങ്ങൾ സത്യാന്വേഷി കണ്ടില്ല. അവയെക്കുറിച്ചുള്ള റിപ്പോർട്ടും റിവ്യൂവും ആണു കണ്ടത്. അടുത്തുതന്നെ പുസ്തകം കിട്ടും. വിശദമായ പോസ്റ്റ് അതിനുശേഷം ആകാം. ഇവിടെക്ലിക്കിയാൽ പുസ്തകത്തെ സംബന്ധിച്ച റിപ്പോർട്ടുകളും റിവ്യൂവും കാണാം
മുശ്‌റിഫുമായി റീഡിഫ് നടത്തിയ അഭിമുഖം ഇവിടെ ക്ലിക്കിയാൽ വായിക്കാ.

Sunday, November 22, 2009

പഴശ്ശിരാജായുടെ ‘സ്വാതന്ത്ര്യ’ സമരം

ഇന്നത്തെ തലമുറയുടെ ചരിത്രബോധം സിനിമാക്കാരും സീരിയലുകാരും ഉത്പാദിപ്പിച്ചു പുറത്തുവിടുന്ന കെട്ടുകഥകളാണ്.‘പഴശ്ശിരാജാ’ സിനിമ വന്നതിനുശേഷം, തൃപ്പൂണിത്തുറ ഹിൽ‌പ്പാലസ് മ്യൂസിയം സന്ദർശിക്കുന്നവർ അവിടെ അന്വേഷിക്കുന്നത്, വടക്കേ മലബാറുകാരനായ പഴശ്ശിരാജായുടെ മുറിയും സിംഹാസനവും വാളുമൊക്കെയാണത്രേ!അങ്ങനെയുള്ളവർക്ക് എം റ്റി വാസുദേവൻ നായരും ഹരിഹര അയ്യരും പറയുന്ന, സവർണ പുരുഷ വീരസ്യങ്ങളും അഭ്യാസങ്ങളും ഒക്കെയാണു ചരിത്രം.[പാവം ഗോകുലൻ ഗോപാലനെ വിട്ടേക്കുക. കാശു മുടക്കി എന്നല്ലാതെ ഉള്ളടക്കത്തിലൊന്നും അങ്ങേർക്ക് പങ്കില്ല;മുടക്കിയ കോടികൾ തിരിച്ചുകിട്ടുമോ എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു]

‘പഴശ്ശിരാജാ’ സിനിമ വന്നയുടൻ ഇങ്ങനെയൊരു പോസ്റ്റിടാൻ ആലോചിച്ചതാണ്;എന്നാൽ ചില സംഗതികൾ കിട്ടാൻ അൽ‌പ്പം താമസിച്ചു. അതുകൊണ്ടാണ് ഈ പോസ്റ്റ് വൈകിയത്. അതിന്നിടെ പലരും സിനിമയെക്കുറിച്ചും അതിലെ ചരിത്രവിരുദ്ധ ആവിഷ്കരണങ്ങളെക്കുറിച്ചും എഴുതിക്കഴിഞ്ഞു.എം റ്റി വാസുദേവൻ നായരുമായുള്ള അഭിമുഖവും കണ്ടു. അതിൽ ജി പി രാമചന്ദ്രന്റെ പോസ്റ്റ് ഇവിടെ പരാമർശിക്കാതെ വയ്യ. മമ്മൂട്ടി-പിണറായി അച്ചുതണ്ടിനെ തൃപ്തിപ്പെടുത്താനോ എന്തോ പഴശ്ശിരാജായെ വാഴ്ത്താൻ ജി പി നടത്തുന്ന പരിശ്രമം വാസ്തവത്തിൽ സഹതാപമാണുയർത്തുന്നത്. “മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദിവാസികഥാപാത്രങ്ങള്‍ക്ക് തികഞ്ഞ പ്രാധാന്യവും പ്രസക്തിയും നല്‍കിയതിന്റെ പേരിലായിരിക്കും കേരളവര്‍മ്മ പഴശ്ശിരാജ സ്ഥാനം പിടിക്കാന്‍ പോകുന്നത്”എന്ന് സ്വയം ആശ്വസിക്കയാണു ജി പി ഒടുവിൽ.

സത്യത്തിൽ,സി പി എമ്മിൽ കെ ഈ എൻ, ജി പി രാമചന്ദ്രൻ ഇങ്ങനെ വിരലിൽ എണ്ണവുന്ന ബുദ്ധിജീവികൾ മാത്രമാണ് സാഹിത്യം,സംസ്കാരം,കല തുടങ്ങിയ രംഗങ്ങളിലെ സവർണമേൽക്കോയ്മക്കെതിര അതിശക്തമായ പ്രചാരണം നടത്തുന്നത്. എന്നാൽ രാഷ്ട്രീയ നേതൃത്വം പുർണമായും സവർണ പ്രത്യയശാസ്ത്രത്തിന്റെ പ്രചാരകരോ അടിമകളോ ആയതിനാൽ, ഇവർക്കു(ജി പി,കെ ഈ എൻ മുതൽ‌പേർക്ക്) പലപ്പോഴും തങ്ങളുടെ നിലപാടുകളിൽ ഇത്തരത്തിൽ വെള്ളം ചേർക്കേണ്ട ഗതികേടുണ്ട്. അതവിടെ നിൽക്കട്ടെ.

പഴശ്ശിരാജാ സിനിമ ചരിത്രത്തോടു നീതി പുലർത്തിത്തന്നെയാണു താൻ എഴുതിയിട്ടുള്ളതെന്ന് എം റ്റി വാസുദേവൻ നായർ പറഞ്ഞസ്ഥിതിയ്ക്ക്[“ഐതിഹ്യമല്ല, ചരിത്രം തന്നെയാണ്. രേഖകളുള്ള ചരിത്രം തന്നെയാണ് പഴശ്ശിരാജായുടെ ജീവിതം. ചരിത്രരേഖകളെ നമുക്ക് മാറ്റിമറിക്കാന്‍ കഴിയില്ല. ഏതു തീയതിയിലാണ് പഴശ്ശിക്കൊട്ടാരം കൊള്ളയടിക്കപ്പെട്ടത്, എന്നാണ് അദ്ദേഹം മരിച്ചത്, ഏതു സമയത്താണ് കുറിച്യപ്പടയുടെ സഹായത്തോടെ പഴശ്ശി, ചുരങ്ങള്‍ പിടിച്ചത്-എല്ലാം ചരിത്രം തന്നെയാണ്. അതിലൊന്നും ഐതിഹ്യമില്ല. കെട്ടുകഥകളുടെ അംശമില്ല. ഹിസ്റ്റോറിക്കലാണ് എല്ലാം. മലബാര്‍ മാന്വലിലുണ്ട് പഴശ്ശിയുടെ ചരിത്രം. ചരിത്രകാരന്മാര്‍ പഴശ്ശി സമരങ്ങളെക്കുറിച്ച് നിരവധിയെഴുതിയിട്ടുണ്ട്; കെ കെ എന്‍ കുറുപ്പ് ഉള്‍പ്പെടെയുള്ളവര്‍. അത് പിന്തുടരുക തന്നെയായിരുന്നു ഞാനും”]
നമുക്ക് എന്താണ് പഴശ്ശിരാജാ‍യുടെ യഥാർഥ ചരിത്രം എന്നൊന്നു പരിശോധിക്കാം.(അല്ലെങ്കിലും പരിശോധിക്കണം;സിനിമയിലവതരിപ്പിക്കുന്നതാണു യഥാർഥ ചരിത്രമെന്നാണല്ലോ പ്രേക്ഷകർ കരുതുന്നത്!)
  1. ദേശീയത,സ്വാതന്ത്ര്യം,ജനാധിപത്യം എന്നീ ചിന്തപോലുമില്ലാത്ത കാലത്ത് പഴശ്ശിരാജാ അതിന്റെയെല്ലാം വക്താവായിരുന്നു എന്ന മട്ടിലുള്ള അവതരണം എത്രമാത്രം വസ്തുതാവിരുദ്ധവും പരിഹാസ്യവുമാണെന്ന് ഇവിടെ സ്കാൻ ചെയ്തു ചേർത്തിട്ടുള്ള ദലിത് ബന്ധുവിന്റെ പുസ്തത്തിലെ അധ്യായങ്ങൾ സ്പഷ്ടമാക്കും.
പഴശ്ശി ബ്രിട്ടീഷുകാരെ എന്നുമുതലാണ് എതിർത്തത്, എന്തുകൊണ്ടാണ് എതിർത്തത് എന്നു നോക്കാം നമുക്ക്.
  1. മലബാറിന്റെ ചരിത്രം, ബ്രിട്ടീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെയും മൈസൂർ ഭരണകൂടത്തിന്റെയും പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു.
  2. കേരളത്തിൽ മൈസൂർ ഭരണത്തോടുകൂടിയാണ് ആദ്യമായി നികുതിരേഖകൾ,നിയമാവലി,ഭൂസർവേ,റോഡ് നിർമാണം ഇവ ഉണ്ടാകുന്നത്.
  3. ഏതെങ്കിലും നാട്ടുരാജാവുമായി ചേർന്ന് ശക്തനായ മറ്റൊരു രാ‍ജാവിനെ തോൽ‌പ്പിക്കുക എന്ന നയമായിരുന്നു ബ്രിട്ടീഷുകാരുടേത്.
  4. 1766ലാണ് ഹൈദർ അലി മലബാർ ആക്രമിച്ചത്.ബ്രിട്ടീഷ് കമ്പനി പട്ടാളം 1768ൽ കണ്ണൂർ ആക്രമിച്ചപ്പോൾ കുറ്റിയോട്ടുരാജാവും കടത്തനാട്ടു രാജാവും കമ്പനിയെ സഹായിച്ചു.
  5. രണ്ടാം മൈസൂർ യുദ്ധത്തിനുശേഷം 1784ലെ കരാർ പ്രകാരം മലബാർ മൈസൂറിനു ലഭിച്ചു. [ഈ യുദ്ധത്തിൽ പഴശ്ശിരാജായുടെ 2000 നാ‍യർ സൈന്യം,ബ്രിട്ടീഷുകാർക്കുവേണ്ടി വടകരയിൽവച്ച് മൈസൂർ സൈന്യവുമായി ഏറ്റുമുട്ടിയിരുന്നു] കോട്ടയത്തെ നികുതി ഒരു ലക്ഷമായി നിശ്ചയിക്കപ്പെട്ടു. രാജാവ് രവിവർമ ടിപ്പുസുൽത്താനുമായി സംഭാഷണം നടത്തി അത്65000 ആയി കുറച്ചു. അതിൽ 12000 രാജാവിന്റെ ചെലവിലേക്കെടുക്കാം.
  6. ടിപ്പുവിനെതിരായി മലബാറിൽ കലാപം ഉണ്ടാക്കാൻ കമ്പനി നാട്ടുരാജാക്കന്മാർക്കു പ്രോത്സാഹനം നൽകി.തലശേരിയിലെ കമ്പനി മേധാവി റോബർട്ട് റ്റെയ്‌ലർ 1790 മേയ് 4 നു പുറപ്പെടുവിച്ച വിളംബരം കാണുക:“ റോബർട്ട് റ്റെയ്‌ലർ എന്ന ഞാൻ വാഗ്ദാനം ചെയ്യുന്നതെന്തെന്നാൽ ടിപ്പു സുൽത്താനെതിരായ യുദ്ധത്തിൽ നിങ്ങൾ ആത്മാർഥമായും ശക്തമായും പങ്കെടുത്താൽ ഇംഗ്ലീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനി നിങ്ങളെ സ്വതന്ത്രരാക്കാൻ കഴിവതെല്ലാം ചെയ്യും”.ഈ വിളംബരത്തിൽ ആദ്യം ഒപ്പുവച്ചവരിൽ പഴശ്ശിരാജായും ഉൾപ്പെടുന്നു.
  7. മൂന്നാം മൈസൂർ യുദ്ധ(1790-92)ത്തിൽ ടിപ്പു പരാജയപ്പെട്ടതോടെ മലബാർ ബ്രിട്ടന്റെ കീഴിലായി.ഈ യുദ്ധത്തിനും പഴശ്ശിരാജാ, 1500 നായന്മാരെ കമ്പനി പട്ടാളത്തിലേക്കു വിട്ടുകൊടുത്തിരുന്നു.[കേരളത്തിൽ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണം ഉണ്ടായത് മലബാറിൽ മാത്രമാണ്. അതിന്റെ ഉത്തരവാദിത്വം പഴശ്ശിക്കാണെന്നു പറയുന്നതിൽ തെറ്റില്ല.മലബാർ പിടിച്ചടക്കിയ ഹൈദർ അലിയും ടിപ്പു സുൽത്താനും സ്വദേശികളാണ്.ബ്രിട്ടീഷുകാർ വിദേശികളും. വിദേശികളായ ഇംഗ്ലീഷുകാരുടെ കൂടെ നിന്നുകൊണ്ട് സ്വദേശികളായ ടിപ്പു സുൽത്താനെതിരായി യുദ്ധം ചെയ്ത പഴശ്ശിരാജാ എങ്ങനെ സ്വാതന്ത്ര്യ സമര നായകനാകും എന്ന ഒരു സംശയവും ഈ സന്ദർഭത്തിൽ ഉന്നയിക്കാവുന്നതാണ്.]
കമ്പനിയും നാട്ടുരാജാക്കന്മാരും തമ്മിൽ ഒപ്പിട്ട കരാർ പ്രകാരം‘കമ്പനിയുടെ പരമാധികാരത്തിൻ കീഴിൽ നികുതിപിരി’വിനു പഴശ്ശിരാജായും നിയമിതനായി.

ഇനി മുകളിൽ സ്കാൻ ചെയ്തുവച്ചിട്ടുള്ള അധ്യായങ്ങൾ വായിക്കുക.ഇവിടെ ക്ലിക്കിയാലും കിട്ടും.

അവസാനമായി ,1797 ഒക്റ്റോബർ 1 നു പഴശ്ശിരാജാ പഴയവീട്ടിൽ ചന്തുവിനെഴുതിയ ഈ കത്തുകൂടി കാണുക:“...ഇന്നോളം ഞാൻ കമ്പനിയെ എതിർത്തിട്ടില്ല. കമ്പനി എന്നോടു പറയുന്നതെല്ലാം അനുസരിചിട്ടുണ്ട്.......ഈ സങ്കടങ്ങളെല്ലാം ഉണ്ടായിട്ടും സമീപസ്ഥലങ്ങളിൽ എനിക്കൊരു സ്ഥലം താമസിക്കാൻ കിട്ടിയാൽ .. അതല്ല കമ്പനി അത് ആദ്യം തന്നെ നിഷേധിച്ചാൽ മറ്റേതെങ്കിലും പ്രദേശത്ത് കിട്ടിയാൽ പോലും ഞാൻ താമസിക്കാം...”.

1796 ഏപ്രിൽ 26നു ഇതേ ചന്തുവിനെഴുതിയ മറ്റൊരു കത്തിൽ നിന്ന്:“എന്റെ സ്വത്തു നഷ്ടപ്പെട്ടു. എന്റെ വാസസ്ഥലം പോയി. എന്റെ നിത്യവൃത്തിക്കുതന്നെ യാതൊന്നുമില്ല...”

ഇങ്ങനെ വിലപിക്കുന്ന പാവം നാട്ടുരാജാവിനെയാണ് സവർണ ചരിത്രകാരന്മാരും സിൽമാക്കാരും ചേർന്ന് വീരശൂര പരാക്രമിയായ ‘കേരള സിംഹം’ ആക്കുന്നത്.പഴശ്ശിരാജാ എന്ന സിനിമ ചരിത്രത്തോടു നീതി പുലർത്തുന്നില്ല എന്ന ഒരു വിമർശം വർത്തമാനം വാരാന്ത്യപ്പതിപ്പിൽ കണ്ടിരുന്നു. ഇവിടെ ക്ലിക്കിയാൽ അതു കാണാം.
ജോസിന്റെ പുസ്തകത്തിന്റെ അവതാരിക എഴുതിയ ഡോ.എം എസ് ജയപ്രകാശിന്റെ വരികൾ ഉദ്ധരിച്ചുകൊണ്ട് ഈ പോസ്റ്റ് അവസാനിപ്പിക്കട്ടെ:“ഏതു രാജ്യദ്രോഹിയായാലും അയാൾ സവർണനാണെങ്കിൽ അയാളെ ദേശസ്നേഹിയും സ്വാതന്ത്ര്യ സമര നായകനുമാക്കിയാലേ നമ്മുടെ സവർണ ചരിത്രകാരന്മാർക്ക് ഉറക്കം വരൂ.യഥാർഥ രാജ്യസ്നേഹികളായാലും അവർണരാണെങ്കിൽ പ്രത്യേകിച്ച് മുസ്ലിം ആണെങ്കിൽ അയാൾ രാജ്യദ്രോഹി തന്നെയാണെന്നാണ് ഈ സവർണ വിചക്ഷണന്മാരുടെ തീർപ്പ്”.

[ദലിത് ബന്ധു എൻ കെ ജോസ് എഴുതിയ പഴശ്ശിരാജാ-കേരള ‘മിർജാഫർ’ എന്ന പുസ്തകവും പ്രൊഫ: കെ എം ബഹാവുദ്ദീൻ മാധ്യമം ആഴ്ച്ചപ്പതിപ്പിൽ എഴുതിയ ലേഖനവും ആണ് ഈ പോസ്റ്റിന്നാധാരമായ പ്രധാന സ്രോതസ്സുകൾ]

Thursday, November 19, 2009

ശബരിമലയിലൂടെ രൂപം കൊള്ളുന്ന ഹിന്ദുത്വമനസ്സ്

കേരളത്തിൽ ശബരിമല സീസൺ തുടങ്ങി. ഇന്നലെ വരെ കമ്യൂണിസ്റ്റും കോൺഗ്രസും മറ്റ് അനവധി പാർട്ടിക്കാരും പാർട്ടി ഇല്ലാത്തവരും ആയിരുന്നവർ കാവിമനസ്സുകളായി മാറുന്ന അവസരം. ഹിന്ദുക്കൾ എന്ന ലേബൽ ഉള്ള സകലരും കെട്ടുംകെട്ടി ശബരിമലയ്ക്കു പോകും. മാർക്സിസ്റ്റുപാർട്ടിക്കാർ ലോക്കൽ കമ്മിറ്റികൂടിയാണ് ഇപ്പോൾ ശബരിമലയ്ക്കു പോകുന്നത്. ശബരിമലയിലെ ബ്രാഹ്മണ മേൽക്കോയ്മയിലൊന്നും ഇക്കൂട്ടർക്ക് ഒരു പരാതിയുമില്ല. പൊന്നമ്പലമേട്ടിൽ കർപ്പൂരം കത്തിച്ച് മകരജ്യോതി കാണിക്കുന്ന തട്ടിപ്പിന് ‘ഭൌതികവാദി’കളുടെ സർക്കാരും എല്ലാ ഒത്താശയും ചെയ്യുന്നു.
വിശ്വാസത്തിന്റെ കാര്യമല്ലേ? അതിൽ ചോദ്യം എന്തിരിക്കുന്നു?
ശബരിമല,ഗുരുവായൂർ,ചോറ്റാനിക്കര,മണ്ണാറശാല,പറശിനിക്കടവ്,ചക്കുളത്തുകാവ് എന്നീ ക്ഷേത്രങ്ങൾ പ്രശസ്തങ്ങളാവുന്നു;ഭക്തർ അനുദിനം വർധിക്കുന്നു.
നാട്ടിൻപുറത്തെ നാമവശേഷമായ ചെറിയ അമ്പലങ്ങൾ വരെ പുനരുദ്ധരിക്കപ്പെടുന്നു.ഇതെല്ലാം ഇക്കാലത്തെ സവിശേഷതയാണ്.

നെറ്റിയിൽ ചന്ദനക്കുറി,കൈയിൽ ചരട് ,യാത്രാവേളയിൽ ക്ഷേത്രങ്ങൾ കാണുമ്പോഴുള്ള വണങ്ങൽ ഇതില്ലാ‍ത്ത ചെറുപ്പക്കാരെ കണികാണാൻ കിട്ടില്ല ഇന്ന്.(മറ്റു മതവിഭാഗങ്ങളിലും സമാനമായതോ കൂടുതലോ ആയ മതവത്കരണം വന്നിട്ടുണ്ടെന്നത് ഇവിടെ മറക്കുന്നില്ല)മാതാ അമൃതാനന്ദമയിയും ഡബ്‌ൾശ്രീ രവിശങ്കറും മറ്റനവധി ആൾദൈവങ്ങളും മലയാളികൾക്ക് ആശ്വാസവും അഭയവും ആയി മാറിയിരിക്കുന്നു.

‘വിപ്ലവ’ത്തിനുശേഷം വിശ്വാസക്കാര്യങ്ങൾ കൈകാര്യം ചെയ്താൽ മതി എന്ന സവർണഹിന്ദു നേതാക്കന്മാരുടെയും അച്ചിമാരുടെയും താത്പര്യാനുസാരം, നയം രൂപവത്കരിക്കപ്പെട്ടതോടെ തുടങ്ങിയതാണ് കമ്യൂണിസ്റ്റുകളിലെ ഈ ഹിന്ദുത്വ സ്വാധീനം.കൂടാതെ ലോകമെങ്ങും കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ചീട്ടുകൊട്ടാരം പോലെ തകർന്നുവീണു തുടങ്ങിയതോടെ ഭൌതികവാദം കൊണ്ടു കാര്യമില്ലെന്ന് ജനങ്ങൾക്കു തോന്നിത്തുടങ്ങി

.ശബരിമലയ്ക്ക് നോമ്പുനോക്കുന്നതു മുതൽ കെട്ടുനിറച്ച് അതവിടെ കൊണ്ടുപോയി സമർപ്പിക്കുന്നതുവരെയുള്ള ചടങ്ങുകളിലൂടെ സവർണഹൈന്ദവാചാരങ്ങളും ഒപ്പം സവർണഹൈന്ദവ ആശയഗതിയും ഇവിടെ അതിശക്തമായി വേരുറപ്പിക്കയാണു ചെയ്യുന്നത്. അവർ സ്വാഭാവികമായും ക്രൈസ്തവ-മുസ്ലിം വിരോധികളും മനസ്സുകൊണ്ട് ആർ എസ് എസ്സുകാർ(ആ ആശയം പങ്കുവയ്ക്കുന്നവർ)ആയിരിക്കയും ചെയ്യും. അന്യജാതിക്കാർ എന്ന പദത്താൽ അവർ വിവക്ഷിക്കുന്നത് ഈ ‘അന്യ’മതക്കാരെയാണ്. ജാതിപരമായ സ്വത്വം ആഛാദിതമാക്കപ്പെടുകയും മതസ്വത്വം പ്രതിസ്ഥാപിക്കപ്പെടുകയും ചെയ്തിരിക്കുന്നു. ജാതിസംവരണം ചീത്തക്കാര്യവും സാമ്പത്തികസംവരണം ഏർപ്പെടുത്താനുള്ള മുറവിളി ഉയരുകയും ചെയ്യുന്നു.

ഇന്നാട്ടിൽ സവർണ-ബ്രാഹ്മണ മേധാവിത്വം അഭംഗുരം തുടരുന്നതിൽ ശബരിമലയ്ക്കും മറ്റുമുള്ള പങ്ക് തിരിച്ചറിയാതെ അത് വെറും വിശ്വാസക്കാര്യമായി കാണുന്ന കമ്യൂണിസ്റ്റുകളും പിന്നാക്ക-ദലിത് നേതൃത്വവും ഉള്ള കാലത്തോളം ഒരു മാറ്റവും-വിപ്ലവവും ഇവിടെ ഉണ്ടാവില്ല.

Tuesday, November 17, 2009

ഈ എം എസ്-ആദ്യം ബ്രാഹ്മണൻ...

തിരക്ക് മാറിയില്ല. ഇന്നലെ ദലിത് വോയ്സിൽ ചരിത്രാധ്യാപകനും മലയാളിയും ആയ ഡോ എം എസ് ജയപ്രകാശ് എഴുതിയ ഗസ്റ്റ് എഡിറ്റോറിയൽ കണ്ടു. അതൊന്നു ലിങ്കാമെന്നു വച്ചു. ഈ എം ശങ്കരൻ നമ്പൂതിരിപ്പാട് എന്ന ദലിത്/ഒബിസി വിരുദ്ധ-സംവരണവിരുദ്ധ ബ്രാഹ്മണ മാർക്സിസ്റ്റിനെ തുറന്നുകാട്ടുന്ന ഒന്നാന്തരം ലേഖനം. അത് മലയാളത്തിലാക്കാൻ സമയമില്ല. അതുകൊണ്ട് ഇങ്ഗ്ലീഷിൽ വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടു തോന്നുന്നവർ ദയവായി ക്ഷമിക്കുക.
ഈ എം എസ് ആദ്യം ബ്രാഹ്മണൻ,പിന്നെ കമ്യൂണിസ്റ്റ്.ലിങ്ക് നഷ്ടപ്പെട്ടാലും ലേഖനം നഷ്ടപ്പെടാതിരിക്കാൻ ഇവിടെയും ചേർത്തിട്ടുണ്ട്.

Thursday, October 29, 2009

വലിയ കാര്യങ്ങളുടെ തമ്പുരാട്ടി

ഒരു മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പോരാളിയും ആണ് അരുന്ധതി റോയ് .എന്നാൽ കേരളിയർക്ക് ഈ മലയാളി സ്ത്രീരത്നത്തെ അംഗീകരിക്കാനും ആദരിക്കാനും ഇന്നും പൂർണമായി കഴിഞ്ഞിട്ടില്ല.വലതരും ഇടതരും മധ്യത്തിൽ നിൽക്കുന്നവരും ആയ രാഷ്ട്രീയക്കാർ ഒരുപോലെ അവരെ വെറുക്കുന്നു. ലോകപ്രശസ്തമായ ബുക്കർ പ്രൈസ് കിട്ടി രണ്ടു വർഷമായപ്പോളാണ് അവർക്ക് ജന്മനാട്ടിൽ ഒരു സ്വീകരണം തന്നെ ലഭിക്കുന്നത്; അതും ദലിത് സാഹിത്യ അക്കാഡമി എന്ന, മുഖ്യധാരയിൽ പെടാത്ത ഒരു സംഘടനയുടെ ആഭിമുഖ്യത്തിൽ. 1999 ജനുവരി 15ന് കോഴിക്കോട്ടെ നളന്ദ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആ സ്വീകരണച്ചടങ്ങിൽ പങ്കെടുക്കാൻ സത്യാന്വേഷിയ്ക്കും ഭാഗ്യം ലഭിച്ചിരുന്നു. അന്നവർ അവിടെ ചെയ്ത പ്രസംഗം ഇപ്പോഴും കാതിൽ മുഴങ്ങുന്നുണ്ട്:“ എന്റെ പുസ്തകത്തിന്റെ ഹൃത്തിൽ ഉറഞ്ഞുകിടക്കുന്ന ക്രോധവും പ്രതിഷേധവും നിങ്ങളും പങ്കുവയ്ക്കുന്നു എന്നതിൽ ഞാൻ കൃതാർഥയാണ്.ഈ ക്രോധവും പ്രതിഷേധവും തന്നെയാണ് നഗരവത്കരിക്കപ്പെട്ട ഇഡ്യയുടെ കണ്ണിൽ‌പ്പെടാതെ പോകുന്നത്.....വരും നൂറ്റാണ്ടിൽ ഇൻഡ്യ നേരിടുന്ന ഏറ്റവും ശക്തമാ‍യ വെല്ലുവിളി,നീതിക്കും ന്യായത്തിനും വേണ്ടിയുള്ള ദലിതരുടെ പോരാട്ടമായിരിക്കും.” മുത്തങ്ങയിൽ ആദിവാസികളെ നിഷ്ഠൂരമായി പൊലീസ് വേട്ടയാടിയപ്പോൾ ആദ്യം ഓടിയെത്തിയത് അരുന്ധതിയായിരുന്നു. ചെങ്ങറയിലും പോരാളികൾക്ക് ആവേശവും ആശയും നൽകാനായി അവർ പറന്നെത്തി. നർമദ,ആണവ കരാർ,അഫ്സൽ ഗുരു,കാശ്മീർ തുടങ്ങിയ വിഷയങ്ങളിൽ അവർ എടുത്ത നിലപാടുകൾ ഇൻഡ്യയിലെ പല പുരുഷകേസരികൾക്കുപോലും മുട്ടുവിറക്കുന്ന ഒന്നായിരുന്നു.നർമദ വിഷയകമായി സുപ്രീം കോടതിയെ വരെ അവർ വെല്ലുവിളിക്കയും അതിന്റെ പേരിൽ ജയിൽ‌വാ സം അനുഭവിക്കയും ചെയ്തു(അവിടെയും ബ്രാഹ്മണിയായ മേധ പട്കർ രക്ഷപെട്ടു) ധീരയായ ആ മഹതിയുമായി-വലിയ കാര്യങ്ങളുടെ ആ തമ്പുരാട്ടിയുമായി- കരൺ ഠപ്പർ സി എൻ എൻ- ഐ ബി എൻ ചാനലിൽ നടത്തിയ അഭിമുഖം മാധ്യമം ദിനപത്രം പൂർണരൂപത്തിൽ നൽകിയിരിക്കുന്നു. [അഭിമുഖം കാണാത്തവർ ഇവിടെ ക്ലിക്കി അതു വായിക്കുക.]
അരുന്ധതി പറയുന്നു:
സാമ്പത്തിക താല്‍പര്യങ്ങള്‍ ഉള്ളതിനാല്‍ സര്‍ക്കാറും എസ്റ്റാബ്ലിഷ്മെന്റും ഒരു യുദ്ധത്തിനുള്ള പുറപ്പാടിലാണ് എന്നുതന്നെയാണ് എന്റെ ആശങ്ക. സൈനികവത്കരണമാണ് അതിന്റെ ലക്ഷ്യം. അതിന് ഒരു ശത്രു വേണം. ബി.ജെ.പിക്ക് അത് മുസ്ലിംകള്‍ ആണെങ്കില്‍ കോണ്‍ഗ്രസിന് മാവോയിസ്റ്റുകള്‍ ആവാം. ഒരിക്കല്‍ ഒരു ശത്രുവിനെ പ്രതിഷ്ഠിച്ചുകഴിഞ്ഞാല്‍ പിന്നെ അതിന്റെ പേരില്‍ ഒട്ടേറെ അതിക്രമങ്ങളാകാം
വിടെ ക്ലിക്കിയാ‍ൽ അഭിമുഖം കാണാം;കേൾക്കാം.


Friday, October 23, 2009

തുടരുന്ന ബ്രാഹ്മണ-ബനിയ* സ്വാധീനം

2011 ലെ സെൻസസ് ജാതി അടിസ്ഥാനത്തിൽ നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടു സമർപ്പിച്ച ഹർജി 2009 ഏപ്രിൽ 9ന് സുപ്രീം കോടതി തള്ളി.സ്വകാര്യമേഖലയിൽ സംവരണം ഏർപ്പെടുത്തുന്നതിനെ സി ഐ ഐ യും ഫിക്കിയും എതിർക്കുന്നു. എന്നാൽ മന്മോഹൻ സിങ്ങിന് അക്കാര്യത്തിൽ വ്യഗ്രതയുണ്ട്. ഇൻഡ്യൻ ജനസംഖ്യയിൽ ബ്രാഹ്മണരും ബനിയമാരും ജൈനരും മൊത്തം ചേർന്നാൽ 6%മോ അതിൽക്കുറവോ ആയിരിക്കും.

ഭരണ അച്ചുതണ്ട്: ബ്രാഹ്മണായ ജവാഹർലാൽ നെഹൃ, ബനിയയായ എം കെ ഗാന്ധിയുടെ അനുഗ്രഹത്തോടെ പ്രധാനമന്ത്രിയായി.

വ്യവസായം: ഇൻഡ്യയിലെ ഏറ്റവും വലിയ 30 വാണിജ്യ കമ്പനികൾ ചേർന്നതാണു സെൻസെക്സ്.

വ്യവസായരംഗത്തെ ബ്രാഹ്മണ-ബനിയ സ്വാധീനം
എ സി സി സുമിത് ബാനർജി എന്ന ബ്രാഹ്മണനാണു നടത്തുന്നത്;ഭെൽ രവികുമാർ സ്വാമി എന്ന ബ്രാഹ്മണനും. ഭാരതി എയർടെൽ ഉടമ സുനിൽ മിത്തലും ഗ്രാസിം, ഹിൻഡാൽകോ ഇവയുടെ ഉടമസ്ഥനായ കുമാർ മംഗളം ബിർളയും ബനിയമാരാണ്.
എച്ച് ഡി എഫ് സിയുടെ തലവൻ ദീപക ശർമ എന്ന ബനിയയും ഹിന്ദുസ്ഥാൻ യുനിലിവറിന്റേത് നിതിൻ പർഞ്ജ്പൈ എന്ന ബ്രാഹ്മണനും ഐ സി ഐ സി ഐ ബാങ്കിന്റേത് കെ വി കമ്മത്ത് എന്ന ബ്രാഹ്മണനും ആണ്.
ജയ്പ്രകാശ് അസോസിയേറ്റ്സിന്റെ മേധാവി യോഗേഷ് ഗൌർ എന്ന ബ്രാഹ്മണനും എൽ & റ്റിയുടേത് എ എം നായിക്ക് എന്ന ബ്രാഹ്മണനും എൻ റ്റി പി സിയുടേത് ആർ എസ് ശർമ എന്ന ബ്രാഹ്മണനും ഒ എൻ ജി സിയുടേത് ആർ എസ് ശർമ എന്ന ബ്രാഹ്മണനുമാണ്.
റിലയൻസ് ഗ്രുപ്പ് സ്ഥാപനങ്ങൾ മുകേഷ് അംബാനി, അനിൽ അംബാനി ഈ ബനിയമാരുടേതാണ്.
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇൻഡ്യയുടെ തലപ്പത്ത് ഒ പി ഭട്ട് എന്ന ബ്രാഹ്മണനാണ്. സ്റ്റെർലൈറ്റ് ഇൻഡ്സ്ട്രിയിൽ അനിൽ അഗർവാൾ എന്ന ബനിയയും സൺ ഫാർമയിൽ ദിലീപ് സംഘ്‌വി എന്ന ബനിയയും റ്റാറ്റ സ്റ്റീലിൽ ബി മുത്തുരാമൻ എന്ന ബ്രാഹ്മണനുമാണ് മേധാവികളായുള്ളത്.

സോഫ്റ്റ് വെയർ കമ്പനികൾ
ഇൻഡ്യയിലെ സോഫ്റ്റ് വെയർ കമ്പനികളിൽ ഇൻഫൊസിസ് ക്രിസ് ഗോപാലകൃഷ്ണൻ എന്ന ബ്രാഹ്മണന്റേതാണ്.(മുൻപുണ്ടായിരുന്ന നാരായണ മുർത്തിയും നന്ദൻ നിലേക്കനിയും ബ്രാഹ്മണർ തന്നെ). റ്റി സി എസ് സുബ്രഹ്മണ്യൻ രാമദൊരൈ എന്ന ബ്രാഹ്മണൻ നടത്തുന്നതാണ്. വിപ്രൊയുടെ ഉടമസ്ഥൻ അസിം പ്രേംജി ഒരു ഖോജയാണ്. ഖോജമാർ ലുഹാ‍ന എന്ന വ്യാപാര സമുദായത്തിൽ(എൽ കെ ആഡ്‌വാണിയുടെയും മുഹമ്മദാലി ജിന്നയുടെയും സമുദായം)നിന്ന് പരിവർത്തനം ചെയ്ത സെവെനർ വിഭാഗത്തിൽ‌പ്പെട്ട ശിയയാണ്.

എയർലൈൻസ്
ഇൻഡ്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി കിങ്ഫിഷർ വിജയ് മല്ല്യ എന്ന ബ്രാഹ്മണന്റെ വകയാണ്; ജെറ്റ്, നരേഷ് ഗോയൽ എന്ന ബനിയയുടേതും.


മൊബീൽ ഫോൺ
മൊബീൽ ഫോൺ കമ്പനികളിൽ റിലയൻസ് കമ്യുണിക്കേഷൻസ് അംബാനിമാരുടേതും എയർറ്റെൽ മിത്തലിന്റേതും വോഡഫോൺ രൂജയുടേതും ഐഡിയ ബിർളയുടേതും സ്പൈസ് മോഡിയുടേതും ആണ്; എല്ലാവരും ബനിയമാർ.
ഇൻഡ്യയിലെ ക്രിക്കറ്റും നടത്തുന്നത് ബനിയയാണ്; ലളിത് മോഡി. മുൻ‌ഗാമിയും ബനിയ ആയിരുന്നു; ജഗ്മോഹൻ ഡാൽമിയ.

മനുവാദി മാധ്യമങ്ങൾ
രണ്ടു വലിയ പത്രങ്ങളിൽ റ്റൈംസ് ഒഫ് ഇൻഡ്യ ജൈനരുടേതും ഹിന്ദ്സ്ഥാൻ റ്റൈംസ് ബനിയ(ബിർള)യുടേതും ആണ്. മുന്നാമത്തെ വലിയ പത്രം-ഹിന്ദു-ബ്രാഹ്മണരായ കസ്തൂരി അയ്യങ്ഗാർ കുടുംബത്തിന്റേതാണ്. ഇൻഡ്യൻ എക്സ്പ്രസ്, ഗോയങ്ക എന്ന ബനിയയും സീ റ്റീവീ സുഭാഷ് ചന്ദ്ര ഗോയൽ എന്ന ബനിയയും ആണു നടത്തുന്നത്.
ഹിന്ദി പത്രങ്ങളിൽ ദൈനിക് ജാഗരണും ദൈനിക് ഭാസ്കറും ബനിയമാരുടേതാണ്(യഥാക്രമം ഗുപ്തയും അഗർവാളും).ഗുജറാത്തി പത്രം ദിവ്യ ഭാസ്കറും അഗർവാളുമാരുടേതാണ്. ഗുജറാത്തിലെ ഏറ്റവും വലിയ പത്രം ഗുജറാത്ത് സമാചാർ ജൈനരുടെ(ഷാ) ഉടമസ്ഥതയിലും ഏറ്റവും വലിയ മറാഠി പത്രം ലോക് മത്തിന്റേയും രാജസ്ഥാൻ പത്രികയുടേയും ഉടമസ്ഥർ ജൈനരാണ്(ദർദയും കോഠാരിയും).നവ്ഭാ‍രത് റ്റൈംസ് ജൈനരും ഹിന്ദുസ്ഥാ‍ൻ ബിർള(ബനിയ)യും നടത്തുന്ന പത്രങ്ങളാണ്. അമർ ഉജാല മഹേശ്വരി എന്ന ബനിയയുടേതാണ്.

സ്റ്റീൽ കമ്പനികൾ
ഇൻഡ്യയിലെ സ്റ്റീൽ കമ്പനികളിലെ എസ്സാ‍ർ ബനിയമാരുടേതാണ്(റുയ്യ),ആർസെലർർ മിത്തൽ ലക്ഷ്മി മിത്തൽ എന്ന ബനിയയുടേതും ഇസ്പറ്റ് മിത്തൽമാരുടേതും ജിൻഡാൽ സ്റ്റീൽ,ഭൂഷൻ സ്റ്റീൽ (സിംഘാൽ),വിസാ സ്റ്റീൽ(അഗർവാ‍ൾ) ഇവ ബനിയമാരുടേതാണ്.സർക്കാർ ഉടമസ്ഥതയിലുള്ള സെയിൽ നടത്തിക്കൊണ്ടു പോകുന്നത് എസ് കെ രൂങ്ത എന്ന ബനിയയും ലോയ്ഡ് സ്റ്റീൽ ഉടമസ്ഥൻ ഗുപ്ത എന്ന ബനിയയും ആണ്.

സിമന്റ് കമ്പനികൾ
അംബുജ സിമന്റ് നിയോഷ്യ-സേഖ്‌സാരിയ എന്ന ബനിയയുടേതും ഡാൽമിയ സിമന്റ്സ് ,അൾട്രറ്റെക് & വിക്രം സിമന്റ്സ് (ബിർള) ജെ കെ സിമന്റ്സ് (സിംഘാനിയ) ഇവയും ബനിയമാരുടേതാണ്.
ഹിന്ദുസ്ഥാൻ മോട്ടോർസ് ബിർളയുടേതും ബജാജ് ഓട്ടൊ വേറൊരു ബനിയയുടേതും ആണ്

പഴയ സമ്പ്ദ്‌വ്യവസ്ഥ,പുത്തൻ സമ്പദ്‌വ്യവസ്ഥ:
ഇൻഡ്യയിലെ മുഴുവൻ സമ്പദ്‌വ്യവസ്ഥയുടെയും മേലാളന്മാരും നടത്തിപ്പുകാരും ഈ രണ്ടു ജാതിക്കാരാണ്.
അറിവിന്റെ കുത്തക ഉപയോഗിച്ച് ബ്രാഹ്മണരും ഉന്നത വിശ്വാസ്യതയുള്ള വ്യാപാര സംസ്കാരം കൊണ്ട് ബനിയകളും പ്രമുഖന്മാരായി. അവരുടെ പ്രാഗൽഭ്യം ലോകനിലവാരമാർന്നതാണ്. മുതലാളിത്ത രൂപവത്കരണത്തിന്റെ നിലവിലെ യാഥാർഥ്യത്തിൽ മറ്റു ജാതിക്കാർക്ക് എളുപ്പം കയറിപ്പോകാൻ വിഷമമാണ്.
ഇൻഡ്യയിലെ ഏറ്റവും വലിയ ജാതി ശുദ്രന്മാരുടേതാണ്. ശുദ്രർ അയിത്തജാതിക്കാരാണെന്നാണു നാം കരുതുന്നത്.എന്നാൽ വാസ്തവത്തിൽ അവർ കർഷകരാണ്. പട്ടേലുകളെപ്പോലുള്ള കർഷക ജാതിക്കാർ ഇൻഡ്യയുടെ ജനസംഖ്യയുടെ 50 ശതമാനത്തിനുമേൽ വരും.

ശുദ്രരാണു രാഷ്ട്രീയം നിയന്ത്രിക്കുന്നത്
ആന്ധ്രപ്രദേശ് ഒരു ക്രിസ്ത്യൻ കർഷകനും(വൈ എസ് ആർ റെഡ്ഡി) ബിഹാർ ഒരു കർഷക കുർമിയും(നിതിഷ് കുമാർ) ഗുജറാത്ത് ഒരു തേലി/ഗഞ്ചി ജാതിക്കാരനും(നരേന്ദ്ര മോഡി)യുമാണു നിയന്ത്രിക്കുന്നത്.
ഹര്യാനയിൽ ഒരു കർഷക ജാട്ടും(ഭൂപീന്ദർ ഹൂഡ) കർണാടകയിൽ കർഷകനായ ലിങ്ഗായത്തും(ബി എസ് യദിയുരപ്പ)കേരളത്തിൽ കർഷക-ഈഴവ ഒ ബിസിയും (വി എസ് അച്ചുതാനന്ദൻ)മധ്യപ്രദേശിൽ കർഷക-ഒ ബി സിയും (ശിവ്‌രാജ് ചൌഹാൻ) ഭരിക്കുന്നു.
മഹാരാഷ്ട്ര കർഷകനായ മറാഠയും(അശോക് ചവാൻ) രാജസ്ഥാൻ കർഷകനായ മാലി(അശോക് ഗെയ്‌ലോട്ട്)യും പഞ്ജാബ് കർഷകനായ ജാട്ടും(പ്രകാശ് ബാദൽ)തമിഴ്നാട് ഒരു ബാർബറും(എം കരുണാനിധി) യു പി ഒരു ദലിതും(മായാവതി) ആണു ഭരിക്കുന്നത്.
ഒരു വലിയ സംസ്ഥാനം മാത്രമേ ബ്രാഹ്മണൻ ഭരിക്കുന്നുള്ളൂ. അത് ബുദ്ധദേവ് ഭട്ടാചാര്യ എന്ന കമ്യുണിസ്റ്റ് ഭരിക്കുന്ന പശ്ചിമ ബംഗാളാണ്.
ഇൻഡ്യയുടെ പ്രധാനമന്ത്രി ഒരു സിക്കുകാരനും(മന്മോഹൻ സിങ്) പ്രസിഡന്റ് ഒരു മറാഠയും(പ്രതിഭ പാട്ടീൽ) ആണ്.

ബ്രാ‍ഹ്മണരായ രാഷ്ട്രീയക്കാർ
സ്വാതന്ത്ര്യം നേടുമ്പോൾ ഇൻഡ്യ ഒരു ബ്രാഹ്മണനാണു ഭരിച്ചത്,ജവാഹർ ലാൽ നെഹൃ; അദ്ദേഹത്തിന്റെ ബുദ്ധ്യുപദേശകൻ ഒരു ബനിയയും(എം കെ ഗാന്ധി).യു പി മുഖ്യമന്ത്രി ഒരു ബ്രാഹ്മണനായിരുന്നു:ഗോവിന്ദ് ബല്ലഭ് പന്ത്. ഗുജറാത്തിലെ ആദ്യ മുഖ്യമന്ത്രി ജീവരാജ് മേത്ത എന്ന ബനിയ ആയിരുന്നു. മധ്യപ്രദേശ്,രാജസ്ഥാൻ,കേരളം,പഞ്ജാബ്,അസം ഇവയും ബ്രാഹ്മണരായിരുന്നു(യഥാക്രമം രവിശങ്കർ ശുക്ല, എച്ച് എൽ ശാസ്ത്രി, ഇ എം എസ് നമ്പൂതിരിപ്പാട്, ജി സി ഭാർഗവ, ജി എൻ ബോർദോലോയ്) ഭരിച്ചിരുന്നത്.
സ്വാതന്ത്ര്യം നേടുന്ന സമയത്ത് കർഷകർക്ക് രാഷ്ട്രീയമോ സാമ്പത്തികമോ ആയ ശക്തി ഇല്ലായിരുന്നു. സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ബ്രാഹ്മണരും ബനിയമാരും നിയന്ത്രിക്കയാണെങ്കിലും രാഷ്ട്രീയം ശുദ്രന്മാരാണ് നിയന്ത്രിക്കുന്നത്.
സ്വകാര്യ മേഖലയിൽ പൂർണ ആധിപത്യം പുലർത്തുന്ന ബ്രാഹ്മണരും ബനിയകളും അവിടെ സംവരണം ഏർപ്പെടുത്തുന്നതിനെ എതിർക്കുന്നു. ശുദ്രർ തങ്ങളുടെ പങ്ക് ആവശ്യപ്പെടുന്നു.എന്നാൽ ബ്രാഹ്മണരും ബനിയമാരും പറയുന്നത് തികച്ചും യോഗ്യത കൊണ്ടാണ് അവർ പ്രാമുഖ്യം നേടിയതെന്നാണ്.
ബ്രാഹ്മണരും ബനിയകളും ആണു മീഡിയയും നിയന്ത്രിക്കുന്നത്. പക്ഷേ നിയമനിർമാണം ശുദ്രരുടെ കൈയിലാണ്. അധികം വൈകാതെ സംവരണം വരും.

(ആകർ പട്ടേൽ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. ഒറിജിനൽ ഇവിടെ കാണാം)

Aakar Patel is a director with Hill Road Media. Write to Aakar at: replytoall@livemint.com
[* ബനിയ എന്നാൽ വൈശ്യരാണ്. അതുപോലെ ഉത്തരേൻഡ്യയിൽ ഒ ബി സിക്കാരെയും ശുദ്രർ എന്നു വിളിക്കുന്ന പതിവുണ്ട്.-സത്യാന്വേഷി.]

Sunday, October 18, 2009

ഈ ജാതി സംവരണത്തിൽ ആർക്കും എതിർപ്പില്ലാത്തതെന്തേ?

ജാതി സംവരണം എന്നു കേൾക്കുമ്പോൾത്തന്നെ ഓക്കാനം വരുന്നവരാണു ശരാശരി മലയാളി. ദലിതരും ഓബീസീക്കാരും സംവരണം മൂലം എന്തോ അനർഹമായത് നേടുന്നു എന്നാണ് ആ മരങ്ങോടന്മാരുടെ ധാരണ; വിശേഷിച്ചും മുഖ്യധാരാ സവർണ മാധ്യമങ്ങൾ മാത്രം വായിക്കുന്ന ഇട്ടിക്കണ്ടപ്പന്മാരുടേത് . ജാതിയുടെ അടിസ്ഥാനത്തിലല്ല ‘ആനുകൂല്യങ്ങൾ’ നൽകേണ്ടതെന്നും മറിച്ച് സമ്പത്ത് നോക്കിയാണതു ചെയ്യേണ്ടതെന്നുമാണ് അവർ മിക്കവരും വാദിക്കുക. ഈ ‘ആദർശവാദികൾ’ പക്ഷേ ഈ ജാതിസംവരണത്തെ ഇന്നേവരെ എതിർത്ത ചരിത്രമില്ല;ശബരിമലയിലും ഗുരുവായൂരും മറ്റും നമ്പൂതിരിമാരെ മാത്രം ജാതിയടിസ്ഥാനത്തിൽ നിയമിക്കുന്ന സമ്പ്രദായത്തെ. എതിർക്കുന്നില്ലെന്നുമാത്രമല്ല, ഇവിടങ്ങളിൽ കെട്ടിക്കേറി കാണിക്ക അർപ്പിക്കയും ‘തിരുമേനി’മാരുടെ കാൽതൊട്ടു വണങ്ങാൻ തിക്കും തിരക്കും കൂട്ടുന്നവർകൂടിയാണ് ജാതി സംവരണ വിരോധികൾ ഏതാണ്ടെല്ലാവരും തന്നെ. ഇന്നലെത്തെ കേരളകൌമുദിയിൽ വന്ന ഈ വാർത്ത നോക്കുക:

ജി. വിഷ്ണുനമ്പൂതിരി ശബരിമല മേല്‍ശാന്തി

ശബരിമല: ശബരിമല മേല്‍ശാന്തിയായി മാവേലിക്കര ചെറുകോല്‍ ഈഴക്കടവ് ചെറുതലമഠം ജി. വിഷ്ണു നമ്പൂതിരിയെയും മാളികപ്പുറം മേല്‍ശാന്തിയായി ആലുവ കടുങ്ങല്ലൂര്‍ നാരായണീയം കോട്ടൂര്‍ ചെറുവള്ളി ഇല്ലം കെ. സി. മാധവന്‍ നമ്പൂതിരിയെയും തിരഞ്ഞെടുത്തു.
ഇന്നലെ ഉഷപൂജയ്ക്കു ശേഷമാണ് വരുന്ന ഒരു വര്‍ഷത്തെ മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. വൃശ്ചികം ഒന്നിന് ഇവര്‍ ചുമതലയേല്‍ക്കും.
മേല്‍ശാന്തി നിയമനത്തിന് അപേക്ഷിച്ചവരില്‍ നിന്ന് കൂടിക്കാഴ്ചയില്‍ തിരഞ്ഞെടുക്കപ്പെട്ട പത്ത് പേരില്‍ നിന്നാണ് പുതിയ മേല്‍ശാന്തിയെ കണ്ടെത്തിയത്.
ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. രാജേന്ദ്രന്‍ നായര്‍ തിരഞ്ഞെടുക്കപ്പെട്ട 10 പേരുകള്‍ വായിച്ചു. തുടര്‍ന്ന് തന്ത്രി നല്‍കിയ വെള്ളിക്കുടത്തില്‍ ഇവരുടെ പേരുകള്‍ ഒന്നൊന്നായി നിക്ഷേപിച്ചു. അടുത്ത വെള്ളിക്കുടത്തില്‍ 9 വെള്ളക്കുറികളും ഒരെണ്ണത്തില്‍ മേല്‍ശാന്തി എന്ന് എഴുതിയ കുറിയും ചുരുട്ടിയിട്ടു. തുടര്‍ന്ന് തന്ത്രി കണ്ഠരര് മഹേശ്വരര് ഏറ്റുവാങ്ങിയ കുടങ്ങള്‍ ശ്രീകോവിലില്‍ പ്രത്യേക പൂജ നടത്തി. പിന്നീടായിരുന്നു നറുക്കെടുപ്പ്.
നറുക്കെടുപ്പിന് അഡിഷണല്‍ ചീഫ് സെക്രട്ടറിയും ചീഫ് ദേവസ്വം കമ്മിഷണറുമായ കെ. ജയകുമാര്‍, ദേവസ്വം ഓംബുഡ്സ്മാന്‍ എന്‍. ഭാസ്കരന്‍, സ്പെഷ്യല്‍ കമ്മിഷണര്‍ എം. രാജേന്ദ്രന്‍ നായര്‍, എക്സി. ഓഫീസര്‍ വി. എസ്. ജയകുമാര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ഹരീന്ദ്രനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കി.(കേരള കൌമുദി 18/10/2009)

ദോഷം പറയരുതല്ലോ! നമ്പൂരാരെ തിരഞ്ഞെടുക്കാൻ പണ്ടുമുതലേ അവരുടെ കാര്യസ്ഥരും അവർക്കു വ്യഭിചരിക്കാനായി സ്വന്തം പെണ്ണുങ്ങളെ സന്തോഷപൂർവം വിട്ടുകൊടുത്തവരുമായ ശൂദ്രന്മാരുടെ പിന്മുറക്കാർ തന്നെയാണു ചുറ്റും കൂടിനിൽനത്.

ഈ വാർത്ത ഇന്നലത്തെ എല്ലാ പത്രങ്ങളും റിപ്പോർട്ടു ചെയ്തിട്ടുണ്ട്;അഞ്ചുകോടി രൂപ ലോട്ടറി അടിച്ചയാളിന്റെയും മറ്റും വാർത്ത റിപ്പോർട്ടു ചെയ്യുന്നതുപോലെ. ശരിയല്ലേ?വെറുതെയാണോ
മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ട മാ‍ധവൻ നമ്പൂതിരി ഇത് സ്വപ്ന സാക്ഷാത്കാരമാണെന്നു പറഞ്ഞത്!ഒരു കൊല്ലം കൊണ്ട് ഏതു പിച്ചക്കാരനെയും കോടീശ്വരനാക്കുന്ന ഈ സ്ഥാനത്തെത്തുന്നതു സ്വപ്ന സാക്ഷാത്കാരമല്ലാതെ പിന്നെ മറ്റെന്താണ്?

Thursday, October 15, 2009

പിന്നെയും നായ(ർ)ക്ക് മുറുമുറുപ്പ്

നടക്കാൻ പോവുന്ന ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി മൂന്നു മണ്ഡലത്തിലും ‘ന്യൂനപക്ഷ’സമുദായത്തിൽ‌പ്പെട്ടവരെ നിശ്ചയിച്ച യൂ ഡി എഫ് തീരുമാനത്തിനെതിരെ എസ് എൻ ഡി പി യോഗവും എൻ എസ് എസ്സും രംഗത്തുവന്നിരിക്കുന്നു. ഇന്നത്തെ കേരള കൌമുദിയിൽ വന്ന റിപ്പോർട്ട് ഇതാ:
ന്യൂനപക്ഷവിഭാഗക്കാരെ മാത്രം സ്ഥാനാര്‍ത്ഥിയാക്കുന്നത് വിഭാഗീയത വളര്‍ത്തും: എന്‍. എസ്. എസ്
കോട്ടയം: ന്യൂനപക്ഷ വിഭാഗക്കാരെ മാത്രം സ്ഥാനാര്‍ത്ഥികളാക്കുന്ന പ്രവണത ആരുടെ ഭാഗത്തുനിന്നുണ്ടായാലും അത് വിഭാഗീയത വളര്‍ത്തി രാജ്യത്തെ അപകടത്തിലെത്തിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍സെക്രട്ടറി പി.കെ. നാരായണപ്പണിക്കരും അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായരും സംയുക്ത പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിലും എന്‍. എസ്. എസ് സമദൂര സിദ്ധാന്തം തുടരും. ആരു ജയിച്ചാലും തോറ്റാലും സംസ്ഥാന ഭരണത്തെ ബാധിക്കാത്തതിനാല്‍ നിയോജക മണ്ഡലത്തിന്റെ പൊതുതാത്പര്യവും രാജ്യതാത്പര്യവും പൊതുവെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ള സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്നതാണ് എന്‍.എസ്.എസിന്റെ നിലപാടെന്നും പ്രസ്താവനയില്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്ന കാര്യത്തില്‍ എന്‍. എസ്. എസ്. സമ്മര്‍ദ്ദം ചെലുത്തിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ട് എന്‍. എസ്. എസിനെ അനുനയിപ്പിച്ചു എന്ന ആക്ഷേപം അടിസ്ഥാനരഹിതവും സത്യവിരുദ്ധവുമാണ്. മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും സാമുദായികാടിസ്ഥാനത്തില്‍ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുമ്പോള്‍ നായര്‍ സമുദായത്തിനും അര്‍ഹമായ പ്രാതിനിധ്യം നല്‍കണമെന്നല്ലാതെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ സമുദായങ്ങള്‍ ഇടപെടുന്നത് ശരിയാണെന്ന അഭിപ്രായം എന്‍. എസ്. എസിനില്ല. ഈ തിരഞ്ഞെടുപ്പിലും ഏതെങ്കിലും ഒരു സ്ഥാനാര്‍ത്ഥിക്കുവേണ്ടി എന്‍.എസ്.എസ് സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. എന്നാല്‍ ഇതുവരെയുള്ള കാര്യങ്ങള്‍ കൂട്ടിവായിച്ചു തിരഞ്ഞെടുപ്പു രംഗം ദര്‍ശിക്കുമ്പോള്‍ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമേ സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ക്കെന്നപോലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും അര്‍ഹതയുള്ളൂ എന്ന ചിത്രമാണ് ഒരു ഭാഗത്തു കാണുന്നത്- പ്രസ്താവനയില്‍ പറഞ്ഞു. പെരുന്ന എന്‍.എസ്.എസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ് നിലപാടിനെ അതിരൂക്ഷമായാണ് അസിസ്റ്റന്റ് സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ വിമര്‍ശിച്ചത്. അതേസമയം ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ എന്‍. എസ്. എസിന് ആക്ഷേപമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനുശേഷമാണ് ജനറല്‍ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി എന്നിവര്‍ ഒപ്പിട്ട സംയുക്ത പ്രസ്താവന ഇറക്കിയത്.
ഉമ്മന്‍ചാണ്ടി:

ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ അതൃപ്തി പ്രകടിപ്പിച്ച എന്‍. എസ്. എസ് നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ പോയി എന്ന വാര്‍ത്ത ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു. ഉപതിരഞ്ഞെടുപ്പുകളില്‍ സാമുദായിക ബാലന്‍സ് പൂര്‍ണമായും നിലനിറുത്തുവാനാവില്ല. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ഒരാവശ്യവും എന്‍. എസ്. എസ് ഉന്നയിച്ചിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.“

വെള്ളാപ്പള്ളിയുടെ പ്രസ്താവന, എറണാകുളത്ത് ലത്തീൻ കത്തോലിക്കർ അവകാശവാദം ഉന്നയിച്ചപ്പോഴേ വന്നിരുന്നു.ഈ രണ്ടുകൂട്ടർക്കും നായര്-സുറിയാനി സ്ഥാനാർഥികളെ നിശ്ചയിക്കുമ്പോൾ ഈ ധാർമികരോഷം വരാത്തതെന്തേ? കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിൽ ഈഴവർക്കും നാ‍യർക്കും രണ്ടുമുന്നണികളും ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതോ അതിൽക്കുടുതലോ സീറ്റു നൽകുകയുണ്ടായി. ജയിചവരിൽ ഡൽഹി നായരുൾപെടെ 5 നായന്മാരുണ്ട്. (ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിലും 2 കൂടുതൽ)ഈഴവരായും 5 പേരുണ്ട്.ജനസംഖ്യാ‍നുപാതിക പ്രാതിനിധ്യം കിട്ടിയിട്ടുണ്ട്. എന്നാൽ മുസ്ലിങ്ങൾക്ക് കേവലം 3 സീറ്റുകളെ ലഭിച്ചുള്ളൂ. അതു മൂന്നും രണ്ടു മുന്നണികളും മുസ്ലിം സ്ഥാനാർഥികളെ നിർത്തിയ മണ്ഡലങ്ങളിൽ നിന്നാണ്. അമുസ്ലിം സ്ഥാനാർഥികൾ എതിരാളികളായി വന്ന മണ്ഡലങ്ങളിൽ നിന്ന് ഒറ്റ മുസ്ലിമും തിരഞ്ഞെടുക്കപ്പെട്ടില്ലെന്നോർക്കണം.(കാസർഗോഡ്,കോഴിക്കോട്). സുറിയാനി ക്രൈസ്തവർക്ക് 4 പേരെ കിട്ടി; അർഹമായതിനേക്കാൾ ഒന്നു കൂടുതൽ. മുസ്ലിങ്ങൾക്ക് 6 സീറ്റ് നൽകണമായിരുന്നു. എന്നാൽ ഇരു മുന്നണികളും 4 സീറ്റുമാത്രമേ നൽകിയുള്ളൂ. ഇപ്പോൾ നിയമസഭയിലേക്ക് രണ്ടു മണ്ഡലത്തിൽ രണ്ടു മുസ്ലിങ്ങളെ നിശ്ചയിച്ചപ്പോൾ വർഗീയത ഇളക്കിവിടാനുള്ള എൻ എസ് എസ്സിന്റെ ശ്രമം കാണുമ്പോൾ പഴയ ചൊല്ലാണ്-‘അരിയും തിന്ന്’.....”- ഓർമവരുന്നത്. വെള്ളാപ്പള്ളിക്കും ഈഴവസമുദായത്തിനും ശത്രുവാര് മിത്രമാര് എന്നു തിരിച്ചരിയാനുള്ള മൂള ഇല്ല. കുഞ്ചിയിലല്ലേ ബുദ്ധി?
ഒരു കാര്യം ചെയ്യൂ: കേരള നിയമസഭയിലെ ജാതി തിരിച്ച കണക്ക് ആദ്യം പുറത്തുവയ്ക്കട്ടെ നാരായണപ്പണിക്കരും വെള്ളാപ്പള്ളിയും. അതിനുശേഷം പ്രാതിനിധ്യം കിട്ടാ‍ത്ത സമുദായങ്ങളിൽനിന്ന് ഇരു മുന്നണികളും സ്ഥാനാർഥികളെ തിരഞ്ഞെടുക്കട്ടെ.അതല്ലേ ന്യായം? തയ്യാറുണ്ടോ പണിക്കരു ചേട്ടനും അനിയനും?

Wednesday, October 14, 2009

“അവർ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത തൊലിയെ”


ദലിത് ഹുമൻ റൈറ്റ്സ് മൂവ്മെന്റ് എന്ന പുതിയ ‘ഭീകര’ സംഘടനയെ പറ്റി മാധ്യമങ്ങളും പൊലീസും ചമയ്ക്കുന്ന കഥകളിൽ എത്രത്തോളം സത്യമുണ്ട്? മാധ്യമം ലേഖകൻ കോളനിയിൽ നേരിട്ടുപോയി അന്വേഷണം നടത്തിയതിനുശേഷം തയ്യാറാക്കിയ റിപ്പോർട്ട് ഈ ലക്കം(2009 ഒക്റ്റോബർ 19) ആഴ്ച്ചപ്പതിപ്പിൽ :

“കറുത്ത ബനിയന്‍കാരുടെ കോളനിയില്‍നിന്നുള്ള വാര്‍ത്തകള്‍

ബിനീഷ് തോമസ്
ഒരാളെ തീവ്രവാദിയെന്ന് വിളിക്കുകയാണ് അയാളെ കൊല്ലുന്നതിനെക്കാള്‍ വളരെവളരെ നല്ല മാര്‍ഗം. അങ്ങനെ ഒരുവന് പേരിട്ടു കഴിഞ്ഞാല്‍ 'രാജ്യസ്നേഹികള്‍' മുഴുവന്‍ അയാള്‍ക്കെതിരാവും. അയാളെ മാത്രമല്ല അയാളുടെ കുടുംബാംഗങ്ങള്‍ക്കുംമേല്‍ സംശയദൃഷ്ടി ഡെമോക്ലിസിന്റെ വാള്‍പോലെ തൂങ്ങിക്കിടക്കും. ഒരു സംഘടനയെയാണ് അങ്ങനെ വിളിക്കുന്നതെങ്കില്‍ കുറച്ചുകൂടി എളുപ്പം. രാജ്യസ്നേഹികള്‍ക്ക് തങ്ങളുടെ രാജ്യസ്നേഹം വെളിപ്പെടുത്താന്‍, രാജ്യസ്നേഹികള്‍ക്ക് തങ്ങളങ്ങനെയല്ലെന്ന് വരുത്താനുമിതാ ഒരവസരംകൂടി കൈവന്നിരിക്കുന്നു. സംസ്ഥാനത്ത് പുതിയ തീവ്രവാദ സംഘടന. കണ്ടാല്‍തന്നെ തീവ്രം. കറുത്ത ബനിയനും നീല പാന്റ്സും. അവരെ മുളയിലേ നുള്ളേണ്ടത് രാജ്യത്തിന്റെ സുസ്ഥിരതക്ക് ആവശ്യമായിരിക്കുന്നു. ഓംപ്രകാശുമാരും പുത്തന്‍പാലം രാജേഷുമാരും ചെയ്ത പ്രവൃത്തിക്ക് ഒരു ന്യായീകരണമുണ്ട്. ക്വട്ടേഷന്‍ നല്‍കിയ ആരെയും അവര്‍ വഞ്ചിച്ചതായി കേട്ടിട്ടില്ല. കിട്ടിയ പണത്തിന് തുല്യമായ ജോലി കൃത്യതയോടെ ചെയ്യുന്നത് അല്ലെങ്കില്‍തന്നെ തെറ്റല്ലല്ലോ. പക്ഷേ, ഡി.എച്ച്.ആര്‍.എം തീവ്രവാദികള്‍ അങ്ങനെയല്ല. കറുത്ത ഷര്‍ട്ടണിഞ്ഞ് മോട്ടോര്‍ ബൈക്കില്‍ (അതും കറുത്തത്) സാധാരണക്കാരനെ വെട്ടിവീഴ്ത്തുന്നത് ഒരു കാരണവുമില്ലാതെയാണ്. അതിനെന്താ കാരണം. ഉത്തരം റെഡിയാണ്. ഭീതി പരത്തി സംഘടന ലോഞ്ച് ചെയ്യാന്‍. അതിനായി 15 പേരുടെ ഒരു ഹിറ്റ് ലിസ്റ്റ് സംഘടന തയാറാക്കിയിട്ടുണ്ട്. പുതിയ തീവ്രവാദികള്‍ക്കായി സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സന്നാഹവും രാപ്പകലില്ലാതെ ഓട്ടത്തിലാണ്. അതുകൊണ്ട് മറ്റ് അക്രമമോ മോഷണമോ (അത് മന്ത്രിയുടെ വീട്ടിലാണെങ്കില്‍പോലും) ഉണ്ടായാല്‍ മാന്യ പൌരന്മാര്‍ സദയം ക്ഷമിക്കണം. തീവ്രവാദി വേട്ടക്കിടെ ഇതിനായി നീക്കിവെക്കാന്‍ സമയമില്ലാത്തതുകൊണ്ടാണ്.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]
“അവര്‍ വെറുക്കുന്നത് ഞങ്ങളുടെ കറുത്ത കുപ്പായത്തെയല്ല, തൊലിനിറത്തെയാണ്
വി.വി. ശെല്‍വരാജ്
നിങ്ങള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി നോക്കിയിട്ടുണ്ടോ? അവിടെ ക്ഷേമപദ്ധതികളുടെ അപേക്ഷ പൂരിപ്പിച്ച് കിട്ടാന്‍ ക്യൂ നില്‍ക്കുന്ന കുറെ അമ്മമാരെ കാണാം, മുക്കാല്‍ ശതമാനത്തിലേറെ പേരും പട്ടികജാതി^വര്‍ഗ ജനവിഭാഗത്തില്‍ പെട്ടവരായിരിക്കും. ഫോറങ്ങളിലെ ചോദ്യങ്ങള്‍ അത്ര സങ്കീര്‍ണതയുള്ളവയൊന്നുമാവില്ല. പേരും വയസ്സും വിലാസവുമടക്കം അവനവനെക്കുറിച്ചുള്ള കാര്യങ്ങള്‍ മാത്രം. പക്ഷേ അതുപോലും പരസഹായം കൂടാതെ നിര്‍വഹിക്കാന്‍ കഴിയാത്ത സമൂഹമാണ് ഞങ്ങളുടേത്. ഒടുവില്‍ പൂരിപ്പിച്ച അപേക്ഷക്ക് ചുവട്ടില്‍ മഷിയില്‍ വിരല്‍ മുക്കി പതിക്കുന്നതാണ് ഞങ്ങളുടെ ഒപ്പ്. ഈ അവസ്ഥ മാറ്റിയെടുക്കാനാണ് സാക്ഷരതാ പ്രസ്ഥാനമുണ്ടായത്. മറ്റനേകം ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത്. പക്ഷേ ഞങ്ങളുടെ ദുരവസ്ഥ മാറിയില്ല. പദ്ധതികളുടെ ഉത്തരവാദിത്തം വഹിക്കുന്നവര്‍ക്ക് അതില്‍ ലവലേശം വിഷമവും തോന്നിയില്ല. ഇനി ഞങ്ങളുടെ കോളനികളിലേക്കൊന്ന് വരുക. അവിടെ മിക്ക വീടുകളിലും അച്ഛനും അമ്മയും കുട്ടികളുമെല്ലാം പണിക്ക് പോകുന്നവരായിരിക്കും. പ്രായവും രോഗവും തളര്‍ത്തിയ വൃദ്ധരായ മാതാപിതാക്കളും പിഞ്ചുകുഞ്ഞുങ്ങളും മാത്രമാവും പകല്‍ വീടുകളിലുണ്ടാവുക. മുല കുടിക്കുന്ന കുഞ്ഞുങ്ങളെ വീട്ടില്‍ ഉറക്കിക്കിടത്തിയിട്ട് കൂലിപ്പണിക്കും കല്ലുപണിക്കും പോകുന്നവരാണ് ഞങ്ങളുടെ പെങ്ങന്മാര്‍. പക്ഷേ അധ്വാനവും ക്ഷീണവും മാത്രമേ അതില്‍ മിച്ചമുണ്ടാവൂ. എല്ലുമുറിയെ പണിയെടുത്ത് കിട്ടിയ പണവും വീട്ടിലെ സ്ത്രീകള്‍ അധ്വാനിച്ചുണ്ടാക്കിയ പണവും മടിക്കുത്തില്‍ തിരുകി ഞങ്ങളുടെ പുരുഷന്മാര്‍ നേരം അന്തിയാവുമ്പോഴേക്കും ബിവറേജസ് കോര്‍പറേഷന്‍ വില്‍പനശാലകള്‍ക്ക് മുന്നിലെ ക്യൂവില്‍ സ്ഥാനം പിടിച്ചിട്ടുണ്ടാവും. മദ്യത്തിന്റെ ലഹരി പോരാത്തവര്‍ മയക്കുമരുന്ന് കിട്ടുന്ന ഇടനാഴികളും തിയറ്ററുകളുടെയും ബസ്സ്റ്റാന്റുകളുടെയും പിന്നാമ്പുറങ്ങളും തേടിപ്പോയിട്ടുണ്ടാവും. കുടുംബം മുഴുവന്‍ അധ്വാനിച്ചിട്ടും രോഗം പിടിച്ച് മേലനക്കാന്‍ വയ്യാതെ കിടക്കുന്ന മാതാപിതാക്കള്‍ക്ക് മരുന്നു വാങ്ങാന്‍, വിശന്നു കരയുന്ന കുഞ്ഞുങ്ങള്‍ക്ക് കഞ്ഞി വെക്കാന്‍, സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് യൂനിഫോം വാങ്ങാന്‍ ഇതിനൊന്നും പണം തികയാതെ ദാരിദ്യ്രവും ചീത്തവിളികളും മര്‍ദനങ്ങളും പാരമ്പര്യസ്വത്തായി കൈമാറിപ്പോരുന്നത് കാണാം.“
[കൂടുതല്‍ ഈ ലക്കം ആഴ്ചപ്പതിപ്പില്‍]

ബുദ്ധമത ദർശനങ്ങളെ പിൻ‌പറ്റുന്ന ഒരു സംഘടനയാണ് ഡി എച്ച് ആർ എം എന്നാണ് ഈ റിപ്പോർട്ടും അഭിമുഖവും വെളിപ്പെടുത്തുന്നത്. വർക്കല കൊലപാതകത്തെപ്പറ്റി ശെൽ‌വരാജ് എന്ന അവരുടെ നേതാവ് പറയുന്നു:“പൊലീസ് പ്രചരിപ്പിക്കുന്നതുപോലെ സംഘടനയുടെ നേതൃത്വം അറിഞ്ഞല്ല ഈ കൊലപാതകം നടന്നിരിക്കുന്നത്. ഞങ്ങളുടെ പ്രവർത്തകർക്കാർക്കെങ്കിലും ഈ സംഭവത്തിൽ പങ്കില്ല എന്നു തന്നെയാണ് ഈ നിമിഷം വരെയുള്ള വിശ്വാസം. ഞങ്ങൾ ഇതേക്കുറിച്ച് ഗൌരവമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡി എച്ച് ആർ എം പ്രവർത്തകർക്കാർക്കെങ്കിലും ഈ കൊലപാതകവുമായോ മറ്റേതെങ്കിലും അക്രമപ്രവർത്തനങ്ങളുമായോ ബന്ധമുണ്ടെന്നു ബോധ്യം വന്നാൽ അവരെ നിയമത്തിനുമുന്നിൽ ഹാജരാക്കാൻ ഞങ്ങൾ തയ്യാറുമാണ്. നാട്ടിൽ നടക്കുന്ന അനിഷ്ട സംഭവങ്ങളിൽ വിവിധ സംഘടനകളുടെ പ്രവർത്തകർ പ്രതികളാകാറുണ്ട്. മുത്തൂറ്റ് പോൾ വധക്കേസിൽ‌പ്പോലും ചില രാഷ്ട്രീയ പാർട്ടികളുടെ പ്രവർത്തകർ പ്രതികളാണ് എന്ന ആരോപണമുയർന്നിട്ടുണ്ട്. അതിന്റെ പേരിൽ കൊലക്കേസിൽ പ്രതിചേർക്കപ്പെട്ട യുവാവ് പ്രവർത്തിക്കുന്ന പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയെ പൊലീസ് അറസ്റ്റുചെയ്യാൻ ശ്രമിക്കില്ല. അത് ന്യായവുമല്ല.”

ശരിയല്ലേ? സി പി എം, ആർ എസ് എസ് , എൻഡി എഫ് തുടങ്ങി പല സംഘടനകളുടെയും പ്രവർത്തകർ ഇങ്ങനെ കൊലക്കേസിൽ പ്രതികളായിട്ടുണ്ട്. അതിന്റെ പേരിൽ ആ സംഘടനയുടെ സംസ്ഥാന നേതാക്കളെ അറസ്റ്റു ചെയ്യുകയോ ജാമ്യം പോലും നൽകാതിരിക്കയോ ചെയ്യാറില്ലല്ലോ? മാത്രമല്ല, ഡി എച്ച് ആർ എമ്മുമായി ഒരു ബന്ധവുമില്ലാത്ത ദലിതരുടെ വീടുകളിൽ വരെ പോലീസ് കയറിയിറങ്ങി ‘ടെറർ’ ഉണ്ടാക്കുകയാണ്.
ദലിതരോട് എന്തും ആവാം; ചോദിക്കാനും പറയാനും ആരുമില്ലല്ലോ!

Monday, October 12, 2009

ഈഴവബ്രാഹ്മണന്റെ ദാസ്യവൃത്തി

‘ഈഴവ ബ്രാഹ്മണനാ’യ പറവൂർ ശ്രീധരൻ തന്ത്രിയുടെ ശതാബ്ദി ആഘോഷങ്ങളുടെ സമാപനച്ചടങ്ങുകളുടെ വിവരണം തന്ത്രികളുടെ സമുദായത്തിന്റെ പത്രം റിപ്പോർട്ടു ചെയ്തതാണു താഴെ:

“പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ശതാഭിഷേക ആഘോഷം സമാപിച്ചു
പറവുര്‍ : ജ്യോതിഷ - താന്ത്രിക മേഖലയിലെ ഭീഷ്മാചാര്യന്‍ പറവൂര്‍ ശ്രീധരന്‍ തന്ത്രികളുടെ ശതാഭിഷേക ആഘോഷച്ചടങ്ങുകള്‍ സമാപിച്ചു. ശ്രീധരന്‍ തന്ത്രികളുടെ പിറന്നാള്‍ ദിവസമായ ഇന്നലെ കൊല്ലുര്‍ മൂകാംബികാ ക്ഷേത്രം തന്ത്രി മഞ്ജുനാഥ അഡിഗയുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് കര്‍മ്മാനുഷ്ഠാനങ്ങള്‍ നടന്നത്. വഴിക്കുളങ്ങര രംഗനാഥ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തില്‍ ശ്രീധരന്‍ തന്ത്രികളെ രാജാവായി വാഴിക്കുന്ന ചടങ്ങായിരുന്നു ആദ്യത്തേത്. തന്ത്രികള്‍ പരദേവതയായ പെരുമ്പടന്ന അണ്ടിശ്ശേരി ഭഗവതി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തുടര്‍ന്ന് ഗ്രാമ പ്രദക്ഷിണമായിരുന്നു. അലങ്കരിച്ച പ്രത്യേക വാഹനത്തില്‍ കണ്ണന്‍കുളങ്ങര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, നമ്പൂരിയച്ചന്‍ ആല്‍ത്തറ, പെരുവാരം മഹാദേവ ക്ഷേത്രം എന്നീ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് രംഗനാഥ് ഓഡിറ്റോറിയത്തില്‍ എത്തി. ഗ്രാമപ്രദക്ഷിണത്തില്‍ രാജാവിന് ദൃഷ്ടി ദോഷം ഉണ്ടാകാതിരിക്കാന്‍ നടത്തുന്ന കൂശ്മാണ്ഡ ആരതിയും സദുദ്ദേശ്യത്തോടെ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടിയുള്ള സുമംഗലി ആരതിയും ഭക്തിനിര്‍ഭരമായി. തന്ത്രിയുടെ മൂന്നുമക്കളുടെ ഭാര്യമാരും സഹോദര പുത്രന്‍മാരുടെ ഭാര്യമാരുമായ അഞ്ച് സുമംഗലിമാരാണ് ഈ ചടങ്ങ് നിര്‍വഹിച്ചത്.ആചാരപ്രകാരം നടന്ന കലശപൂജകള്‍ക്കു ശേഷം ആയിരം ദ്വാരങ്ങളുളള തളികയില്‍ തന്തികളെ കനകാഭിഷേകം നടത്തി. തുടര്‍ന്ന് കൈമുക്ക് വൈദികന്‍ ജാതവേദന്‍ നമ്പൂതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൃഛ്ര, ദശദാന, ഗോമൂല്യ ദാനങ്ങള്‍ക്കു ശേഷം ശിഷ്യന്‍മാരുടെ ഗുരുദക്ഷിണയോടെ ശതാഭിഷേക കര്‍മ്മാനുഷ്ഠാനങ്ങള്‍ പൂര്‍ത്തിയായി.“ (കേരള കൌമുദി 12/10/2009)
ഈഴവബ്രാഹ്മണർ തന്നെയായ പി വി ചന്ദ്രനും കൂട്ടരും നടത്തുന്ന മാതൃഭൂമിയിൽ വന്ന വാർത്ത ഇവിടെ വായിക്കാം.
ഇന്നലെത്തെ മാതൃഭൂമി സപ്ലിമെന്റ് ശ്രീധരൻ തന്ത്രിയെപ്പറ്റി വിശദമായ ഒരു ലേഖനവും പ്രസിദ്ധീകരിച്ചിരുന്നു. അതിൽ തന്ത്രി പറഞ്ഞവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:‘ “ ചന്ദ്രനിൽ വെള്ളമുണ്ടെന്നത് പുതിയ അറിവൊന്നുമല്ല. ജൈമിനി പണ്ട് പറഞ്ഞിട്ടുണ്ട്”.ഇത്രയും പറയുമ്പോൾ പിന്നാലെ വരികയായി ജൈമിനി സൂത്രത്തിലെ വരികൾ....’സലിലമയേ...ശശിനി....’
(വല്ല കര്യോണ്ടായിരുന്നോ ഇക്കണ്ട കോടികളൊക്കെ മുടക്കി ഇൻഡ്യയ്ക്കും നാസയ്ക്കും മറ്റും ചന്ദ്രപര്യവേക്ഷണമൊക്കെ നടത്താൻ? ഈ പറവൂർ വരെ വരേണ്ട കര്യോല്ലേ ഉണ്ടായിരുന്നുള്ളൂ)
കഴിഞ്ഞ മൂന്നു ദിവസമായി എറണാകുളം ജില്ലയിലെ വടക്കൻ പറവൂരിൽ(തന്ത്രിയുടെ ജന്മനാട്ടിൽ) നടന്ന ശതാബ്ദി ആഘോഷങ്ങളിൽ വയലാർ രവി മുതൽ എസ് ശർമ വരെയുള്ള മന്ത്രിമാർ,വെള്ളാപ്പള്ളി നടേശൻ മുതൽ ഗോകുലം ഗോപാലൻ വരെയുള്ള എസ് എൻ ഡി പി യോഗത്തിന്റെ ഔദ്യോഗിക-വിമത നേതാക്കന്മാർ,പി വി ചന്ദ്രനെയും പി വി ഗംഗാധരനെയും പോലൂള്ള പത്ര മുതലാളിമാർ ഒക്കെ പങ്കെടുത്തിരുന്നു. എന്നാൽ ഈ ചടങ്ങുകളിലെല്ലാം മുഖ്യ താരങ്ങൾ ഇവരൊന്നുമായിരുന്നില്ല. കൊല്ലൂർ തന്ത്രി മഞ്ജുനാഥ അഡിഗ മുതൽ ഗുരുവായൂർ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരി വരെയുള്ള ബ്രാഹ്മണ ‘ശ്രേഷ്ടന്മാർ’ ആയിരുന്നു.
അവർണജന വിഭാഗത്തെ ജ്യോതിഷം, സവർണ ഹൈന്ദവാചാരങ്ങൾ എന്നിവയുടെ അടിമകളാക്കിയതിൽ മുഖ്യ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന ഒരാൾക്ക്,
സ്വന്തം മകനെ താഴ്ന്ന ജാതിക്കാരനെന്ന് ആക്ഷേപിച്ച് ദേവസ്വം ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അനുവദിക്കാതിരുന്ന ജാതിക്കാരുടെ പ്രതിനിധികളെ ക്ഷണിച്ചുവരുത്തി,അവരുടെ കാർമികത്വത്തിൽ ശതാബ്ദി ചടങ്ങുകൾ നടത്തുന്നതിൽ അഭിമാനം തോന്നുന്നതു സ്വാഭാവികം മാത്രം.[Slaves are enjoying their slavery-കാശും കുറച്ചൊന്നുമല്ല സമ്പാദിക്കുന്നത്. ‘വിദ്യാസമ്പന്നരായ വിവരദോഷികൾ കൂടുമ്പോൾ എട്ടാംക്ലാസും ഗുസ്തിയും പഠിച്ച വിദ്വാന്മാർ ഇങ്ങനെ കാശുണ്ടാക്കും] എന്നാൽ ക്ഷേത്ര പ്രതിഷ്ഠകൾക്കു പോലും നാളും മുഹൂർത്തവും തന്ത്രവിദ്യയും നോക്കാതിരുന്ന, ബ്രാഹ്മണരുടെ സേവ പിടിക്കാതിരുന്ന ഗുരുവിന്റെ പേരിൽ ഈ ഊളത്തരം(പ്രയോഗത്തിന് വിജു വി നായരോടു കടപ്പാട്) ചെയ്യുന്നതിനെ ചോദ്യം ചെയ്യാൻ ഇന്ന് ഈഴവ സമുദായത്തിൽ ചുണക്കുട്ടികൾ ഇല്ലാതെ പോയി.[ചുണക്കുട്ടികളോ? ആ ഇട്ടിക്കണ്ടപ്പന്മാരാണ് ഇന്നത്തെ ഏറ്റവും വലിയ അന്ധവിശ്വാസികൾ. You get the God you deserve എന്നാണല്ലോ!]

Thursday, October 8, 2009

ജാതിയും കമ്യൂണിസ്റ്റുകളും


ഒരു പക്ഷേ തമിഴന്മാരേക്കാള്‍ കൂടുതലായി മലയാളികളുടെ ഇടയില്‍ അറിയപ്പെടുന്ന തമിഴ് സാഹിത്യകാരനാണ് ചാരു നിവേദിത. അദ്ദേഹത്തിന്റെ രണ്ടു നോവലുകള്‍ മലയാളത്തില്‍ വന്നിട്ടുണ്ട്; സീറോ ഡിഗ്രി പുസ്തകരൂപത്തിലും(തൃശ്ശൂർ കറന്റ് ബുക്സ്) രാസലീല ഖണ്ഡശ്ശ(കലാകൌമുദിയിൽ)യായും. മാധ്യമം ആഴ്ച്ചപ്പതിപ്പില്‍ അദ്ദേഹം എഴുതിയിരുന്ന കോളം-'തപ്പു താളങ്ങള്‍'-പുസ്തകരൂപത്തില്‍ ഇറക്കിയത് മാതൃഭൂമി ബുക്സ് (2006)ആണ്. സൈന്‍ ബുക്സും അദ്ദേഹത്തിന്റെ ലേഖന സമാഹാരം പുറത്തിറക്കിയിട്ടുണ്ട്. മാധ്യമത്തില്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ കോളമില്ല. പകരം കലാകൗമുദിയില്‍ ചാരു എഴുതുന്നുണ്ട്. മുന്‍‌പ് മാതൃഭൂമിയില്‍ സംഗീതസംബന്ധിയായി ഒരു കോളം ചെയ്തിരുന്നതും ഇപ്പോഴില്ല. യൂറോപ്പിലും കിഴക്കനേഷ്യന്‍ രാജ്യങ്ങളിലും സഞ്ചരിച്ചിട്ടുള്ള ചാരു, ആ അനുഭവങ്ങള്‍ തന്റെ പല എഴുത്തുകളിലൂടെയും പങ്കുവച്ചിട്ടുണ്ട്. സിനിമ, സംഗീതം, രാഷ്ട്രീയം തുടങ്ങി നിരവധി വിഷയങ്ങളില്‍ അവഗാഹമുള്ള അപൂര്‍‌വം എഴുത്തുകാരില്‍ ഒരാളാണു ചാരു. അദ്ദേഹത്തിന്റെ സീറോ ഡിഗ്രി ഇങ്ഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിരപ്പിള്ളി,പ്ലാച്ചിമട,ചെങ്ങറ തുടങ്ങിയ സമരമുഖങ്ങളില്‍ ഐക്യദാര്‍ഢ്യവുമായി ചാരു എത്തിയിരുന്നു, അരുന്ധതിയെപ്പോലെ. പൊതുവില്‍ സാഹിത്യകാരന്മാര്‍ക്കുള്ള ഈഗോ തൊട്ടുതെറിച്ചിട്ടില്ലാത്ത, കേരളത്തില്‍ നിരവധി സാധാരണക്കാരായ വായനക്കാരുമായിപ്പോലും സൗഹൃദം നിലനിര്‍ത്തുന്ന, സിമ്പിള്‍ ആയ , നമ്മളിലൊരാളായി അനുഭവപ്പെടുന്ന വ്യക്തിയാ‍ണദ്ദേഹം. അദ്ദേഹവുമായുള്ള അഭിമുഖം ഈ ലക്കം പച്ചക്കുതിര (2009 ഒക്റ്റോബർ) മാസികയിലുണ്ട്. അഭിമുഖത്തില്‍, കമ്യണിസ്റ്റുകളെപ്പറ്റി ചാരു ഇങ്ങനെ പറയുന്നു:
" സാംസ്കാരികമായി ഉയര്‍ന്ന നിലവാരം പുലര്‍ത്തുമ്പോഴും ഇടതുപക്ഷത്തോട്,വിശേഷിച്ച് കമ്യൂണിസ്റ്റുപാര്‍ട്ടിയോട് എനിക്ക് വിയോജിപ്പുണ്ട്. ഏതൊരു രാഷ്ട്രീയപ്പാര്‍ട്ടിക്കും സംഭവിക്കുന്ന അപചയം അതിനുമുണ്ടായിട്ടുമുണ്ട്. കോണ്‍ഗ്രസിനെപ്പോലെയും ഡി എം കെ പോലെയുമുള്ള മറ്റൊരു പാര്‍ട്ടി മാത്രമാണത്.ദലിതരുടെയും ആദിവാസികളുടെയും യഥാര്‍ഥ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതില്‍ അതു പരാജയപ്പെട്ടു. ചെങ്ങറ സമരം പോലുള്ള പ്രക്ഷോഭങ്ങളെ അടുത്തറിഞ്ഞപ്പോള്‍ എന്റെ വിയോജിപ്പിന്റെ ശക്തി കൂടുകയാണുണ്ടായത്. ഹാരിസണിനെപ്പോലുള്ള ബഹുരാഷ്ട്ര കുത്തകകളെയîാണൂ മാര്‍ക്സിസ്റ്റുപാര്‍ട്ടിക്ക്,സാധാരണ ജനങ്ങളേക്കാള്‍ ഇഷ്ടം. പശ്ചിമ ബംഗാളിലും ഇതുതന്നെയാണവസ്ഥ. മറ്റൊരുകാര്യം, ജാതിസംഘര്‍ഷങ്ങളെ പരിഗണിക്കാതെയുള്ള മാര്‍ക്സിസത്തിന്റെ ഇന്‍ഡ്യയിലെ പ്രത്യയശാസ്ത്രപരമായ നിലപാടാണ്."(അഭിമുഖം സ്കാൻ ചെയ്തു ചേർക്കാനായില്ല)