Sunday, July 11, 2010

സ്ഫോടനങ്ങള്‍: യഥാര്‍ഥ ഭീകരര്‍ പുറത്തുവരുന്നു

അജ്മിര്‍ സ്‌ഫോടനത്തിലും ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് പങ്കെന്ന് സൂചന  
ന്യൂഡല്‍ഹി: യു.പി.യിലെ കാണ്‍പുരിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് സി.ബി.ഐ. ചോദ്യം ചെയ്ത മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാക്കള്‍ക്ക് അജ്മിര്‍ സ്‌ഫോടനത്തിലെ പ്രതികളുമായും ബന്ധമുണ്ടെന്ന് സൂചന ലഭിച്ചു. 2007 ഒക്ടോബറില്‍ അജ്മിരില്‍ നടന്ന സ്‌ഫോടനത്തിലെ മുഖ്യപ്രതിയായ ദേവേന്ദ്രഗുപ്തയെ സംഘപരിവാര്‍ നേതാക്കളായ അശോക് വര്‍ഷ്‌ണേയിയും അശോക് ബേരിയും ഒളിവില്‍ താമസിപ്പിച്ചുവെന്നാണ് തെളിഞ്ഞിരിക്കുന്നത്.


കാണ്‍പൂരില്‍ ബോംബുനിര്‍മാണത്തിനിടെ രണ്ടു ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ്സിന്റെ കേന്ദ്രസമിതി അംഗമായ ബേരിയെയും കാണ്‍പുര്‍ പ്രാന്ത് പ്രചാരകനായ വര്‍ഷ്‌ണേയിയെയും സി.ബി.ഐ. നേരത്തേ ചോദ്യം ചെയ്തിരുന്നു. അജ്മിര്‍ സ്‌ഫോടനക്കേസില്‍ അറസ്റ്റുചെയ്യപ്പെട്ട ദേവേന്ദ്രഗുപ്തയും ലോകേഷ് ശര്‍മയും പ്രാദേശിക ആര്‍.എസ്.എസ്. നേതാക്കളാണ്. 2007 മെയില്‍ നടന്ന ഹൈദരാബാദ് മക്ക മസ്ജിദ് സ്‌ഫോടനവുമായി ഇവര്‍ക്കുള്ള ബന്ധവും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്.


ഇതുമായി ബന്ധപ്പെട്ട തെളിവെടുപ്പിന് ദേവേന്ദ്രഗുപ്തയെയും ലോകേഷ് ശര്‍മയെയും സി.ബി.ഐ. ഹൈദരാബാദില്‍ കൊണ്ടുപോയിരുന്നു. വര്‍ഷ്‌ണേയിയെ ഗൊരഖ്പുരില്‍ നടന്ന ആര്‍.എസ്.എസ്. ക്യാമ്പിനിടയിലും ബേരിയെ ഡല്‍ഹിയിലുമാണ് ചോദ്യം ചെയ്തതെന്ന് സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. 2009 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ ഗുപ്തയെ കാണ്‍പുരില്‍ ഒളിവില്‍ താമസിപ്പിച്ചുവെന്ന് വര്‍ഷ്‌ണേയി സമ്മതിച്ചിട്ടുണ്ട്. ഇതേ കാലയളവില്‍ ലഖ്‌നൗവിലും സീതാപുരിലും താമസസൗകര്യം ഒരുക്കിക്കൊടുത്തുവെന്ന് ഗുപ്ത പറഞ്ഞിട്ടുണ്ടെങ്കിലും ബേരി സമ്മതിച്ചിട്ടില്ല.


യു.പി.യില്‍നിന്ന് ബിഹാറിലെ മുസഫര്‍പുരില്‍ നടന്ന ആര്‍.എസ്.എസ്. പരിപാടില്‍ പങ്കെടുക്കാനായി ഗുപ്ത പോയതായും ബിഹാര്‍, ജാര്‍ഖണ്ഡ് പ്രദേശങ്ങളില്‍ ഗുപ്ത ഒളിവില്‍ കഴിയുന്ന കാലത്ത് ബേരിയും വര്‍ഷ്‌ണേയിയും തുടര്‍ച്ചയായി ബന്ധപ്പെട്ടിരുന്നുവെന്നും സി.ബി.ഐ. വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഗുപ്തയുമായി പരിചയമുണ്ടെന്നും അയാള്‍ക്ക് അജ്മിര്‍ ഷെറീഫ് സ്‌ഫോടനവുമായി ബന്ധവുണ്ടെന്ന് അറിയാമായിരുന്നുവെന്നും ഇരു ആര്‍.എസ്.എസ്. നേതാക്കളും സി.ബി.ഐ.യെ അറിയിച്ചു. എന്നാല്‍ അജ്മിര്‍-മെക്കാ സ്‌ഫോടനങ്ങളുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്ന് ചോദ്യം ചെയ്യലിനിടെ അവര്‍ ആവര്‍ത്തിച്ചു.


അജ്മിര്‍, മാലേഗാവ് സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ട് പോലീസ് തിരയുന്ന രാംജി എന്ന രാമചന്ദ്ര കല്‍സരംഗ, പരമാനന്ദ് എന്ന സന്ദീപ് ദാംഗേ എന്നിവരെക്കുറിച്ചുള്ള വിവരങ്ങളും സി.ബി.ഐ. സംഘപരിവാര്‍ നേതാക്കളോട് അന്വേഷിച്ചു. 2008 ആഗസ്ത് 25ന് നടന്ന കാണ്‍പുരിലെ കല്യാണ്‍പുര്‍ സ്‌ഫോടനം ബോംബുനിര്‍മാണത്തിനിടയിലാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉഗ്രസ്‌ഫോടനശേഷിയുള്ള പൊട്ടാസ്യം ക്ലോറേറ്റിന്റെയും ആര്‍സനിക് സള്‍ഫേറ്റിന്റെയും അംശങ്ങള്‍ സംഭവസ്ഥലത്തുനിന്നു കണ്ടെടുത്തിരുന്നു.
ഇത് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തില്‍ വന്ന വാര്‍ത്തയാണ്. ഈ സ്ഫോടനങ്ങള്‍ നടന്ന സമയത്ത് ഇതെല്ലാം 'മുസ്ലിം ഭീകര(തീവ്ര)വാദി'കളാണ് ചെയ്തതെന്ന ഐ ബി കള്ളക്കഥകള്‍ മുന്‍പേജിലിട്ട് അലക്കിയിരുന്ന മാതൃഭൂമി ഈ വാര്‍ത്ത പക്ഷേ അകത്തെ  പേജിലാണു കൊടുത്തത്. മുന്‍പേജില്‍ നല്‍കാന്‍ അവര്‍ക്കിപ്പോള്‍ 'മുസ്ലിം ഭീകരത'യുടെ  തീവണ്ടി അട്ടിമറിശ്രമക്കേസ്സുകളും എന്‍.ഐ.എ. ഏറ്റെടുത്തേക്കും പോലുള്ള മറ്റു വാര്‍ത്തകളുണ്ടല്ലോ!
ഈ ലേഖനം കൂടി കാണുക

ഭീകരതയുടെ ആര്‍.എസ്.എസ് കണ്ണികള്‍

കമന്റുകള്‍ ഇതാ ഇവിടെ.

No comments:

Post a Comment