Sunday, March 21, 2010

ബട്ല ഹൌസ് ഏറ്റുമുട്ടല്‍-പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നത്

ബട്ല ഹൌസ് നാടകം പൊളിയുന്നു
ന്യൂദല്‍ഹി: മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ പുറത്തുവന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ നിയമജ്ഞരും മനുഷ്യാവകാശ പ്രവര്‍ത്തകരും ഏറ്റുപിടിച്ചതോടെ ബട്ല നാടകം പൊളിയുന്നു. ബട്ല ഹൌസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഅ്സംഗഢ് സ്വദേശികളുടെയും വാദത്തെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെയും ദല്‍ഹി പൊലീസിനെയും പ്രതിക്കൂട്ടിലാക്കി.

കൊല്ലപ്പെട്ട യുവാക്കള്‍ക്ക് വെടിവെപ്പിലൂടെയല്ലാത്ത പരിക്കൊന്നുമില്ലെന്നായിരുന്നു ബട്ല ഹൌസില്‍ നടന്നത് തീവ്രവാദികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നെന്ന വാദത്തിന് തെളിവായി ദല്‍ഹി പൊലിസ് പ്രചരിപ്പിച്ചിരുന്നത്. ഈ പ്രചാരണത്തി ന്റെ മുനയൊടിക്കുന്നതാണ് 18 മാസത്തെ പോരാട്ടത്തിനൊടുവില്‍ ജാമിഅ മില്ലിയ സര്‍വകലാശാലയിലെ മാസ് കമ്യൂണിക്കേ ഷന്‍ വിദ്യാര്‍ഥിയും വിവരാവകാശ പ്രവര്‍ത്തകനുമായ അഫ്റോസ് ആലം വിവരാവകാശ നിയമത്തിലൂടെ നേടിയെടുത്ത പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

കൊല്ലപ്പെട്ട ആതിഫ് അമീന്‍, മുഹമ്മദ് സാജിദ് എന്നിവരുടെ മൃതദേഹങ്ങളില്‍ വെടിയുണ്ടയുടേതല്ലാത്ത മര്‍ദനമേറ്റ പരിക്കുകളുണ്ടെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.ഇതുകൂടാതെ, സാജിദിന്റെ തലയോട്ടി പിളര്‍ന്ന് മൂന്ന് വെടിയുണ്ടകള്‍ പുറത്തേക്ക് പോയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ വെടിയുണ്ടകള്‍ തലച്ചോറിലുണ്ടാക്കിയ മുറിവുകളാണ് മരണത്തിന് കാരണമായത്. നെറുകയിലൂടെ തുളച്ചുകയറിയ ഇവയിലൊന്ന് പിന്‍കഴുത്തിലൂടെയും മറ്റൊന്ന് താടിയെല്ലിനോട് ചേര്‍ന്നും മൂന്നാമത്തേത് വലതു ചുമലിലൂടെയുമാണ് പുറത്തേക്ക് പോയത്. ചുമലിലൂടെ പുറത്തുവന്ന വെടിയുണ്ട തലയോട്ടിയും നെഞ്ചും പിളര്‍ത്തി മുകളില്‍ നിന്ന് കുത്തനെ താഴേക്കാണ് പോയത്.

വെടിയേറ്റതല്ലാത്ത മര്‍ദനത്തിലൂടെ രണ്ട് പരിക്കുകളാണ് സാജിദിന്റെ ദേഹത്തുള്ളത്. നെഞ്ചിലും തുടയിലും അടിവയറ്റിലും ഉപ്പൂറ്റിയിലും ചുമലിലും കഴുത്തിലുമായി 10 വെടിയുണ്ടകള്‍ കയറിയ ആതിഫിന്റെ കാല്‍മുട്ടിലുള്ളത് മര്‍ദനമേറ്റതിന്റെ പാടാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പറയുന്നു.

അപ്രതീക്ഷിതമായ ഏറ്റുമുട്ടലില്‍ എങ്ങനെയാണ് ഒരാളെ ഈ വിധം ഇരുത്തി വെടിവെച്ചത് പോലെ സംഭവിക്കുകയെന്ന ചോദ്യത്തിന് പൊലീസിന് ഉത്തരമില്ല. രണ്ടുകൂട്ടര്‍ തമ്മിലുള്ള വെടിവെപ്പിനിടയില്‍ ഒരു കൂട്ടര്‍ക്ക് മര്‍ദനമേല്‍ക്കുന്നതെങ്ങനെയെന്ന ചോദ്യത്തിന് മുമ്പിലും ദല്‍ഹി പൊലീസ് നിസ്സഹായരാകുന്നു. രണ്ടു പേരെയും വെടിവെക്കും മുമ്പ് അടിച്ചു വീഴ്ത്തിയതിന്റെ പരിക്കുകളാണിതെന്ന് സുപ്രീം കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. തലക്ക് മുകളിലൂടെ തുളച്ച് കയറി താഴേക്ക് കുത്തനെ വെടിയുണ്ട വന്നത് വ്യക്തമായ ശേഷവും ഇത് ഏറ്റുമുട്ടലായിരുന്നെന്ന് പറയാന്‍ ആര്‍ക്കാണ് കഴിയുകയെന്നും അദ്ദേഹം ചോദിച്ചു. ആതിഫിന്റെ ചുമലിന്റെ പിന്‍ഭാഗത്തുകൂടെയാണ് 10 വെടിയുണ്ടകളും പ്രവേശിച്ചിട്ടുള്ളതെന്നും ഏറ്റുമുട്ടുന്ന ആളുടെ ശരീരത്തില്‍ ഒരു വെടിയുണ്ട പോലും മുന്‍ഭാഗത്തുകൂടെ പ്രവേശിക്കാതിരുന്നത് എങ്ങനെയാണെന്നും ജാമിഅ ടീച്ചേഴ്സ് സോളിഡാരിറ്റി അസോസിഷേന്‍ നേതാവ് മനീഷാ സേഥി ചോദിച്ചു.

ദല്‍ഹി പൊലീസ് പ്രതികരിക്കാന്‍ വിസമ്മതിച്ചപ്പോള്‍ റിപ്പോര്‍ട്ട് ഉണ്ടാക്കുന്ന നാണക്കേട് മറികടക്കാന്‍ ബട്ല സംഭവത്തിലേക്ക് നയിച്ച ദല്‍ഹി സ്ഫോടന പരമ്പരയുടെ വിചാരണ പെട്ടെന്ന് പൂര്‍ത്തിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ് ആവശ്യപ്പെട്ടിരിക്കുകയാണ്. നേരത്തേ അഅ്സംഗഢ് സന്ദര്‍ശിച്ച് ബട്ല ഹൌസിനെ തുടര്‍ന്നുണ്ടായ മുസ്ലിം രോഷം തണുപ്പിക്കാന്‍ ശ്രമിച്ചിരുന്നു ദ്വിഗ്വിജയ് സിങ്. ബട്ല ഹൌസില്‍ നടന്നത് ഏറ്റുമുട്ടലാണെന്ന തങ്ങളുടെ വാദം പൊളിയാതിരിക്കാന്‍ 18 മാസമായി ഈ റിപ്പോര്‍ട്ട് ദല്‍ഹി പൊലീസ് രഹസ്യമാക്കി വെച്ചിരിക്കുകയായിരുന്നു. മനുഷ്യാവകാശ കമീഷന്‍ വഴിയാണ് അഫ്റോസ് ഇത് നേടിയെടുത്തത്.

ഹസനുല്‍ ബന്ന
Sunday, March 21, 2010(മാധ്യമം ദിനപത്രം )
ഈ ലിങ്കുകളും കാണുക:
Civil society team questions Batla House encounter

Batla House encounter: Unanswered questions



7 comments:

  1. ബട്ല ഹൌസില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നെന്ന മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ജാമിഅ മില്ലിയ സര്‍വകലാശാലയിലെ അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും അഅ്സംഗഢ് സ്വദേശികളുടെയും വാദത്തെ സാധൂകരിക്കുന്ന പോസ്റ്റ്മോര്‍ട്ടം വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെയും ദല്‍ഹി പൊലീസിനെയും പ്രതിക്കൂട്ടിലാക്കി.

    ReplyDelete
  2. കുരുത്തം കെട്ടവന്‍March 21, 2010 at 5:45 PM

    വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും ബട്ല ഹൌസ്‌ പോലീസിണ്റ്റെ ആസൂത്രിതമായ കൊലപാതകം തന്നെയാണെന്നു ഇതിനകം എല്ലാവര്‍ക്കും ബോധ്യമായ കാര്യമാണു. പിന്നെ എന്തിനീ ഒളിച്ചു കളി എന്നു ചോദിച്ചാല്‍ "ജന രോഷം" അല്ലെങ്കില്‍ "വോട്ട്‌ ചോര്‍ച്ച" ഒഴിവാക്കുക എന്നുള്ള ഒറ്റ ലക്ഷ്യം മാത്രം. ഇനിയും എത്ര "എറ്റുമുട്ടല്‍" നാടകങ്ങള്‍ പുറത്തു വരാനുണ്ട്‌, ആവോ. പ്രാണേഷ്‌ കുമാറിണ്റ്റെയും സൊഹ്രാബുദ്ദീണ്റ്റെയും "എറ്റുമുട്ടല്‍" നാടകം ഇതിനോടകം വെളിവായതാണു.

    ReplyDelete
  3. മനുഷ്യാവകാശ കമീഷന്‍ വഴിയാണ് അഫ്റോസ് ഇത് നേടിയെടുത്തത്
    വിവരാവകാശ കമ്മിഷന്‍?

    ReplyDelete
  4. വിവരാവകാശ കമീഷനാകും.റിപ്പോര്‍ട്ടര്‍ക്കു തെറ്റിയതാകും.

    ReplyDelete
  5. ബട് ലയക്കം ഒരോ ഏറ്റുമുട്ടലുകളുടെയും യാഥാർത്ഥ്യം പൊതുജനത്തിനു ബോദ്ധ്യപ്പെടുത്താത്തിടത്തോളം ഭരണകൂടം ചോദ്യംചെയ്യപ്പെടുകതന്നെവേണം.
    അവരെങ്ങനെ കൊല്ലപ്പെട്ടു? അവർ ചെയ്ത തെറ്റ്?അരായിരുന്നു അവർ? എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണു അവർ കുറ്റവാളിയാകുന്നത്?ഇതെല്ലാം ജനങ്ങളെ ആരാണ് സത്യസന്ധമായി അറിയിക്കുക?
    ഭരണകൂടം നീതിനിഷ്ഠമാണെങ്കിൽ വസ്തുതകൾ സുതാര്യമായി ജനങ്ങളെ അറിയിക്കുക തന്നെ ചെയ്യും.
    ഒരു രാജ്യത്തിന്റെ ജനതയുടെ സമൂഹത്തിന്റെ സമുദായത്തിന്റെ സംഘടനയുടെ കുടുംബത്തിന്റെ ഐക്യവും സമുദ്ധാരണവും ക്ഷേമവും എല്ലാ നന്മകളും നിലനിലക്കണമെങ്കിൽ നിഷ്പക്ഷവും,സത്യസന്ധവുമായ സമനീതിയും,സംതുലിതമായ വിഭവവിതരണ സമത്ത്വ സാഹോദര്യവും–ഭരണകൂടമായാലും നേതാക്കളായാലും ഉദ്യോഗസ്തരായാലും കുടുംബനാഥരായാലും- ഉത്തരവാദിത്തപ്പെട്ടവർക്ക് പ്രാവർത്തികമാക്കാൻ കഴിഞ്ഞെങ്കിൽ മാത്രമേ സാദ്ധ്യമാകുകയുള്ളു.അല്ലാത്തതെല്ലാം തമ്മിൽ തല്ലി ചിന്നിച്ചിതറി തകർന്ന ചരിത്രമാണുള്ളത്.

    ReplyDelete
  6. ബട്ട്ല ഏറ്റുമുട്ടല്‍ നാടകം നടന്ന സ്ഥലത്ത് നിന്നും അപ്പോള്‍ തന്നെ ലൈവ് ചെയ്തു കൊണ്ടിരുന്ന ഏഎഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ അപ്പോള്‍ തന്നെ അവിട്റ്റെയുള്ള ആളുകള്‍ അത് വ്യാജ ഏറ്റുമുട്ടലാണെന്ന് പറയുന്നുണ്ടായിരുന്നു. ഗുജറാത്തിലെ ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടലിന്റെ കഥ കുറെ മാസങ്ങള്‍ക്ക് ശേഷമാണ് പുറത്ത് വന്നത്. എന്നാല്‍ ബട്ട്ല ഹൌസ് നാടകം അന്ന് തന്നെ പൊളീ‍ഞ്ഞീരുന്നു. പക്ഷെ സര്‍ക്കാറും ചില പോലീസ് ക്രിമിനലുകളും കൂടി ചേര്‍ന്ന് സംഭവം തീവ്രവാദി ആക്രമണമാക്കി മാറ്റുകയായിരുന്നു. പോലീസിന്റെ വീര്യം ചോരും എന്ന് പറഞ്ഞായിരുന്നല്ലോ കോടതി പോലും അന്വേഷണം ഒഴിവാക്കിയത്. പോലീസ് ഇന്തയില്‍ ഒട്ടുക്കും ചെയ്തു കൊണ്ടിരിക്കുന്ന ഭീകരതയുടെ ഞെട്ടിപ്പിക്കുന്ന മുഖമാണ് ബട്ട്ലയിലും , ഗുജറാത്തിലും ഒക്കെ കണ്ടത്. സത്യത്തില്‍ ഇതില്‍ സ്വതന്ത്രമായ അന്വേഷണം നടത്തി പോലീസിന്റെ ‘വീര്യം’ കൂട്ടാന്‍ കോടതി അന്വേഷ്ണത്തിന് ഉത്തരവിടുകയായിരുന്നു വേണ്ടത്. ഏതായാലും ഇസ്രത്ത് ജഹാന്‍ ഏറ്റുമുട്ടല്‍ നാടകവും , ബട്ട്ലയും ഒക്കെ പുറത്ത് വന്നതോടെ ഏറ്റുമുട്ടലുകള്‍ക്ക് ഇപ്പോള്‍ കുറവുണ്ട്. അല്ലെങ്കില്‍ എല്ലാ സ്വാതന്ത്ര ദിനത്തിലും , റിപ്പബ്ലിക് ദിനത്തിലും എല്ലാം ശരാശരി രണ്ട് ഏറ്റുമുട്ടലുകളെങ്കിലും നടക്കാറുണ്ട്റ്റായിരുന്നു. രുചിക മല്‍ഹോത്ര കേസിലും പോലീസിന്റെ പക്കാ ഗുണ്ടാ പശ്ചാത്തലം വ്യക്തമയതായിരുന്നു.

    ഏറ്റുമുട്ടല്‍ നാടകങ്ങള്‍ പുറത്ത് കൊണ്ട് വന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നന്ദി പറയാം.

    ReplyDelete
  7. ഫ്യൂഡലിസത്തില്‍നിന്നും നമ്മുടെ ജനാധിപത്യം വലുതായൊന്നും വളരാത്തതാണ് പ്രശ്‌നം. നേതാക്കന്‍മാര്‍ നാടുവാഴികളാവുമ്പോള്‍ പോലീസുകാര്‍ അസ്സല്‍ ഗുണ്ടകളാവുന്നു.

    ReplyDelete