Saturday, January 8, 2011

അസീമാനന്ദയുടെ മൊഴിയും മലയാള മാധ്യമങ്ങളും

 രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളില്‍ മിക്കതും സംഘ് പരിവാര്‍ സംഘടനകളാണു സംഘടിപ്പിച്ചതെന്ന വസ്തുത ദിനേനെയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കയാണല്ലോ. ഏറ്റവും ഒടുവിലത്തേതാണ് സ്വാമി അസീമാനന്ദയുടെ മൊഴി. ആ മൊഴി തെഹല്‍ക വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലും ചാനലുകളിലും വലിയ വാര്‍ത്തയായ ആ സംഭവത്തെപ്പറ്റി മലയാളത്തിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണു താഴെ.
 മലയാള മനേരമയിലെ വാര്‍ത്ത ഇതായിരുന്നു:(തെഹല്‍കയുടെ പേരു പറഞ്ഞിട്ടില്ലെങ്കിലും വാര്‍ത്ത സത്യസന്ധമായി കൊടുത്തിട്ടുണ്ട്. )

നാലു സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് ആര്‍എസ്എസ് നേതാവിന്റെ മൊഴി
 സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സംഝോത എക്സ്പ്രസ്, മാലെഗാവ്, ഹൈദരാബാദ് മക്ക മസ്ജിദ്, അജ്മേര്‍ ദര്‍ഗ എന്നിവിടങ്ങളിലെ സ്ഫോടനങ്ങളില്‍ തനിക്കും പല സംഘപരിവാര്‍ പ്രവര്‍ത്തകര്‍ക്കും നേരിട്ടു പങ്കുണ്ടെന്ന് ആര്‍എസ്എസ് നേതാവ് സ്വാമി അസിമാനന്ദിന്റെ കുറ്റസമ്മതം. ആസൂത്രണത്തിലും ധനസമാഹരണത്തിലും സ്ഫോടനങ്ങള്‍ നടത്തിയതിലും ആര്‍എസ്എസിന്റെ പല പ്രചാരകുമാരും നേരിട്ടു പങ്കാളികളായെന്നും സിബിഐ പ്രത്യേക കോടതിയില്‍ അസിമാനന്ദ് നല്‍കിയ മൊഴിയില്‍ വെളിപ്പെടുത്തി.ആര്‍എസ്എസിനു പുറമേ ബജ്റങ്ദള്‍, വിശ്വഹിന്ദു പരിഷത് എന്നീ സംഘടനകളുടെയും തീവ്രവാദ വിഭാഗങ്ങളായ അഭിനവ് ഭാരത്, ജയ് വന്ദേമാതരം, വനവാസി കല്യാണ്‍ ആശ്രമം എന്നിവയുടെയും നേതാക്കള്‍ക്കുള്ള പങ്കും മൊഴിയിലുണ്ട്.

രാജ്യത്തു നടക്കുന്ന പല ഭീകരാക്രമണങ്ങള്‍ക്കുമുള്ള പ്രതികാരമായി ന്യൂനപക്ഷ വിഭാഗങ്ങളെ ലക്ഷ്യമിട്ടു സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തതിന്റെ വിശദവിവരങ്ങളും സംഭാഷണങ്ങളുമെല്ലാം അസിമാനന്ദിന്റെ സുദീര്‍ഘമായ കുറ്റസമ്മതത്തില്‍ വിവരിക്കുന്നു. ഇന്ദ്രേഷ് കുമാര്‍, സുനില്‍ ജോഷി എന്നിവര്‍ ഉള്‍പ്പെടെ ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കെടുത്ത പല ആര്‍എസ്എസ് നേതാക്കളുടെയും പേരും വെളിപ്പെടുത്തിയതായി സൂചനയുണ്ട്. 2006 മുതല്‍ മൂന്നു വര്‍ഷത്തിനിടയില്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണങ്ങളെല്ലാം വിശദീകരിക്കുന്ന മൊഴി കഴിഞ്ഞ മാസം 18ന് ആണു രേഖപ്പെടുത്തിയത്.

ന്യൂനപക്ഷവിരുദ്ധ പ്രസംഗങ്ങളുടെ പേരില്‍ കുപ്രസിദ്ധനായ സ്വാമി അസിമാനന്ദ് (യഥാര്‍ഥ പേരു നബാ കുമാര്‍ സര്‍ക്കാര്‍-59) ബംഗാള്‍ സ്വദേശിയാണ്. ഗുജറാത്തിലെ വനവാസി കല്യാണ്‍ ആശ്രമത്തിലാണു പ്രവര്‍ത്തിച്ചിരുന്നത്. മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ ഒളിവിലായിരുന്ന അസിമാനന്ദ് കഴിഞ്ഞ നവംബര്‍ 19നു ഹരിദ്വാറില്‍ നിന്നാണു പിടിയിലായത്. മാലെഗാവ് സ്ഫോടനക്കേസില്‍ അറസ്റ്റിലായ അഭിനവ് ഭാരത് നേതാവായ സന്യാസിനി പ്രജ്ഞ സിങ് ഠാക്കൂറില്‍ നിന്നു സ്വാമിയുടെ ഡ്രൈവറുടെ നമ്പര്‍ ലഭിച്ചതോടെ മാലെഗാവിലും അസിമാനന്ദിന്റെ പങ്കു വെളിപ്പെട്ടു.

ജയിലിലെ തടവിനിടയില്‍ മനംമാറ്റമുണ്ടായെന്നു വ്യക്തമാക്കിയാണു കുറ്റസമ്മതം.മൊഴി പുറത്തുവന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും ആരോപണ - പ്രത്യാരോപണങ്ങളുമായി രംഗത്തെത്തി. ഭീകരാക്രമണങ്ങളില്‍ ആര്‍എസ്എസ് നേതാക്കളെ തെറ്റായി ബന്ധപ്പെടുത്താന്‍ സിബിഐയെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗപ്പെടുത്തുകയാണെന്നു ബിജെപി ആരോപിച്ചു. മൊഴി ബലംപ്രയോഗിച്ചു നടത്തിയതാണെന്നും സിബിഐ ഇതു മാധ്യമങ്ങള്‍ക്കു മനഃപൂര്‍വം ചോര്‍ത്തിനല്‍കിയെന്നും ആര്‍എസ്എസ് ആരോപിച്ചു.

മൊഴി ആര്‍എസ്എസിന്റെ ഭീകരമുഖം പുറത്തുകൊണ്ടു വരികയാണെന്നും സംഘ് ഭീകരത രാജ്യത്തിനു വന്‍ ആപത്താണെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. ഇത്തരം സംഘടനകളെ നിരോധിക്കുകയോ പിരിച്ചുവിടുകയോ എന്തായാലും ശക്തമായ നടപടി വേണമെന്നാണു കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെന്നു വക്താവു ഷക്കീല്‍ അഹമ്മദ് പറഞ്ഞു.

നാലിടത്തായി പൊലിഞ്ഞത് 115 ജീവന്‍
ഇന്ത്യ-പാക്ക് ട്രെയിന്‍ സര്‍വീസായ സംഝോത എക്സ്പ്രസില്‍ 2007 ഫെബ്രുവരി 18ന് അര്‍ധരാത്രിയായിരുന്നു സ്ഫോടനം. ഡല്‍ഹി - ലഹോര്‍ റൂട്ടിലാണ് ഇൌ ട്രെയിന്‍. ഇന്ത്യന്‍ അതിര്‍ത്തിയിലെ വാഗ ചെക്ക് പോസ്റ്റിനു സമീപം അട്ടാരി വരെ ഇന്ത്യന്‍ റയില്‍വേയുടെ ട്രെയിനും പാക്ക് അതിര്‍ത്തിയില്‍നിന്നുള്ള ബാക്കി ഭാഗം പാക്ക് റയില്‍വേയുടെ ട്രെയിനുമാണു സര്‍വീസ് നടത്തുന്നത്.

ഇന്ത്യന്‍ റയില്‍വേയുടെ ട്രെയിന്‍ ഹരിയാനയിലെ പാനിപ്പത്തില്‍ നിന്നു 10 കിലോമീറ്റര്‍ അകലെ ദീവാന സ്റ്റേഷനടുത്തു ഷിവ ഗ്രാമത്തിലെത്തിയപ്പോഴായിരുന്നു സ്ഫോടനം. സംഭവത്തില്‍ 68 പേര്‍ കൊല്ലപ്പെട്ടു. സമഗ്ര ചര്‍ച്ചകള്‍ക്കായി അന്നത്തെ പാക്ക് വിദേശകാര്യമന്ത്രി ഖുര്‍ഷിദ് കസൂരി ഇന്ത്യയിലെത്തുന്നതിന് ഒരു ദിവസം മുന്‍പായിരുന്നു സ്ഫോടനം.

മാലെഗാവ് മസ്ജിദ് ബഡാ കബറിസ്ഥാനില്‍ 2006 സെപ്റ്റംബര്‍ എട്ടിനും (31 മരണം) ഹൈദരാബാദിലെ മക്ക മസ്ജിദില്‍ 2007 മേയ് 18നും (14 മരണം) അജ്മേര്‍ ദര്‍ഗയില്‍ 2007 ഒക്ടോബര്‍ 11നും (രണ്ടു മരണം) ആയിരുന്നു സ്ഫോടനങ്ങള്‍.

ഇനി മാതൃഭൂമി ഈ വാര്‍ത്ത നല്‍കിയത് നോക്കുക. അകത്തെ പേജില്‍ വലിയ പ്രാധാന്യമില്ലാതെ ഇങ്ങനെ നല്‍കിയിരിക്കുന്നു.  മുസ്ലിങ്ങള്‍ പ്രതികളല്ലാത്തതും 'സ്വന്തക്കാര്‍' കുറ്റക്കാരായതുമായ കേസായതിനാലാവും, വലിയ ഉത്സാഹമില്ല പത്രത്തിന്. 


ന്യൂഡല്‍ഹി:രാജ്യത്ത് നടന്ന ഒട്ടേറെ സേ്ഫാടനങ്ങളില്‍ ആര്‍.എസ്.എസ്സിന് പങ്കുണ്ടെന്ന് അജ്‌മേര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ട്.(മാതൃഭൂമിക്ക് ഉറപ്പില്ല. കാരണം പ്രതികള്‍ മുസ്ലിങ്ങളല്ലല്ലോ-സത്യാന്വേഷി)
ഡല്‍ഹി തീസ്ഹസാരി കോടതിയില്‍ ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164-ാം വകുപ്പു പ്രകാരം കുറ്റസമ്മതം നടത്തിയെന്നാണ് വിവരം.

മാലേഗാവ്, മെക്ക മസ്ജിദ്, അജ്‌മേര്‍ ഷെരീഫ്, സംഝോതാ എക്‌സ്​പ്രസ് തുടങ്ങിയ സേ്ഫാടനങ്ങളില്‍ ആര്‍.എസ്.എസ്സിന് പങ്കുള്ളതായി സ്വാമി മൊഴി നല്‍കിയിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങള്‍ വെളിപ്പെടുത്തി.(തെഹല്‍ക റിപ്പോര്‍ട്ടിനെപ്പറ്റി മിണ്ടാട്ടമില്ല-സത്യാന്വേഷി)
മുതിര്‍ന്ന ആര്‍.എസ്.എസ്. നേതാവ് ഇന്ദ്രേഷ്‌കുമാര്‍, കൊല്ലപ്പെട്ട ആര്‍.എസ്.എസ്.പ്രചാരക് സുനില്‍ ജോഷി, സാധ്വി പ്രജ്ഞാസിങ് താക്കൂര്‍, മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രചാരകന്മാരായ സന്ദീപ് ഡങ്കേ, രാംജി കല്‍സംഗ്ര എന്നിവര്‍ക്കും സ്ഫോടനങ്ങളില്‍ പങ്കുണ്ടെന്ന് മൊഴിയുള്ളതായി അറിയുന്നു.
സ്ഫോടനങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കിയത് ഇന്ദ്രേഷ് കുമാറാണ്. സുനില്‍ ജോഷിയും സംഘവുമാണ് അത് നടപ്പാക്കിയത്. സങ്കട് മോചന്‍ മന്ദിര്‍, അക്ഷര്‍ധാം ക്ഷേത്രം എന്നിവിടങ്ങളില്‍ പാക് അനുകൂല തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തിന് പകരം വീട്ടാനാണ് ഈ സ്ഫോടനങ്ങള്‍ ആസൂത്രണം ചെയ്തത്- അസിമാനന്ദയുടെ മൊഴിയില്‍ പറയുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അസീമാനന്ദ കുറ്റസമ്മതമൊഴിയില്‍ പറയുന്നത് വിഭജനസമയത്ത് ഹൈദരാബാദിലെ നൈസാം പാകിസ്താന് അനുകൂലമായ നിലപാടെടുത്തു എന്നതാണ്.
മുസ്‌ലിം ഭൂരിപക്ഷ പ്രദേശമെന്ന നിലയിലാണ് സ്ഫോടനം നടത്താന്‍ മാലേഗാവ് തിരഞ്ഞെടുത്തത്. അജ്‌മേര്‍ ഷെരീഫില്‍ പ്രാര്‍ഥനയ്ക്ക് പോകുന്നതില്‍ നിന്ന് ഹിന്ദുക്കളെ പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവിടെ സ്ഫോടനം നടത്തിയത്. സംഝോത എക്‌സ്​പ്രസ്സില്‍ യാത്ര ചെയ്യുന്നവരില്‍ ഭൂരിപക്ഷവും പാകിസ്താന്‍കാരായതിനാലാണ് ആ തീവണ്ടിയില്‍ സ്ഫോടനം നടത്തിയത് - അസിമാനന്ദ കുറ്റസമ്മതം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസിന് എതിരെ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തീവ്രവാദി ആക്രമണം ഒരു തരത്തിലും അനുവദിക്കാനാവില്ലെന്നും ഇത്തരം നടപടികള്‍ ദേശവിരുദ്ധമാണെന്നും പാര്‍ട്ടി വക്താവ് ഷക്കീല്‍ അഹമ്മദ് പറഞ്ഞു.
ആര്‍.എസ്.എസ്സിനെ നിരോധിക്കണമെന്നാണോ ആവശ്യപ്പെടുന്നതെന്ന ചോദ്യത്തിന് ഇക്കാര്യത്തില്‍ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

മാതൃഭൂമിയുടെ ഇന്നത്തെ പ്രധാന വാര്‍ത്ത എന്തായിരുന്നെന്നോ?
കോവളം കൊട്ടാരം ഏറ്റെടുത്ത നിയമം കോടതി റദ്ദാക്കി 
കൊച്ചി: കോവളം കൊട്ടാരം ഏറ്റെടുത്തുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ 2005ല്‍ പ്രാബല്യത്തില്‍ കൊണ്ടുവന്ന നിയമം ഭരണഘടനാ വിരുദ്ധമായി ഹൈക്കോടതി വെള്ളിയാഴ്ച റദ്ദാക്കി.

നിയമത്തെ ചോദ്യം ചെയ്തുകൊണ്ട് ഹോട്ടല്‍ ലീലാ വെന്‍ച്വര്‍ ഗ്രൂപ്പും കോവളം ഹോട്ടല്‍സ് ഡയറക്ടര്‍ വേണു കൃഷ്ണനും നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്റെ ഉത്തരവ്........

'മുസ്ലിം'  പത്രങ്ങള്‍ പതിവുപോലെ, വാര്‍ത്ത അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നല്‍കിയിട്ടുണ്ട്.മാധ്യമത്തിലെ വാര്‍ത്തകളില്‍ ഒന്ന് ഇതാണ്.

സ്‌ഫോടനങ്ങള്‍ക്ക് പണം നല്‍കിയത് ആര്‍.എസ്.എസ്

ന്യൂദല്‍ഹി: രാജ്യത്തെ നടുക്കിയ നിരവധി സ്‌ഫോടനങ്ങള്‍ക്ക് പണംനല്‍കിയത് ആര്‍.എസ്.എസ് കേന്ദ്ര നേതാവ് ഇന്ദ്രേഷ്‌കുമാറാണെന്നും സ്‌ഫോടനങ്ങള്‍ നടപ്പാക്കാന്‍ ആര്‍.എസ്.എസ് പ്രചാരകുമാരുടെ ഒരു സംഘം പ്രവര്‍ത്തിച്ചുവെന്നും സ്വാമി അസിമാനന്ദ ദല്‍ഹി തീസ് ഹസാരി കോടതി മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴിനല്‍കി.
രാജ്യത്തെ മുസ്‌ലിം കേന്ദ്രങ്ങളിലും അവര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലും ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് 2001 മുതല്‍ പദ്ധതി തയാറാക്കിയിരുന്നെന്ന് സി.ബി.ഐക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് അസിമാനന്ദയുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍.
തനിക്ക് പുറമെ ആര്‍.എസ്.എസ് കേന്ദ്ര കമ്മിറ്റി അംഗം ഇന്ദ്രേഷ്‌കുമാര്‍, സന്യാസിനി പ്രജ്ഞ സിങ് താക്കൂര്‍, ആര്‍.എസ്.എസ് പ്രചാരകുമാരായ സന്ദീപ് ഡാങ്കെ, രാംജി കല്‍സങ്കര, സുനില്‍ ജോഷി എന്നിവരും സ്‌ഫോടനങ്ങളില്‍ പ്രധാന  പങ്കാളികളായിരുന്നു. സ്‌ഫോടനത്തിന്റെ സ്ഥലങ്ങള്‍ ആര്‍.എസ്.എസ് ആസൂത്രിതമായി തെരഞ്ഞെടുത്തതാണ്. വിഭജന കാലത്ത് പാകിസ്താനൊപ്പം പോകണമെന്ന് ഹൈദരാബാദ് നിസാം ആവശ്യപ്പെട്ടതിനാല്‍ ഹൈദരാബാദ് മക്കാ മസ്ജിദിലും  പാകിസ്താനികള്‍ യാത്രക്ക് കൂടുതല്‍ ഉപയോഗിക്കുന്നതിനാല്‍ സംഝോത എക്‌സ്‌പ്രസിലും സ്‌ഫോടനങ്ങള്‍ നടത്തി. ഹിന്ദു തീര്‍ഥാടകര്‍ മേലില്‍ സന്ദര്‍ശനം നടത്താതിരിക്കാനാണ് അജ്മീര്‍ ദര്‍ഗയില്‍ സ്‌ഫോടനം നടത്തിയത്. മാലേഗാവില്‍ 80 ശതമാനം മുസ്‌ലിംകളായതിനാലാണ് അവിടെ രണ്ടു പ്രാവശ്യം സ്‌ഫോടനം നടത്തിയതെന്നും അസിമാനന്ദ പറഞ്ഞു. ചില മുതിര്‍ന്ന സംഘ് നേതാക്കളോടൊപ്പം 2005ലാണ് ഗുജറാത്തിലെ ശബരീ ധാം ആശ്രമത്തില്‍ ഇന്ദ്രേഷ് കുമാറും താനുമായി ആദ്യ കൂടിക്കാഴ്ച നടന്നതെന്ന് അസിമാനന്ദ വെളിപ്പെടുത്തി . ബോംബ് സ്‌ഫോടനം സൃഷ്ടിക്കല്‍ തന്റെ പണിയല്ലെന്നും അതിന് സുനില്‍ ജോഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തുടര്‍ന്ന് സ്‌ഫോടനങ്ങള്‍ക്ക് പണം നല്‍കിയതും ബോംബുകള്‍ സ്ഥാപിക്കാന്‍ ആളുകളെ വിട്ടുകൊടുത്തതും താനാണെന്ന് അസിമാനന്ദ  വെളിപ്പെടുത്തി. അത് എങ്ങനെതെയന്ന് വിശദീകരിക്കുകയും ചെയ്തു. തന്റെ പങ്കാളിത്തം ഏറ്റുപറഞ്ഞ അസിമാനന്ദ നിരവധി ആര്‍.എസ്.എസ് പ്രചാരകര്‍ മറ്റു ഹിന്ദു തീവ്രവാദികള്‍ക്കും ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കാര്യം സമ്മതിച്ചു. അജ്മീര്‍, ഹൈദരാബാദ്, സംഝോത സ്‌ഫോടനങ്ങളിലെ ആര്‍.എസ്.എസ് ആസൂത്രണം വ്യക്തമാക്കുന്ന പ്രധാന തെളിവായി അസിമാനന്ദയുടെ മൊഴി മാറിയിട്ടുണ്ട്. അജ്മീര്‍ സ്‌ഫോടനക്കേസിലെ കൊല്ലപ്പെട്ട പ്രതി സുനില്‍ ജോഷിയുമായി താന്‍ 2003 മുതല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും എന്നാല്‍ ഭീകരപ്രവര്‍ത്തനത്തില്‍ പങ്കാളിയായത് 2006 മുതലാണെന്നും അസിമാന്ദ പറഞ്ഞു. ഡിസംബര്‍ 18ന് മജിസ്‌ട്രേറ്റിന്റെ ചേംബറില്‍ സ്വാമി അസിമാനന്ദ ഹിന്ദിയില്‍ നടത്തിയ കുറ്റസമ്മതത്തിന്റെ പകര്‍പ്പ് തെഹല്‍ക മാഗസിനാണ് പുറത്തുവിട്ടത്.

 

ദേശാഭിമാനി(നെറ്റ് എഡിഷനില്‍) ഈ വാര്‍ത്ത കണ്ടില്ല. പ്രിന്റ് എഡിഷനില്‍ ഉണ്ടെന്നു കേട്ടു.(കെ ജി ബാലകൃഷ്ണനെതിരായി ഡി വൈ എഫ് ഐ നേതാവു നടത്തിയ പ്രസ്താവന ദേശാഭിമാനി പൂഴ്ത്തിയെന്നാണ് കേള്‍വി.)

ഈ വാര്‍ത്തകള്‍ക്കാധാരമായ തെഹല്‍ക റിപ്പോര്‍ട്ടുകള്‍ താഴെ നല്‍കിയിട്ടുള്ള ലിങ്കുകളില്‍ ക്ലിക്കി വായിക്കാം: 


The willing fundamentalist


An angry hall of fall guys. And unfair arrests

4 comments:

  1. രാജ്യത്തെ നടുക്കിയ സ്ഫോടനങ്ങളില്‍ മിക്കതും സംഘ് പരിവാര്‍ സംഘടനകളാണു സംഘടിപ്പിച്ചതെന്ന വസ്തുത ദിനേനെയെന്നോണം വെളിപ്പെട്ടുകൊണ്ടിരിക്കയാണല്ലോ. ഏറ്റവും ഒടുവിലത്തേതാണ് സ്വാമി അസീമാനന്ദയുടെ മൊഴി. ആ മൊഴി തെഹല്‍ക വാരികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ദേശീയ മാധ്യമങ്ങളിലും ചാനലുകളിലും വലിയ വാര്‍ത്തയായ ആ സംഭവത്തെപ്പറ്റി മലയാളത്തിലെ ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളാണു മുകളില്‍

    ReplyDelete
  2. അവസാനമായി, സംജോദ എക്ഷ്പ്രെസ്സില് പാക്സിതാനിലേക്ക് പോയിരുന്ന അദിദരിദ്രരായ കുറെ സാധു മനുഷ്യരെ കൊന്നതിന്റെ പിന്നിലോ, വെള്ളിയാഴ്ച്ച പ്രാര്‍ഥനക്ക് വന്ന കുറെ സാധാരണ മുസ്ലിംകളെ കൊന്നതിന്റെ പിന്നിലോയുള്ള ലക്‌ഷ്യം, ഏതാനും മുസ്ലിം നാമധാരികള്‍ നടത്തിയെ നര മേധതിനെതിരെ യുള്ള മറ്റു ചില വര്‍ഗീയ സംഘടനകളുടെ "പ്രതികാരം" ആയിരുന്നു എന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. അതി വിദഗ്ദ്ധമായി നടപ്പിലാക്കിയ ഈ പദ്ധതികള്‍ക്ക് ഇത്തരം ഒരു ഹ്രസ്വ ലക്ഷ്യമായിരുന്നു, ഇതിന്റെ പിന്നിലുള്ള അറിവും വിദ്യാഭാസവും ഉള്ള ഭീകരന്മാര്‍ക്കുണ്ടായിരുന്നത് എന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്. ആഗോള തലത്തില്‍ ഭീകരതയുടെ പേരില്‍ മുസ്ലിംകളെ പ്രതിസ്ഥാനത് നിര്‍ത്തി മാധ്യമങ്ങളും പൊതു സമൂഹവും വിചാരണ ചെയ്യമ്പോള്‍, ആ ആ വിദ്വെശാഗ്നിയിലേക്ക് അല്പം എണ്ണയൊഴിച്ച് ആ തീ ആളികത്തിക്കുക എന്നത്, അവരെ പാര്ശ്വവത്ഗ്കരിക്കാനും അത് വഴി അവരെ ഉത്മൂലനം ചെയ്യാനും എളുപ്പമാണ് എന്നാ കണക്ക് കൂട്ടലാണ് ഇത്തരം സ്ഫോടനഗള്‍ക്ക് പിന്നില്‍.മുസ്ലിംകള്‍ പ്രതി ചേര്‍ക്കപ്പെടണമ എന്ന രീതിയിലാണ് അസൂത്രണങ്ങള്‍ എല്ലാം. ഒരു വിഭാഗം പോലീസ് ഇന്റലിജന്‍സ്‌ ഉദ്യോഗസ്ഥരും ഈ ഗൂധാലോചാനയില്‍ പങ്കാളിയായിട്ടുണ്ടാവണം എന്നാണ് അന്ന് വന്ന വ്യാജ വാര്‍ത്തകളുടെ മലവെള്ളപ്പാച്ചില്‍ സൂചിപ്പിക്കുന്നത്.

    ReplyDelete
  3. അസീമാനന്ദ: ബി.ജെ.പിക്ക് മൗനം
    ഗുവഹാത്തി: സംഝോത സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട അസീമാനന്ദയെപ്പറ്റിയും ഭൂമി കുംഭകോണത്തില്‍പെട്ട കര്‍ണാടക മുഖ്യമന്ത്രി ബി.എസ്. യദിയൂരപ്പയെക്കുറിച്ചും ബി.ജെ.പിക്ക് മൗനം. ബി.ജെ.പി ദ്വിദിന ദേശീയ നിര്‍വാഹകസമിതി യോഗശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ പാര്‍ട്ടി വക്താവ് നിര്‍മല സീതാരാമന്‍ ആരോപണ വിധേയരായവരെക്കുറിച്ചുള്ള ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. ..........

    ReplyDelete
  4. തീവ്രവാദവുമായി ആര്‍ .എസ്.എസിനെ ബോധപൂര്‍വ്വം ബന്ധിപ്പിക്കുന്നു
    ന്യൂദല്‍ഹി: തീവ്രവാദവുമായി ആര്‍.എസ്.എസിനെ കോണ്‍ഗ്രസ് മനപ്പൂര്‍വ്വം ബന്ധിപ്പിക്കുകയാണെന്ന് ആര്‍.എസ്.എസ് തലവന്‍ മോഹന്‍ ഭഗവത്. അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനും നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വോട്ടുബാങ്ക് തിരിച്ചുപിടിക്കാനുമാണ് കോണ്‍ഗ്രസിന്റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദ ആശയങ്ങളുള്ളവരോട് സംഘം ഉപേക്ഷിച്ച് പോകണമെന്ന് എപ്പോഴും ആവശ്യപ്പെട്ടിരുന്നുവെന്നും ഭഗവത് പറഞ്ഞു.

    ReplyDelete