Sunday, July 25, 2010

കേരളത്തിന്റെ(മുഖ്യമന്ത്രിയുടെ) പൊതുബോധം സംഘിന്റേതു്

പോപ്പുലര്‍ ഫ്രണ്ടിന്റെ ശ്രമം കേരളത്തെ മുസ്‌ലിം ഭൂരിപക്ഷദേശമാക്കാന്‍ -മുഖ്യമന്ത്രി






'ഇരുപത് കൊല്ലം കഴിയുമ്പോള്‍ ഇന്ത്യ, കേരളം ഒരു മുസ്‌ലിം രാജ്യമാകും. ഭൂരിപക്ഷമാകും. അതിന് ചെറുപ്പക്കാരായിട്ടുള്ള ആളുകളെയെല്ലാംതന്നെ സ്വാധീനിച്ചിട്ട്, പണം കൊടുത്തിട്ട് അവരെ മുസ്‌ലിമാക്കുക, മുസ്‌ലിം യുവതികളെ കല്യാണം കഴിക്കുക, അങ്ങനെ മുസ്‌ലിം ജനിക്കുകാ... ആ തരത്തിലിങ്ങനെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നെല്ലാം വ്യത്യസ്തമായിട്ട് മുസ്‌ലിം സമുദായത്തിന് ഭൂരിപക്ഷമുണ്ടാക്കുക എന്നുള്ള ഉദ്ദേശ്യത്തോടുകൂടിയിട്ട് ഉള്ളൊരു നീക്കമാണിവര് നടത്തുന്നത്. അതെല്ലാം പൊലീസ് മണത്തറിഞ്ഞ്, കണ്ടുപിടിച്ച് അതിനെ തുടര്‍ന്നുള്ള നടപടികള്‍ സ്വീകരിക്കുകയുമാണ്'

ഇന്നലെ ദില്ലിയില്‍ കേരളത്തിന്റെ മുഖ്യമന്ത്രി പത്രക്കാരോടു പറഞ്ഞതാണിത്.ഇതു തന്നെയല്ലേ കുറേക്കാലമായി സംഘ് പരിവാറിലെ വിവിധ സംഘടനകളും  പറഞ്ഞുകൊണ്ടിരിക്കുന്നത്?  ചില ഹിന്ദു ജാതി സംഘടനകളും ക്രിസ്ത്യന്‍ സംഘടനകളും ലൌ ജിഹാദ് സംബന്ധമായി പറഞ്ഞുനടന്ന അസംബന്ധവും ഇതു തന്നെയായിരുന്നില്ലേ? 
മലപ്പുറത്തെ വിദ്യാര്‍ഥികള്‍ കോപ്പിയടിച്ചാണ് ഉന്നതവിജയം നേടുന്നതെന്നു മുന്‍പൊരിക്കല്‍ വെടി പൊട്ടിച്ചതും ഈയിടെ നിയമസഭയില്‍ ,ഹജ്ജിനു പോകാത്ത സി ടി അഹമദാലി എം എല്‍ എയെ ഹാജിയാരേ എന്നു പരിഹാസ്യമായി വിളിച്ചതുമെല്ലാം കൂട്ടി വായിക്കുമ്പോള്‍ വായനക്കാര്‍ക്ക് എന്താണു മനസ്സിലാക്കാനാവുന്നത്?
മാതൃഭൂമി,കേരള കൌമുദി പത്രങ്ങള്‍ പകര്‍ന്നു നല്‍കുന്നതാണ് മറ്റെല്ലാ കേരളീയ (ഹിന്ദുവി)നേയും പോലെ നമ്മുടെ മുഖ്യമന്ത്രിയുടെയും പൊതുബോധം . ഇപ്പോള്‍ ഔദ്യോഗിക പക്ഷവും ഹിന്ദുത്വ പ്രീണന സമീപനം പരസ്യമായി സ്വീകരിച്ചതിനാല്‍ ഇതിന്റെ പേരില്‍ അച്ചുമാമനു് നടപടി നേരിടേണ്ടിവരില്ലെന്നുറപ്പ്. ചിലപ്പോള്‍ പൊളിറ്റ് ബ്യൂറോയിലേക്കുള്ള പ്രവേശം ഇതുമൂലം ത്വരിതഗതിയിലായേക്കും.

സി പി എമ്മിന്റെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയത്തിന്റെ മുഖം തുറന്നു കാട്ടുന്ന ഡോ ടി ടി ശ്രീകുമാറിന്റെ ഈ ലേഖനം വായിക്കുക:

ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം വീണ്ടും

കേരളത്തിലെ ന്യൂനപക്ഷ രാഷ്ട്രീയം ചരിത്രത്തിലെ ഏറ്റവും വലിയ വിശ്വാസത്തകര്‍ച്ചയെ നേരിടുകയാണിന്ന്. പി.ഡി.പിയാവട്ടെ, ഇന്ത്യന്‍ യൂനിയന്‍ മുസ്ലിംലീഗോ ഇന്ത്യന്‍ നാഷനല്‍ ലീഗോ ആവട്ടെ, ജമാഅത്തെ ഇസ്ലാമിയോ സോളിഡാരിറ്റിയോ ആവട്ടെ, ക്രിസ്ത്യന്‍ സംഘടനകളാവട്ടെ എന്തിന്, കേരളാ കോണ്‍ഗ്രസ്സുകാര്‍പോലുമാവട്ടെ, ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഏതു രൂപത്തിനും കേരളത്തിലിന്ന് പ്രതിരോധത്തിന്റെ പകച്ച ഭാഷയില്‍ മാത്രമേ സംസാരിക്കാന്‍ കഴിയുന്നുള്ളൂ. ആക്രമണങ്ങളില്‍ പതറിയും പ്രതിരോധങ്ങളില്‍ പിഴച്ചും ന്യൂനപക്ഷ രാഷ്ട്രീയത്തിന് അടിതെറ്റുമ്പോള്‍, ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ വിപത്തുകളെക്കുറിച്ചുള്ള ചര്‍ച്ചകളും അന്വേഷണങ്ങളും പോലും അപ്രത്യക്ഷമായിരിക്കുന്നു. ഭൂരിപക്ഷ മതരാഷ്ട്രീയം സ്വാഭാവികവും ന്യൂനപക്ഷരാഷ്ട്രീയത്തിന്റെ ഏതു രൂപവും വര്‍ഗീയവുമായി മുദ്രകുത്തപ്പെടുന്ന ഈ സാഹചര്യം കേരളരാഷ്ട്രീയത്തിലെ മറ്റൊരു കാലഘട്ടത്തിന്റെ ഓര്‍മകള്‍ ഉണര്‍ത്തുന്നുണ്ട് എന്നത് ഒരു നടുക്കത്തോടെയാണു ഞാന്‍ മനസ്സിലാക്കുന്നത്. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഐ.എന്‍.എല്ലും ഇടതുമുന്നണി വിട്ടുപോവുന്നതും പി.ഡി.പി നേതാവ് മഅ്ദനി വീണ്ടുമൊരു ഗൂഢാലോചനക്കേസില്‍ പ്രതിയാവുന്നതും മറ്റൊരു കാലത്തെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ തനിയാവര്‍ത്തനമാവുന്നില്ലേ എന്നു സംശയിക്കുകയാണു ഞാന്‍.
ഐ.എന്‍.എല്ലിന്റെ പഴയ രൂപമായ അഖിലേന്ത്യാ മുസ്ലിംലീഗും ഇതേ കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പും ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കപ്പെടുകയും ഐ.എസ്.എസ് രൂപീകരിച്ചതിന്റെ പേരില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ ഒറ്റപ്പെടുത്തുകയും ചെയ്ത എണ്‍പതുകളുടെ ഓര്‍മപ്പെടുത്തലാവുന്നുണ്ട് ഇപ്പോള്‍ കേരളത്തില്‍ സംഭവിക്കുന്ന രാഷ്ട്രീയ ധ്രുവീകരണമെന്നത് ശ്രദ്ധേയമായ ഒരു വസ്തുത തന്നെയാണ്. ഈ പുതിയ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ ഫലമെന്താവും എന്നാലോചിക്കുന്നതിനു മുമ്പ് എണ്‍പതുകളിലെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം കേരളത്തിനു സമ്മാനിച്ചതെന്ത് എന്ന് ആലോചിക്കുന്നതു നന്നായിരിക്കും.
കേരളത്തിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ, വിശേഷിച്ചും ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ വളര്‍ച്ചയും സ്വാധീനവും വെളിവാക്കുന്നതിന് കേരളത്തിലെ തിരഞ്ഞെടുപ്പുകളില്‍ അവര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ നോക്കുന്നതു മതിയാവില്ല എന്നു നമുക്കറിയാം. ഇക്കാര്യത്തെക്കുറിച്ചു ഞാന്‍ മുമ്പും എഴുതിയിട്ടുണ്ട്. എന്നാല്‍, ഇപ്പോള്‍ സംജാതമായിട്ടുള്ള പുതിയ പശ്ചാത്തലത്തില്‍ അത്തരം കണക്കുകള്‍ തീരെ അപ്രസക്തമല്ലതാനും. എന്നാല്‍, ഈ സ്ഥിതിവിവരക്കണക്കുകള്‍ പരിശോധിക്കുന്നതിനു മുമ്പ് എണ്‍പതുകളിലെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉള്ളടക്കമെന്തായിരുന്നുവെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. കേരളത്തിലാദ്യമായി ന്യൂനപക്ഷ വര്‍ഗീയത എന്ന ആശയം ശക്തമായി ഉന്നയിക്കപ്പെടുന്നത് എണ്‍പതുകളിലാണ്. ഷബാനുബീഗം കേസിന്റെ പശ്ചാത്തലത്തില്‍ മുസ്ലിം വ്യക്തിനിയമത്തിനെതിരേ ഇ എം എസ് നമ്പൂതിരിപ്പാട് ആരംഭിച്ച ആക്രമണത്തോടെയായിരുന്നു ഈ പ്രക്രിയ ആരംഭിച്ചത്. മുസ്ലിം വ്യക്തിനിയമത്തോട് വിദ്വേഷപൂര്‍ണമായ നിലപാടെടുക്കാനും ഏകീകൃത സിവില്‍കോഡ് എന്ന ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തിന്റെ ആവശ്യം അംഗീകരിക്കാനും ഇടതുമുന്നണിയിലെ ഘടകകക്ഷിയായിരുന്ന, അതായത് കോണ്‍ഗ്രസ് മുന്നണിക്കൊപ്പംപോലുമല്ലാത്ത, വര്‍ഷങ്ങളായി ഇടതുപക്ഷത്തു നിലയുറപ്പിച്ചിരുന്ന അഖിലേന്ത്യാ മുസ്ലിംലീഗ് വിസമ്മതിച്ചു എന്നത് മുന്നണിയില്‍ നിന്നുതന്നെ അവര്‍ക്കു പുറത്തേക്കുള്ള വഴി തുറന്നു. 'ന്യൂനപക്ഷ വര്‍ഗീയത'യുള്ള പ്രസ്ഥാനമാണ് അഖിലേന്ത്യാ ലീഗ് എന്നതുകൊണ്ടാണ് അവര്‍ ഏകീകൃത സിവില്‍കോഡെന്ന മുദ്രാവാക്യം അംഗീകരിക്കാത്തതെന്നായിരുന്നു ഇ എം എസിന്റെ പക്ഷം. അക്കാലത്തുണ്ടായ നിലക്കല്‍ പള്ളി പ്രശ്നം ഇതോടൊപ്പം ചേര്‍ത്തുവച്ച ഇ എം എസ്, കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിനെയും ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കുന്നതിന് ചരടുവലിച്ചു. കേരളാ കോണ്‍ഗ്രസ്സും അഖിലേന്ത്യാ മുസ്ലിംലീഗുമില്ലാത്ത ഇടതുമുന്നണി, മതേതരകക്ഷികളുടെ മുന്നണിയാണെന്ന പ്രഖ്യാപനമായിരുന്നു ഇ എം എസിന്റേത്. ഇതോടെ കേരളത്തില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ട ന്യൂനപക്ഷരാഷ്ട്രീയത്തിന് ഐക്യജനാധിപത്യമുന്നണിയിലെ നിശ്ശബ്ദ സാന്നിധ്യമാവേണ്ടിവന്നു. ഹിന്ദു-സവര്‍ണ-ഭൂരിപക്ഷ മതരാഷ്ട്രീയത്തെ ചെറുക്കാനുള്ള പ്രധാന ന്യൂനപക്ഷ രാഷ്ട്രീയകക്ഷികളുടെ അവകാശത്തെ വര്‍ഗീയതയായി ചിത്രീകരിച്ച് നിശ്ശബ്ദമാക്കുന്നതില്‍ ഇ എം എസ് വിജയിച്ച രാഷ്ട്രീയസന്ദര്‍ഭത്തിലാണ് അബ്ദുന്നാസിര്‍ മഅ്ദനിയുടെ ഐ.എസ്.എസും മറ്റും രൂപംകൊള്ളുന്നത്. മതമൌലികവാദത്തെ ദുര്‍വ്യാഖ്യാനം ചെയ്ത് ഇ എം എസ് നടത്തിയ സൈദ്ധാന്തിക ന്യൂനീകരണങ്ങളാവട്ടെ, ന്യൂനപക്ഷ വര്‍ഗീയതയെന്ന ആശയത്തിനു കേരളസമൂഹത്തില്‍ കൂടുതല്‍ സ്വീകാര്യത നേടിക്കൊടുക്കുകയാണുണ്ടായത്.
എന്തായിരുന്നു എണ്‍പതുകളിലെ ഈ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പ്രത്യാഘാതമെന്നതു പരിശോധിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം മൃദുഹിന്ദുത്വമെന്നും ഹിന്ദുവോട്ടുകള്‍ ലക്ഷ്യമാക്കിയുള്ളതെന്നും വിശദീകരിക്കുന്നതുകൊണ്ടു മാത്രം ഈ പ്രശ്നത്തിന്റെ മുഴുവന്‍ ചിത്രവും നമുക്കു ലഭിക്കുന്നില്ല. കേരളത്തില്‍ തീവ്ര ഹിന്ദു വലതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം എന്തു സംഭാവനയാണു നല്‍കിയതെന്നതാണ് ഇവിടെ ഉന്നയിക്കേണ്ട കാതലായ ചോദ്യം. 1971ല്‍ കേരളത്തില്‍ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍, പിന്നീട് ബി.ജെ.പി ആയി മാറിയ ഭാരതീയ ജനസംഘം മൂന്നു സീറ്റിലാണ് മല്‍സരിച്ചിരുന്നത്. അന്നവര്‍ക്കു ലഭിച്ചത് 1.4 ശതമാനം വോട്ടായിരുന്നു. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തിലുണ്ടായ അനുകൂല സാഹചര്യത്തില്‍ ആര്‍.എസ്.എസും ജനസംഘവും സംസ്ഥാനത്തു സജീവമായതിനുശേഷമാണ് എണ്‍പതുകളുടെ തുടക്കത്തില്‍ ബി.ജെ.പി കടന്നുവരുന്നത്. എന്നാല്‍, 1984ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ അഞ്ചു സ്ഥാനങ്ങളില്‍ കേരളത്തില്‍ മല്‍സരിച്ച ബി.ജെ.പിക്ക് 1971ലേതില്‍ നിന്നു കാര്യമായ യാതൊരു നേട്ടവും കൈവരിക്കാന്‍ കഴിഞ്ഞിരുന്നില്ല. 1984ല്‍ അവര്‍ക്കു ലഭിച്ചത് കേവലം 1.75 ശതമാനം വോട്ട് മാത്രമായിരുന്നു എന്നതില്‍ നിന്ന് ഈ വസ്തുത നമുക്കു വ്യക്തമാവും. ഈ സന്ദര്‍ഭത്തിലാണ് ഇ എം എസിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം, ഐ.എന്‍.എല്ലിനെയും കേരളാ കോണ്‍ഗ്രസ്സിനെയും പോലും മുന്നണിയില്‍ നിന്നും, അവരെ അനുകൂലിച്ച എം വി രാഘവനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിക്കൊണ്ടും, കീഴടങ്ങിയ ഇ കെ നായനാരെ പോലുള്ളവരെ ശാസിച്ചടക്കിക്കൊണ്ടും കേരളത്തില്‍ പ്രാമുഖ്യം നേടുന്നത്. തുടര്‍ന്നു നടന്ന 1989ലെ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി എല്ലാ സീറ്റുകളിലും മല്‍സരിക്കുകയും 4.61 ശതമാനം വോട്ട് നേടി തങ്ങള്‍ ഒരു ഗണനീയ സാന്നിധ്യമാണെന്നു തെളിയിക്കുകയും ചെയ്തു. തുടര്‍ന്നു നടന്ന എല്ലാ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വോട്ട്ശതമാനം ക്രമാനുഗതമായി വര്‍ധിക്കുന്നതാണ് നാം കാണുന്നത്. 1999ല്‍ ചെറിയൊരു ഇടിവുണ്ടായെങ്കിലും ഇത് ഒരു അപവാദം മാത്രമായിരുന്നു. 1991ല്‍ 4.61, 1996ല്‍ 5.61, 1998ല്‍ 8.02, 1999ല്‍ 6.56, 2004ല്‍ 10.38 എന്നിങ്ങനെ ബി.ജെ.പിയുടെ വോട്ട്നില കേരളത്തില്‍ വളരാന്‍ അനുകൂലമായ പ്രത്യയശാസ്ത്രപരമായ സാഹചര്യം സൃഷ്ടിക്കുന്നതില്‍ ഇ എം എസും ഇടതുപക്ഷവും മുന്നോട്ടുവച്ച ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയം ചെറുതല്ലാത്ത പങ്കാണു വഹിച്ചിട്ടുള്ളത്. മാത്രമല്ല, ഈ സ്ഥിതിവിവരക്കണക്കുകള്‍ സംസ്ഥാനതലത്തില്‍ മാത്രമല്ല, നിയോജകമണ്ഡലങ്ങളുടെ തലത്തില്‍ നോക്കിയാലും ഇതേ പ്രവണതതന്നെയാണു കാണുന്നത്. രണ്ടു മുതല്‍ എട്ടുശതമാനം വരെ മാത്രം വോട്ടുകള്‍ വിവിധ നിയോജകമണ്ഡലങ്ങളില്‍ 1989ല്‍ ലഭിച്ച ബി.ജെ.പിക്ക് 2004 ആവുമ്പോഴേക്കും ലഭിക്കുന്നത് ആറു മുതല്‍ മുപ്പതു ശതമാനം വരെ വോട്ടുകളാണ്.
ഇന്നു വീണ്ടും കേരളത്തില്‍ ഇടതുപക്ഷം, വിശേഷിച്ചും സി.പി.എം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയത്തിന്റെ പുതിയ കത്തിമുനയാവുകയാണ്. എല്ലാവരും എപ്പോഴും ഉദ്ധരിക്കുന്നതാണ് ഹെഗലിന്റെ പ്രശസ്തമായ ഒരു വാചകത്തിനു മാര്‍ക്സ് ചേര്‍ത്ത അനുബന്ധം. വ്യക്തികളും സംഭവങ്ങളും ചരിത്രത്തില്‍ രണ്ടുതവണ ആവര്‍ത്തിക്കുന്നു എന്നു പറഞ്ഞതിനോട് മാര്‍ക്സ് ചേര്‍ത്തുവച്ചത് 'ആദ്യം ദുരന്തമായി, പിന്നീട് പ്രഹസനമായി' എന്നാണ്. ഇ എം എസ് ഒരു പ്രഹസനമായി ആവര്‍ത്തിക്കപ്പെടുന്നില്ലെങ്കിലും ഇടതുപക്ഷത്തിന്റെ ന്യൂനപക്ഷവിരുദ്ധ രാഷ്ടീയം ആവര്‍ത്തിക്കപ്പെടുക തന്നെയാണ്. എന്നാല്‍, ഇപ്പോള്‍ അതുണ്ടാവുന്നത് പ്രഹസനമായല്ല, അതിന്റെ പ്രത്യാഘാതം എണ്‍പതുകളില്‍ സംഭവിച്ചതിനേക്കാള്‍ തീവ്രമായ രാഷ്ട്രീയദുരന്തത്തിലേക്കായിരിക്കും കേരളത്തെ നയിക്കുക എന്നു തിരിച്ചറിയാനുള്ള രാഷ്ട്രീയവിവേകം കേരളത്തിലെ ഇടതുപക്ഷത്തിനുണ്ടാവുമോ എന്നതാണ് നാം കാത്തിരുന്നു കാണേണ്ടത്. ഇതു ദൈനംദിന രാഷ്ട്രീയത്തിന്റെ വോട്ട്ബാങ്ക് സമീപനത്തിലൂടെ മാത്രം കാണേണ്ട പ്രശ്നമല്ല. കേരളത്തിലെ ഭൂരിപക്ഷ-സവര്‍ണ മതരാഷ്ട്രീയത്തോടുള്ള ദീര്‍ഘകാല നിലപാട് എന്താണെന്നതിനെക്കുറിച്ചുള്ള പ്രത്യയശാസ്ത്ര പ്രശ്നം കൂടിയാണ്. ഇതിന് വരാന്‍ പോവുന്ന ഒരു നിയമസഭാ തിരഞ്ഞെടുപ്പിനേക്കാള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്െടന്നതാണു തിരിച്ചറിയേണ്ടിയിരിക്കുന്നത്.

ഈ പോസ്റ്റിന്റെ കമന്റുകള്‍ക്കായി ഇവിടെ നോക്കുക.


No comments:

Post a Comment